ചെന്നൈ: പട്ടാപകല്‍ ജനങ്ങളെ ഭീതിയിലാഴ്ത്തി ബസില്‍ വടിവാള്‍ വീശി യാത്ര നടത്തിയ നാല് കോളേജ് വിദ്യാര്‍ത്ഥികളെ പോലീസ് അറസ്റ്റു ചെയ്തു. ചെന്നൈ പ്രസിഡന്‍സി കോളേജിലെ വിദ്യാര്‍ത്ഥികളാണ് അറസ്റ്റിലായത്. ഓടുന്ന ബസിന്റെ ഫൂട്ട് ബോര്‍ഡില്‍ നിന്നുകൊണ്ട് വടിവാള്‍ തറയില്‍ ഉരസി തീപ്പൊരി സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന വിദ്യാര്‍ത്ഥികളുടെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.
അറസ്റ്റിലായവരുടെ ബന്ധുക്കള്‍ പൊലീസ് സ്റ്റേഷനിലെത്തി വിദ്യാര്‍ഥികളെ പരസ്യമായി തല്ലി. തങ്ങളുടെ കുട്ടികള്‍ ചെയ്ത തെറ്റിന് മാപ്പ് പറയുന്നതായും ബന്ധുക്കള്‍ പറഞ്ഞു. സംഭവത്തില്‍ ഒരാള്‍ മുന്‍പ് തന്നെ അറസ്റ്റിലായിരുന്നു. ശിവ എന്ന വിദ്യാര്‍ഥിയെ മാത്രം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്ത് ജയിലില്‍ അടച്ചു. മറ്റുള്ളവരെ ദുര്‍ഗുണ പരിഹാര പാഠശാലയിലേക്ക് അയച്ചു. റെഡ് ഹില്‍സില്‍നിന്ന് പുറപ്പെട്ട 57 എഫ് ബസിലാണ് ഒരുപറ്റം വിദ്യാര്‍ഥികള്‍ വടിവാളുമായി യാത്ര ചെയ്തത്.
ഇതിനു മുന്‍പും വടിവാളും കത്തിയും സൈക്കിള്‍ ചെയിനുമുള്‍പ്പെടെയുള്ള മാരക ആയുധങ്ങളുമായി വിദ്യാര്‍ത്ഥികള്‍ ആളുകളെ ഭയപ്പെടുത്തുന്ന ഭീകര യാത്രകള്‍ നടത്തിയിട്ടുണ്ടെന്ന് ദൃക്സാക്ഷികള്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: