മോസ്ക്കോ: മുപ്പത്തിരണ്ട് ടീമുകളുമായി കൊട്ടിക്കയറിയ ലോക പൂരത്തിന് ഇന്ന് കൊടിയിറക്ക്. കലാശപ്പോരില്‍ കപ്പടിക്കാന്‍ കച്ചകെട്ടിയിറങ്ങുന്നത് മുന്‍ ചാമ്പ്യന്മാരായ ഫ്രാന്‍സും കന്നിക്കാരായ ക്രൊയേഷ്യയും. കിരീടം തലയിലേറ്റാന്‍ ഇരു ടീമുകളും അങ്കം കുറിക്കുന്നതോടെ പോരാട്ടം പൊടിപാറും. ലുഷ്നികി സ്റ്റേഡിയത്തില്‍ രാത്രി 8.30 നാണ് കിക്കോഫ്.
ഇതാദ്യമായി ലോകകപ്പിന്റെ ഫൈനലിലെത്തിയ ക്രൊയേഷ്യ കന്നിക്കിരീടം ലക്ഷ്യമിട്ടാണ് കളിക്കളത്തിലിറങ്ങുന്നത്. അതേസമയം മൂന്നാം തവണ കലാശക്കളിക്ക് യോഗ്യത നേടിയ ഫ്രാന്‍സ് രണ്ടാം കിരീട സ്വപ്നവുമായാണ് ഇറങ്ങുന്നത്. ഇരുപത് വര്‍ഷം മുമ്പ് സ്വന്തം മണ്ണില്‍ അരങ്ങേറിയ ലോകകപ്പില്‍ ഫ്രാന്‍സ് ചാമ്പ്യന്മാരായി.
അവരുടെ കോച്ച് ദീദിയെ ദെഷാം ചരിത്രത്തിന്റെ പടിവാതുക്കലിലെത്തിനില്ക്കുകയാണ്. 1998 ലെ ലോകകപ്പില്‍ ഫ്രാന്‍സിനെ കിരീടമണിയിച്ച ക്യാപ്റ്റനാണ് ദെഷാം . ഫ്രാന്‍സ് ഇന്ന് വിജയിച്ചാല്‍ കളിക്കാരനെന്ന നിലയിലും മാനേജരെന്ന നിലയിലും ലോകകപ്പ് നേടുന്ന മൂന്നാമത്തെ വ്യക്തിയെന്ന റെക്കോഡ് ദെഷാമിന് സ്വന്തമാകും.
ദെഷാമിന്റെ എതിരാളിയായ സ്ലാറ്റ്കോ ഡാലിച്ച് ഒമ്പത് മാസം മുമ്പാണ് ക്രൊയേഷ്യയുടെ പരിശീലകനായത്. ഫൈനലില്‍ ക്രൊയേഷ്യ വിജയിച്ചാല്‍ ഡാലിച്ചിന് അത് വമ്പന്‍ സമ്മാനമാകും. ലോകകപ്പിന്റെ ഫൈനലിലെത്തുന്ന ഏറ്റവും കുറഞ്ഞ റാങ്കുള്ള ടീമാണ് ക്രൊയേഷ്യ. നിലവില്‍ അവര്‍ ഫിഫ റാങ്കിങ്ങില്‍ ഇരുപതാം സ്ഥാനത്താണ്.
ഇരുപത് വര്‍ഷം മുമ്പ് മൂന്നാം സ്ഥാനത്തെത്തിയതാണ് ലോകകപ്പില്‍ ക്രൊയേഷ്യയുടെ ഏറ്റവും മികച്ച നേട്ടം. അന്ന് കിരീടത്തിലേക്കുള്ള അവരുടെ പ്രയാണം തടഞ്ഞത് ഫ്രാന്‍സാണ്. സെമിയില്‍ ഫ്രാന്‍സ് ക്രൊയേഷ്യയുടെ കഥകഴിച്ചു. ഇതിന് പകരം വീട്ടാന്‍ അവര്‍ക്ക് ലഭിക്കുന്ന അവസരമാണ് ഇന്നത്തെ കലാശപ്പോരാട്ടം.
ലൂക്കാ മോഡ്രിച്ച്, ഇവാന് പെരിസിച്ച്, മരിയ മന്‍സുകിച്ച്, ഇവാന് റാകിടിച്ച് എന്നിവരാണ് ക്രൊയേഷ്യയുടെ ശക്തികേന്ദ്രങ്ങള്‍. ഇംഗ്ലണ്ടിനെതിരായ സെമിയില്‍ പരിക്കേറ്റ പെരിസിച്ച് ഇന്ന് കളിക്കാനിറങ്ങുമെന്നുറപ്പില്ല. പത്തൊപതുകാരനായ കൈലിയന്‍ എംബാപ്പെ, ഗ്രീസ്മാന്, പോള്‍ പോഗ്ബ തുടങ്ങിയവരാണ് ഫ്രാന്‍സിന്റെ കരുത്ത്. വേഗം കൊണ്ട് എതിരാളികളെ മറികടക്കാന്‍ മിടുക്കനാണ് എംബാപ്പെ.
ഒറ്റ മത്സരവും തോല്‍ക്കാതെയാണ് ഫ്രാന്‍സ് ഫൈനലിലെത്തിയത്. ഗ്രൂപ്പ് സിയില്‍ ഡെന്മാര്ക്കുമായി ഗോള്‍രഹിത സമനില പിടിച്ചു. ഓസ്ട്രേലിയയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. പെറുവിനെ ഏകപക്ഷീയമായ ഒരു ഗോളിന് മറികടന്നു. പ്രീ ക്വാര്‍ട്ടറില്‍ മൂന്നിനെതിരെ നാലു ഗോളുകള്‍ക്ക് അര്‍ജന്റീനയെ തോല്‍പ്പിച്ചു. ക്വാര്‍ട്ടറില്‍ ഉറുഗ്വെയെ മടക്കമില്ലാത്ത രണ്ട് ഗോളിന് മുക്കി. സെമിയില്‍ ബെല്‍ജിയത്തെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചു.
എല്ലാ മത്സരങ്ങളിലും വിജയിച്ച് അജയ്യരായാണ് ക്രൊയേഷ്യ ഇതാദ്യമായി ലോകകപ്പിന്റെ ഫൈനലിലെത്തിയത്. ഗ്രൂപ്പ് ഡി യില്‍ മടക്കമില്ലാത്ത രണ്ട് ഗോളുകള്‍ക്ക് നൈജീരിയയെ പരാജയപ്പെടുത്തി. മുന്‍ ചാമ്പ്യന്മാരായ അര്‍ജന്റീനയെ മൂന്ന് ഗോളിന് തുരത്തി. ഐസ് ലന്‍ഡിനെ ഒന്നിനെതിരെ രണ്ട് ഗോളിന് തോല്‍പ്പിച്ചു.
പെനാല്‍റ്റി ഷൂട്ടൗട്ടില്‍ വിധിയെഴുതിയ പ്രീക്വാര്‍ട്ടറില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഡെന്മാര്ക്കിനെ കീഴടക്കി. ക്വാര്‍ട്ടര്‍ ഫൈനലില്‍ ആതിഥേയരായ റഷ്യയെ തകര്‍ത്തു. ഷൂട്ടൗട്ടില്‍ മൂന്നിനെതിരെ നാലു ഗോളുകള്‍ക്ക് ജയിച്ചുകയറി. സെമിയില്‍ ഇംഗ്ലണ്ടിനെ വീഴ്ത്തി. ഷൂട്ടൗട്ടില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ക്രൊയേഷ്യ വിജയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: