ഇരിട്ടി: ആദിവാസി പുനരധിവാസ മേഖലയെയും കേളകം, കണിച്ചാര്‍ പഞ്ചായത്തുകളെയും ബന്ധിപ്പിക്കുന്ന വളയംചാല്‍ തൂക്കുപാലം ഉടന്‍ പുനര്‍നിര്‍മ്മിക്കാന്‍ ജില്ലാ കളക്ടറുടെ നിര്‍ദ്ദേശം. പാലം തകര്‍ന്നതിനെത്തുടര്‍ന്ന് സ്കൂളുകളില്‍ എത്താന്‍ പ്രയാസപ്പെടുന്ന വിദ്യാര്‍ത്ഥികളെ സ്കൂളില്‍ എത്തിക്കാന്‍ വാഹന സൗകര്യവും കളക്ടറുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് ടിആര്‍ഡിഎം ഏര്‍പ്പാടുചെയ്തു.
ചൊവ്വാഴ്ച പുലര്‍ച്ചെ ആറളം വനമേഖലയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലില്‍ ചീങ്കണ്ണിപ്പുഴയില്‍ ഉണ്ടായ വെള്ളപ്പൊക്കത്തിലും കുത്തൊഴുക്കിലും പെട്ടായിരുന്നു പുഴക്ക് കുറുകെ ഉണ്ടായിരുന്ന തൂക്കുപാലം ഒഴുകിപ്പോയത്. ഇതോടെ ആറളം പുനരധിവാസമേഖലയിലെ ജനങ്ങള്‍ക്ക് എളുപ്പം പുറംലോകവുമായി ബന്ധപ്പെടാനുള്ള വഴി തടസ്സപ്പെട്ടു. മേഖലയില്‍ നിന്നും നിരവധി വിദ്യാര്‍ത്ഥികള്‍ കണിച്ചാര്‍, കേളകം മേഖലയിലുള്ള നിരവധി സ്കൂളുകളിലും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിദ്യാഭ്യാസം നേടുന്നുണ്ട്. പാലം തകര്‍ന്നതോടെ മൂന്ന് കിലോമീറ്റര്‍ അധികം ചുറ്റി അണുങ്ങോട് പാലം വഴി വേണം യാത്രചെയ്യാന്‍.
എന്നാല്‍ അണുങ്ങോട് വരെ എത്താനുള്ള വാഹനസൗകര്യം ഒന്നും തന്നെ ഇന്ന് ഫാമിനകത്ത് ഇല്ല. പാലം തകര്‍ന്നതോടെ എത്രയും പെട്ടെന്ന് ബദല്‍ സംവിധാനമൊരുക്കാനും അതുവരെ വിദ്യാര്‍ത്ഥികള്‍ക്കുള്ള യാത്രാസൗകര്യം ഒരുക്കുവാനും സ്ഥലം സന്ദശിച്ച ഇരിട്ടി തഹസില്‍ദാര്‍ കെ.കെ.ദിവാകരനും, ജനപ്രതിനിധികളും ആദിവാസി സംഘടനകളും, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും മറ്റും ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെത്തുടര്‍ന്നാണ് ഉടനെ പാലം പുനര്‍നിര്‍മ്മിക്കുവാനുള്ള എസ്റ്റിമേറ്റ് തയാറാക്കാനും പാലം പുനര്നിര്മ്മിക്കുവാനും, അതുവരെ വിദ്യാര്‍ത്ഥികള്‍ക്കുള്ള വാഹനസൗകര്യം ഒരുക്കുവാനും ജില്ലാ കളക്ടര്‍ മീര്‍ മുഹമ്മദലി നിര്‍ദ്ദേശം നല്‍കിയത്.
ആദിവാസി പുനരധിവാസ മിഷന് തയാറാക്കിയ എസ്റ്റിമേറ്റില്‍ പാലം നിര്‍മ്മാണത്തിനായി രണ്ട് ലക്ഷത്തോളം രൂപയാണ് വകയിരുത്തിയിരിക്കുന്നത്.
ഇതിനുള്ള തുക പട്ടികജാതി പട്ടികവര്‍ഗ്ഗ വകുപ്പില്‍ നിന്നും കണ്ടെത്തും. പാലം നിര്ണമ്മാണത്തിനായി ആദിവാസികളുടെ നേതൃത്വത്തില്‍ ഗുണഭോക്തൃ സമിതിയും രൂപീകരിച്ചിട്ടുണ്ട്. അതേസമയം ഇതേ സ്ഥലത്ത് പുതിയ കോണ്‍ക്രീറ്റ് പാലം പണിയുന്നതിനായുള്ള എസ്റ്റിമേറ്റും നബാര്‍ഡ് തയാറാക്കിക്കഴിഞ്ഞു. 690 ലക്ഷം രൂപയാണ് നബാര്‍ഡ് പദ്ധതിക്കായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനുള്ള തുടര്‍ നടപടികളും പൂര്‍ത്തിയായതായും പുഴയില്‍ നീരൊഴുക്ക് കുറയുന്നതോടെ പൈലിങ് പ്രവര്‍ത്തി തുടങ്ങാനുമാണ് തീരുമാനം എന്നാണു അറിയുന്നത്. പാലത്തിന്റെ മറുകരയില്‍ കേളകം പഞ്ചായത്തിന്റെ അധീനതയിലുള്ള സ്ഥലത്ത് അപ്രോച്ച് റോഡ് നിര്‍മ്മിക്കുന്നതിനുള്ള നടപടികളും മേഖലയിലെ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ഊര്‍ജ്ജിതപ്പെടുത്താനും നടപടികള്‍ തുടങ്ങിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: