കൊളംബോ: ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ കേശവ് മഹരാജ് റെക്കോഡിട്ട രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ആതിഥേയരായ ശ്രീലങ്ക പിടിമുറുക്കി. ആദ്യ ഇന്നിങ്ങ്സില്‍ 214 റണ്‍സ് ലീഡ് നേടിയ അവര്‍ മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സിലെത്തിനില്‍ക്കുകയാണ്. ശ്രീലങ്കയ്ക്ക്് 365 റണ്‍സിന്റെ ലീഡായി. കരുണ രത്നയും (59) മാത്യൂസു(12)മാണ് ക്രീസില്‍.
നേരത്തെ ഒമ്പത് വിക്കറ്റിന് 277 റണ്‍സിന് ഒന്നാം ഇന്നിങ്ങ്സ് തുടങ്ങിയ ശ്രീലങ്ക 338 റണ്‍സിന് ഓള് ഔട്ടാക്കി. രംഗന ഹെറാത്തിനെ വീഴ്ത്തി മഹരാജാണ് ഇന്നിങ്ങ്സ് അവസാനിപ്പിച്ചത്. ഇതോടെ ടെസ്റ്റ് ക്രിക്കറ്റിന്റെ ഒരിന്നിങ്ങ്സില്‍ ഏറ്റവും മികച്ച ബൗളിങ് കാഴചവയ്ക്കുന്ന രണ്ടാമത്തെ ദക്ഷിണാഫ്രിക്കന്‍ താരമായി മഹരാജ്. 129 റണ്‍സ് വഴങ്ങി മഹരാജ് ഒമ്പത് വിക്കറ്റുകള്‍ വീഴ്ത്തി. 113 റണ്‍സിന് ഒമ്പത് വിക്കറ്റുള്‍ നേടിയ ഹഗ് ടെയ്ഫീല്‍ഡാണ് ഏറ്റവും മികച്ച പ്രകടനം നടത്തിയ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍.
മറുപടി ബാറ്റിങ് തുടങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് ശ്രീലങ്കന്‍ ആക്രമണത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. 124 റണ്‍സിന് അവര്‍ ബാറ്റ് താഴ്ത്തി. ഇതോടെ ശ്രീലങ്കയ്ക്ക് 214 റണ്‍സ് ലീഡ് ലഭിച്ചു. 48 റണ്‍സ് എടുത്ത ക്യാപ്റ്റന്‍ ഡു പ്ലെസിസാണ് ദക്ഷിണാഫ്രിക്കയുടെ ടോപ്പ് സ്കോറര്‍. ശ്രീലങ്കയുടെ സ്പിന്നര്‍ ധനഞ്ജയ 52 റണ്‍സിന് അഞ്ചു വിക്കറ്റും പെരേര നാല്‍പ്പത് റണ്‍സിന് നാലു വിക്കറ്റും കീശയിലാക്കി.
ആദ്യ ടെസ്റ്റില്‍ വിജയിച്ച ശ്രീലങ്ക പരമ്പരയില്‍ 1-0 ന് മുന്നിലാണ്.സ്കോര്‍: ശ്രീലങ്ക: 338, മൂന്നിന് 151, ദക്ഷിണാഫ്രിക്ക: 124.
പ്രതികരിക്കാൻ ഇവിടെ എഴുതുക: