ചെന്നൈ: തെക്കന്‍ തമിഴ്‌നാട്ടിലെ വിരുതുനഗറിലും തേനിയിലും നടന്ന ബാങ്ക് വായ്‌പാ കുംഭകോണവുമായി ബന്ധപ്പെട്ട ദുരൂഹമരണങ്ങളുടെ ചുരുളഴിയുന്നു. തൊഴിലാളികളുടെ കൈയൊപ്പു വാങ്ങി വ്യാജരേഖ ചമച്ച് 60 കോടി രൂപ എസ്ബിഐയില്‍ നിന്ന് വായ്‌പയെടുത്തതുമായി ബന്ധപ്പെട്ടതാണ് കേസ്.
വായ്‌പയുമായി ബന്ധമുള്ള 15പേരാണ് ആറുമാസത്തിനകം സംശയാസ്പദമായ സാഹചര്യത്തില്‍ മരിച്ചത്. ഒരാളെ കാണാതായതും സംഭവത്തിന്റെ ദുരൂഹത വര്‍ധിപ്പിക്കുന്നു. കേസിലെ മുഖ്യസൂത്രധാരനും കൂട്ടാളിയും ഇപ്പോള്‍ പെരിയകുളം സബ്ജയിലിലാണ്. പ്രതികളിലൊരാളായ ശെമ്പകന്റെ ആര്‍എംപിടി ദാല്‍ മില്ലിലെ ജോലിക്കാരാണ് തട്ടിപ്പിനിരയായവരില്‍ ഏറെയും.
25 മുതല്‍ 40 ലക്ഷം വരെ തുകയ്‌ക്കുള്ള കാര്‍ഷികലോണാണ് എസ്ബിഐ നല്‍കിയത്. 169 ‘കര്‍ഷകരുടെ’ പേരിലായിരുന്നു ലോണ്‍ അനുവദിച്ചത്. സര്‍ക്കാര്‍ പെന്‍ഷനു വേണ്ടിയെന്ന് തെറ്റിദ്ധരിപ്പിച്ച് ലോണിനുള്ള രേഖകളില്‍ മില്ലുടമ ശെമ്പകനും ഇയാളുടെ അമ്മാവന്‍ ഒ.എം.എസ് വേല്‍മരുകനും തൊഴിലാളികളില്‍ നിന്ന് ഒപ്പിട്ടു വാങ്ങുകയായിരുന്നു. തട്ടിപ്പിനിരയായവര്‍ ഭൂരിഭാഗവും ദിവസക്കൂലിക്കാരാണ്. ഇവരുടെ പേരില്‍ താല്‍ക്കാലിക ബാങ്ക് അക്കൗണ്ട് ഉണ്ടാക്കി വായ്‌പയെടുത്താണ് തട്ടിപ്പു നടത്തിയത്. തിരിച്ചടവിന് ബാങ്ക് നോട്ടീസ് ലഭിച്ചപ്പോഴാണ് തട്ടിപ്പിനിരയായവര്‍ യാഥാര്‍ഥ്യമറിഞ്ഞത്.
ഇവരില്‍, നാഗമുത്തുവെന്ന റിയല്‍ എസ്റ്റേറ്റ് ഏജന്റിന്റെ പേരില്‍ 96 ലക്ഷം രൂപയുടെ തിരിച്ചടവ് ആവശ്യപ്പെട്ടാണ് നോട്ടീസെത്തിയത്. അതില്‍പ്പിന്നെ ആറുമാസമായി നാഗമുത്തുവിനെക്കുറിച്ച് വിവരമൊന്നുമില്ലെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു. കോളേജ് ഫീസ് അടയ്‌ക്കാനാവാത്തതിനെ തുടര്‍ന്ന് ഇയാളുടെ മകളുടെ പഠനവും മുടങ്ങി.
















