കോഴിക്കോട്: യുഎഇയില്‍ നിന്ന് 700 കോടി രൂപ വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന വ്യാജ വാര്‍ത്ത സൃഷ്ടിച്ച് അങ്ങേയറ്റം നികൃഷ്ടവും നാണംകെട്ടതുമായ രാഷ്‌ട്രീയ മുതലെടുപ്പിനാണ് മുഖ്യമന്ത്രിയും സിപിഎമ്മും ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള. ജനലക്ഷങ്ങളെ ബാധിച്ച പ്രളയദുരന്തത്തിന്റെ മറവിലാണ് മുതലെടുപ്പ്. രാജ്യത്ത് മറ്റെവിടെയും കാണാത്തതാണിത്. പ്രധാനമന്ത്രിക്കും കേന്ദ്രസര്‍ക്കാരിനും എതിരായി കുപ്രചരണം നടത്തിയ സിപിഎമ്മും മുഖ്യമന്ത്രിയും മന്ത്രിമാരും മാപ്പുപറയണമെന്നും അദ്ദേഹം കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
യുഎഇയുടെ സഹായം സ്വീകരിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ തടസം നില്‍ക്കുന്നത് ആര്‍എസ്എസ്സിന്റെ ഇടപെടല്‍ മൂലമാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന അടുത്തകാലത്ത് കേട്ട ഏറ്റവും വലിയ നുണയാണ്. സിപിഎം സംസ്ഥാന സെക്രട്ടറിക്കല്ലാതെ മറ്റൊരാള്‍ക്കും ഇത്രയേറെ തരംതാഴാന്‍ കഴിയില്ല. തുക പ്രഖ്യാപിച്ചില്ലെന്ന് ഇന്ത്യയിലെ യുഎഇ അംബാസിഡര്‍ തന്നെ പറഞ്ഞ സാഹചര്യത്തില്‍ ധാര്‍മികത ഉണ്ടെങ്കില്‍ ആര്‍എസ്എസ്സിനെതിരായ പ്രസ്താവന പിന്‍വലിച്ച് മാപ്പുപറയാന്‍ കോടിയേരി തയാറാകണം. കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തു നിന്ന് എല്ലാവിധ സഹായ സഹകരണങ്ങളും ഉണ്ടായിട്ടും കേന്ദ്രവിരുദ്ധവികാരം സംസ്ഥാനത്ത് വളര്‍ത്താനും മുസ്ലിം ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധ വളര്‍ത്തുന്നതിനുമുള്ള കോടിയേരിയുടെ ഈ ഹീനശ്രമം വിലപ്പോവില്ല.
പതിനയ്യായിരം കോടി രൂപയുടെ സഹായമാണ് വിവിധ ആവശ്യങ്ങള്‍ക്കായി ദുരന്തബാധിത കേരളത്തില്‍ ചെലവഴിക്കാമെന്ന് പ്രധാനമന്ത്രി നേരിട്ട് വാഗ്ദാനം ചെയ്തിട്ടുള്ളത്. സാമ്പത്തിക സഹായത്തിനു പുറമെ ഭക്ഷ്യധാന്യങ്ങള്‍, മണ്ണെണ്ണ തുടങ്ങിയ വസ്തുക്കള്‍ കൂടാതെ വീടുകള്‍ നിര്‍മിക്കാനും റോഡുകള്‍ പണിയുന്നതിനുമൊക്കെയുള്ള കോടികളുടെ കേന്ദ്രസഹായമാണ് ഇതിനകം പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരണമടഞ്ഞവരുടെ ബന്ധുക്കള്‍ക്കും പരിക്കേറ്റവര്‍ക്കും ധനസഹായവും പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതര സംസ്ഥാനസര്‍ക്കാരുകളുടെ സഹായധനവും പ്രവഹിച്ചുകൊണ്ടിരിക്കുകയാണ്. സമാനദുരന്തങ്ങള്‍ മറ്റു സംസ്ഥാനങ്ങളില്‍ സംഭവിച്ചപ്പോഴൊന്നും കേരളം ഒരു സഹായവും ചെയ്തില്ലെന്നതും ഇവിടെ ഓര്‍ക്കേണ്ടതുണ്ട്.
വിദേശരാജ്യങ്ങളില്‍ നിന്നും വിദേശ ഏജന്‍സികളില്‍ നിന്നും ഇത്തരം സന്ദര്‍ഭങ്ങളില്‍ ധനസഹായം സ്വീകരിക്കുന്നത് സംബന്ധിച്ച് രാജ്യത്ത് നിയമങ്ങളും കീഴ്‌വഴക്കങ്ങളും നിലവിലുണ്ട്. വിദേശസഹായം സ്വീകരിക്കേണ്ട എന്ന് തീരുമാനിച്ചത് കഴിഞ്ഞ മന്‍മോഹന്‍സിംഗ് സര്‍ക്കാരാണ്. ഇത്തരം നിയമങ്ങളും കീഴ്‌വഴക്കങ്ങളും മാറ്റണമെന്നുണ്ടെങ്കില്‍ അത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കേണ്ടതുണ്ട്. ഒരു വിദേശ രാജ്യത്ത് നിന്ന് സഹായധന വാഗ്ദാനം വന്നതായി പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രിയെ ആര് ചുമതലപ്പെടുത്തിയെന്നതും ആലോചിക്കേണ്ടതാണ്.
പത്രപ്രസ്താവനകള്‍ നടത്തി കയ്യടി നേടാനാണ് കോണ്‍ഗ്രസ്സുകാര്‍ ശ്രമിക്കുന്നത്. സര്‍വ്വകക്ഷിയോഗത്തില്‍ ആയിരം വീടുകള്‍ വെച്ചു കൊടുക്കുമെന്ന് പറഞ്ഞതല്ലാതെ എന്താണ് ചെയ്തത്. എഐസിസി ഇക്കാര്യത്തില്‍ എന്തു ചെയ്തു എന്നു വ്യക്തമാക്കണമെന്നും അഡ്വ.പി. എസ്. ശ്രീധരന്‍പിള്ള ആവശ്യപ്പെട്ടു. ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന്‍, സെക്രട്ടറി സി. അമര്‍നാഥ്, എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
















