അമ്പലപ്പുഴ: മാപ്പ് നല്‍കണമെന്ന് അഭ്യര്‍ഥിക്കുന്ന കത്തുമായി മോഷ്ടിച്ച സ്വര്‍ണം തിരികെ നല്കി മോഷ്ടാവ്. ‘മാപ്പു നല്‍കുക… നിവൃത്തികേടു കൊണ്ടു സംഭവിച്ചതാണ്. ഇനി ഇങ്ങനെ ഒരു കാര്യം ചെയ്യില്ല… എന്നെ പോലീസിനെക്കൊണ്ട് പിടിപ്പിക്കരുത്… തകഴി പഞ്ചായത്ത് രണ്ടാം വാര്‍ഡ് കരുമാടി സരസുതയില് മധുകുമാറിന്റെ വീടിന്റെ ഗേറ്റില്‍ ഇന്നലെ രാവിലെ കണ്ട കത്തിലെ വരികളാണിത്. ഒപ്പം കഴിഞ്ഞ ദിവസം വീട്ടില്‍ നിന്നു മോഷണം പോയ സ്വര്‍ണാഭരണങ്ങളും.
ചൊവ്വാഴ്ച രാത്രി മധുകുമാറും കുടുംബവും കരുവാറ്റയില്‍ ബന്ധുവീട്ടില്‍ കല്യാണത്തിനു പോയ സമയത്തായിരുന്നു മോഷണം. അടുക്കള വാതില്‍ തുറന്ന് അകത്തു കയറിയ മോഷ്ടാവ് അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണ്ണാഭരണങ്ങള്‍ എടുക്കുകയായിരുന്നു. തിരികെയെത്തിയ കുടുംബം മോഷണം നടന്നത് മനസ്സിലായതോടെ ബുധനാഴ്ച അമ്പലപ്പുഴ പോലീസ് സ്റ്റേഷനില്‍ പരാതി നല്കി. ഇന്നലെ രാവിലെയാണ് ഗേറ്റില്‍ മാപ്പപേക്ഷിച്ചുള്ള കത്തും നഷ്ടപ്പെട്ട ആഭരണങ്ങളും കണ്ടത്.
മക്കള്‍ ദേവു, ദയ എന്നിവരുടെ അഞ്ചു ജോഡി കമ്മലുകള്‍, രണ്ടു മോതിരം, നാലു മാലക്കൊളുത്തുകള് എന്നിവയാണ് മോഷണം പോയത്. കത്തും തിരികെ കിട്ടിയ ആഭരണങ്ങളും, മധുകുമാറും ഭാര്യ റീനയും അമ്പലപ്പഴ സ്റ്റേഷനില്‍ എത്തി, പോലീസിനു കൈമാറി. ആഭരണം തിരികെ നല്കിയ പോലീസ് അന്വേഷണത്തിന്റെ ഭാഗമായി കത്ത് കസ്റ്റഡിയിലെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: