തലശ്ശേരി: പ്രളയദുരിതങ്ങളുടെ മരണതീരത്ത് കുടുങ്ങിപ്പോയവരെ രക്ഷിക്കാന്‍ സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന മാനിച്ച് തലശ്ശേരിയില്‍ നിന്നും കൊല്ലം, ചാലക്കുടി ഭാഗത്തേക്ക് ഫൈബര്‍ തോണികളുമായി പോയ മത്സ്യത്തൊഴിലാളികളെ അധികൃതര്‍ പറഞ്ഞ് വിട്ടത് വെറും കൈയ്യോടെ. ഭക്ഷണ ഇന്ധന ആവശ്യങ്ങള്‍ക്ക് വേണ്ട ചെലവ് കാശ് കിട്ടാതെ ദുരന്ത മുഖത്തേക്ക് പുറപ്പെട്ട നൂറോളം മത്സ്യതൊഴിലാളികള്‍ക്ക് യാത്രാവഴിയില്‍ ഏറെ ബുദ്ധിമുട്ടനുഭവപ്പെട്ടു. കണ്ണൂര്‍, അഴിക്കല്‍, ആയിക്കര, എടക്കാട്, തലശ്ശേരി ഗോപാല്‍പേട്ട, തലായി, ന്യൂ മാഹി അഴീക്കല്‍ കടപ്പുറങ്ങളില്‍ നിന്നായി നാല്‍പ്പത്തിയഞ്ചോളം ട്രക്കുകളില്‍ അത്രയും ചെറു ബോട്ടുകളും ഇതില്‍ ഓരോന്നിലും രണ്ട് വീതം തൊഴിലാളികളുമാണ് രക്ഷാപ്രവര്‍ത്തനത്തിനായി പോയത്.
കോരിച്ചൊരിയുന്ന മഴയില്‍ മതിയായ വെളിച്ചം പോലുമില്ലാത്ത തീരത്ത് നിന്നും തലശ്ശേരി തീരദേശ പോലിസും മത്സ്യതൊഴിലാളികളും കൈമെയ് മറന്നാണ് ലോറികളില്‍ ഏറെ സാഹസപ്പെട്ട് ബോട്ടുകള്‍ കയറ്റിയത്. അവസാന ബോട്ടും കയറ്റി ലോറി പുറപ്പെടുമ്പോള്‍ നേരം പാതിരാത്രി പിന്നിട്ടിരുന്നു. ഈ സമയമത്രയും തലശേരി എഎസ്പി ചൈത്രാ തെരേസ ജോണ്‍ സ്ഥലത്തുണ്ടായിരുന്നു. തീരദേശ പോലീസ് സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ കുട്ടികൃഷ്ണന്, എസ്.ഐ.വ്രജനാഥ് എന്നിവരും പോലീസ് ഉദ്യോഗസ്ഥരും യൂണിഫോം അഴിച്ചു വച്ച് ശ്രമദാനത്തില്‍ പങ്കാളികളായി. എന്നാല്‍ സ്ഥലത്തെത്തിയ റവന്യൂ ഉദ്യോഗസ്ഥര്‍ കാഴ്ചക്കാരായി നോക്കി നിന്നതായി ആക്ഷേപമുണ്ട്. എല്ലാം കഴിഞ്ഞ് ലോറി യാത്ര പുറപ്പെട്ടപ്പോള്‍ ഇവര്‍ അരികില്‍ ചേര്‍ന്ന് നിന്ന് ഫോട്ടോ എടുത്തതായി സ്ഥലത്തുണ്ടായവര്‍ പറഞ്ഞു. ഇത്തരം സന്ദര്‍ഭങ്ങളില്‍ ആവശ്യമായ പണം ചിലവഴിക്കാന്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് ഫണ്ട് ഉപയോഗിക്കാന്‍ അനുമതി ഉണ്ടായിട്ടും രക്ഷാപ്രവര്‍ത്തനത്തിന് പോവുന്ന മത്സ്യതൊഴിലാളികള്‍ക്ക് ചിലവ് കാശ് നല്‍കാതെ വിട്ടതില്‍ ശക്തമായ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: