വാഷിങ്ടണ്‍: ഒസാമ ബിന്‍ ലാദന്റെ മകന് ഹംസ ബിന്‍ ലാദനെ കേന്ദ്രീകരിച്ച് ഭീകരസംഘടന അല്‍ ഖ്വയ്ദ വീണ്ടും ശക്തിപ്രാപിക്കുന്നതായി സൂചന. കഴിഞ്ഞ രണ്ടു വര്‍ഷമായി ഹംസ ബിന്‍ ലാദന് പിന്നാലെയാണ് അമേരിക്കയുടെയും മറ്റു പാശ്ചാത്യരാജ്യങ്ങളുടേയും രഹസ്യാന്വേഷണ വിഭാഗങ്ങള്‍. എന്നാല്‍ കൃത്യമായ സൂചനകള്‍ കിട്ടിയിരുന്നില്ല.
ലാദന്റെ ജീവിച്ചിരിക്കുന്ന മൂന്നു ഭാര്യമാരില്‍, ഖൈരിഹ സബറിന്റെ മകനാണ് ഹംസ. പാക്കിസ്ഥാനിലെ അബോട്ടാബാദില്‍ അമേരിക്കന്‍ സൈന്യം ലാദനെ വധിക്കുമ്പോള്‍ ഒപ്പമുണ്ടായിരുന്നു ഖൈരിഹ. അല്‍ ഖ്വയ്ദയില് തന്റെ പിന്‍ഗാമി എന്ന നിലയ്ക്കാണ് ഹംസയെ ലാദന് വളര്‍ത്തിക്കൊണ്ടു വന്നത്. 2009ല്‍ അമേരിക്കന്‍ സേനയുടെ ഡ്രോണ്‍ ആക്രമണത്തില്‍ അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ട മറ്റൊരു മകന് സാദിന്റെ മരണത്തില്‍ പകവീട്ടണമെന്ന് ഹംസയോട് ലാദന് പലപ്പോഴും ആവശ്യപ്പെട്ടിരുന്നു.
ലാദന്റെ മരണത്തിനു ശേഷം അല്‍ ഖ്വയ്ദയുടെ നേതൃസ്ഥാനത്തേക്ക് ഹംസ വന്നു. ഇപ്പോഴത്തെ നേതാവ് അയ്മാന്‍ അല്‍ സവാഹിരിയുടെ ഡെപ്യൂട്ടിയാണിപ്പോള് ഹംസ. ഗാര്ഡിയന് ദിനപ്പത്രത്തിന് ലാദന്റെ കുടുംബാംഗങ്ങള്‍ നല്കിയ അഭിമുഖത്തിലാണ് ഹംസയെക്കുറിച്ചുള്ള കുറച്ചു വിവരങ്ങള്‍ ലോകം അറിഞ്ഞത്. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രണത്തില്‍ ടവറുകളില്‍ ഒന്നിലേക്ക് ഇടിച്ചു കയറ്റിയ വിമാനം റാഞ്ചിയ മുഹമ്മദ് അറ്റ എന്ന ഭീകരന്റെ മകളെയാണ് ഹംസ വിവാഹം കഴിച്ചതെന്ന് ലാദന്റെ സഹോദരന് അഭിമുഖത്തില്‍ പറയുന്നു.
ലാദന്റെ മരണത്തിന് അമേരിക്കയോട് പ്രതികാരം എന്നാണ് ഇപ്പോള്‍ അല്‍ ഖ്വയ്ദയുടെ തീരുമാനം. ഇക്കാര്യത്തില്‍ വൈകാരികമായി അണികളെ ഉത്തേജിപ്പിക്കാന്‍ ഹംസയ്ക്കു കഴിയുമെന്നാണ് സംഘടനയുടെ കണക്കുകൂട്ടല്‍. എന്നാല്‍ അമേരിക്കയുടേയും സഖ്യകക്ഷികളുടേയും രഹസ്യാന്വേഷണ വിഭാഗങ്ങള്‍ ഹംസയ്ക്കു പിന്നാലെ തന്നെയുണ്ട്. ഹംസ അഫ്ഗാനിസ്ഥാനില്ത്തന്നെയുണ്ട് എന്ന നിഗമനത്തിലാണ് അമേരിക്ക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: