കണ്ണൂര്‍: പിണറായി കൂട്ടക്കൊല കേസിലെ പ്രതി സൗമ്യ ജയിലിനുള്ളില്‍ ജീവനൊടുക്കിയ സംഭവത്തിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ജയില്‍ ഡിഐജി എസ്. സന്തോഷ് തെളിവെടുപ്പ് നടത്തി. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന്റെ പരിസരങ്ങളിലാണ് തെളിവെടുപ്പ്.
സംഭവത്തെക്കുറിച്ച് അന്വേഷിച്ച റീജണല്‍ വെല്‍ഫെയര്‍ ഓഫീസര്‍ കെ.വി. മുകേഷ് കഴിഞ്ഞദിവസം ഡിഐജിക്ക് റിപ്പോര്‍ട്ട് കൈമാറിയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് തെളിവെടുപ്പ് നടത്തുന്നത്. സംഭവസമയം ഉദ്യോഗസ്ഥരടക്കം നാലു ജീവനക്കാരാണ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നത്. ഇവര്‍ക്കെതിരേ നടപടിയുണ്ടാകുമെന്നാണ് സുചന. ജയില്‍ സൂപ്രണ്ട്. കെ. ശകുന്തള അവധിയിലായിരുന്നതിനാല്‍ അസിസ്റ്റന്റ് സൂപ്രണ്ട് കെ. രമയ്‌ക്കായിരുന്നു ചുമതല. കണ്ണൂര്‍ വനിതാ ജയിലില്‍ 20 തടവുകാര്‍ക്കായി 23 ജീവനക്കാരുണ്ട്. മുമ്പും ആത്മഹത്യാ പ്രേരണ കാണിച്ചിട്ടുള്ള സൗമ്യ ജയിലിനുള്ളില്‍ തൂങ്ങി മരിച്ചത് സുരക്ഷാ വീഴ്ചയാണെന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. കൂട്ടക്കൊലക്കേസിലെ പ്രതിയായിട്ടും ജയില്‍ ഉദ്യോഗസ്ഥര്‍ മതിയായ ശ്രദ്ധ കൊടുത്തില്ലെന്നാണ് ആക്ഷേപം.
കൊലക്കേസ് പ്രതികളെ പുറം ജോലിക്ക് നിയോഗിക്കുന്‌പോള്‍ പുലര്‍ത്തേണ്ട ജാഗ്രത സൗമ്യയുടെ കാര്യത്തില്‍ ഉണ്ടായില്ലെന്ന് ജയില്‍ ഉദ്യോഗസ്ഥര്‍ തന്നെ ചൂണ്ടിക്കാട്ടുന്നു. സെല്ലിനു പുറത്ത് തടവുകാരെ ജോലിക്കു വിടുമ്പോള്‍ ഉദ്യോഗസ്ഥര്‍ ഒപ്പമുണ്ടാകണമെന്നാണു ചട്ടം.
എന്നാല്‍ ജോലിസ്ഥലത്തു നിന്നും സൗമ്യയെ കാണാതായ വിവരം ഉദ്യോഗസ്ഥര്‍ അറിയുന്നത് മരക്കൊമ്പില്‍ തുങ്ങി മരിച്ച ശേഷമാണ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സൗമ്യയെ ജയില്‍ വളപ്പിലുള്ള കശുമാവിന്‍ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
















