ഹൈദരാബാദ്: ഹൈദരാബാദ് ഇരട്ട സ്‌ഫോടനക്കേസില്‍ രണ്ട് ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരര്‍ കുറ്റക്കാരാണെന്ന് പ്രത്യേക എന്‍ഐഎ കോടതി കണ്ടെത്തി. തെളിവുകളുടെ അഭാവത്തില്‍ രണ്ടു പേരെ വിട്ടയച്ച കോടതി അനീഖ് ഷഫീഖ്, ഇസ്മായേല്‍ ചൗധരി എന്നിവര്‍ക്കുള്ള ശിക്ഷ തിങ്കളാഴ്ച വിധിക്കുമെന്നും വ്യക്തമാക്കി.
2007 ആഗസ്റ്റ് 25 വൈകിട്ട് എട്ടുമണിയോടെ ഹൈദരാബാദിലെ കോട്ടിയിലുള്ള ഗോകുല്‍ ഹോട്ടലിലും ലുംബിനി പാര്‍ക്കിലുമാണ് രണ്ട് ബോംബു സ്‌ഫോടനങ്ങള്‍ നടത്തിയത്. ഗോകുല്‍ ഹോട്ടലില്‍ 34 പേരും ലുംബിനി പാര്‍ക്കില്‍ പത്തു പേരുമാണ് കൊല്ലപ്പെട്ടത്. അന്‍പതോളം പേര്‍ക്ക് പരിക്കേറ്റു. ദില്‍കുഷ്‌നഗറില്‍ നിന്ന് പൊട്ടാത്ത ബോംബും പോലീസ് കണ്ടെത്തിയിരുന്നു. കേസില്‍ വാദം പൂര്‍ത്തിയായി ആഗസ്റ്റ് 27ന് വിധി പറയാന്‍ നിശ്ചയിച്ചിരുന്നതാണ്. പിന്നീട് രണ്ടാം അഡീഷണല്‍ സെഷന്‍സ് ജഡ്ജി ശ്രീനിവാസ റാവു വിധി സപ്തംബര്‍ നാലിലേക്ക് മാറ്റുകയായിരുന്നു.
കേസില്‍ മുഹമ്മദ് അക്ബര്‍ ഇസ്മായേല്‍ ചൗധരി, അനീഖ് ഷെഫീഖ് സെയ്ദ്, ഫറൂഖ് ഷറഫുദ്ദീന്‍ തര്‍കാഷ്, മുഹമ്മദ് സാദിഖ് ഇസ്‌റാര്‍ അഹമ്മദ് ഷെയ്ഖ് എന്നിവരെയാണ് മഹാരാഷ്‌ട്ര ഭീകരവിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. ഇവര്‍ ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരരാണ്. മറ്റു മൂന്നു പേര്‍, ഇന്ത്യന്‍ മുജാഹിദ്ദീന്‍ എന്ന ഭീകര സംഘടനയുടെ സ്ഥാപകന്‍ റിയാസ് ഭട്കല്‍, സഹോദരന്‍ ഇക്ബാല്‍ ഭട്കല്‍, അമീര്‍ റാസ ഖാന്‍ എന്നിവര്‍ ഒളിവിലാണ്.
മുഹമ്മദ് അക്ബര്‍ ഇസ്മായേല്‍ ചൗധരി, അനീഖ് ഷെഫീഖ് സെയ്ദ് എന്നിവരെയാണ് കുറ്റക്കാരായി കണ്ടെത്തിയത്. ഫറൂഖ് ഷറഫുദ്ദീന്‍ തര്‍കാഷ്, മുഹമ്മദ് സാദിഖ് ഇസ്‌റാര്‍ അഹമ്മദ് ഷെയ്ഖ് എന്നിവരെ തെളിവുകളുടെ അഭാവത്തിലാണ് വിട്ടയച്ചത്. കേസില്‍ എന്‍ഐഎ മൂന്നു കുറ്റപത്രങ്ങളാണ് സമര്‍പ്പിച്ചിരുന്നത്. കേസില്‍ പ്രതികള്‍ക്ക് അഭയമൊരുക്കിയ താരിഖ് അന്‍ജും എന്നയാള്‍ക്കെതിരായ കേസിലും തിങ്കളാഴ്ച വിധി പറയും.
കേസില്‍ പതിനൊന്ന് വര്‍ഷത്തിനു ശേഷമാണ് വിധി വരുന്നത്. ഞങ്ങള്‍ അനുഭവിച്ച ദുരിതത്തിനും കഷ്ടപ്പാടിനും കയ്യും കണക്കുമില്ല. പ്രതികള്‍ക്ക് പരമാവധി ശിക്ഷ തന്നെ നല്‍കണം. സ്‌ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റ റഹീം പറഞ്ഞു.
















