ആലപ്പുഴ: വിവിധ സഭകളുടെ പുരോഹിതന്മാര്‍ പീഡനകേസുകളില്‍പ്പെട്ടത് സിപിഎമ്മിന് പിടിവള്ളിയായി. തെരഞ്ഞെടുപ്പുകളില്‍ മധ്യകേരളത്തിലെ പല മണ്ഡലങ്ങളും ഇടതുപക്ഷത്തിന് ബാലികേറാമലയാണ്. വികാരിമാരുടെയും ബിഷപ്പിന്റെയും ലൈംഗിക പീഡനങ്ങള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനുള്ള ഉപാധിയാക്കാന്‍ ഒരുങ്ങുകയാണ് ഇടതുപക്ഷം.
സഭകളെ പ്രീണിപ്പിച്ചാണ് നേരത്തെ നേട്ടമുണ്ടാക്കിയിരുന്നതെങ്കില്‍ ഇപ്പോള്‍ കേസുകള്‍ മുക്കാന്‍ സഭകള്‍ സര്‍ക്കാരിനോട് കേഴുകയാണ്. ഈ അവസരം ഉപയോഗിച്ചാല്‍ തൃശൂര്‍ മൂതല്‍ തെക്കോട്ട് നേട്ടമുണ്ടാക്കാന്‍ കഴിയുമെന്നാണ് സിപിഎം പ്രതീക്ഷ.
തങ്ങളുടെ കുത്തക മണ്ഡലങ്ങളില്‍ വിള്ളലുണ്ടാക്കുമെന്ന് ബോധ്യപ്പെട്ടതോടെയാണ് ഓര്‍ത്തഡോക്‌സ് സഭയെ സര്‍ക്കാര്‍ പ്രീണിപ്പിക്കുന്നു എന്ന വാദവുമായി കോണ്‍ഗ്രസ് മുഖപത്രം രംഗത്തെത്തിയത്.
ഓര്‍ത്തഡോക്‌സ് സഭയിലെ അഞ്ച് വികാരിമാരെ ലൈംഗികപീഡന പരാതിയുടെ പേരില്‍ സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. ഇതിനു പുറമെ സാമ്പത്തികതട്ടിപ്പുകളും വിശ്വാസികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതും പതിവ് വാര്‍ത്തകളായി. കത്തോലിക്കാ സഭയിലെ ഫാ. തോമസ് പീലിയാനിക്കല്‍ കോടികളുടെ കാര്‍ഷിക വായ്‌പാ തട്ടിപ്പ് നടത്തിയതിന്റെ നാണക്കേടിലാണ് ചങ്ങനാശ്ശേരി അതിരൂപത.
ഒട്ടുമിക്ക സഭകളിലും വികാരിമാരുടെയും ബിഷപ്പുമാരുടെയും ലൈംഗിക പീഡന പരാതികള്‍ ഉയര്‍ന്നാല്‍ അവ കുഴിച്ചു മൂടുകയാണ് പതിവ്. എന്നാല്‍ ഇരകള്‍ പരസ്യമായി പ്രതികരിക്കാന്‍ തയ്യാറാകുന്നു. കുമ്പസാരം പോലും പീഡനത്തിനുള്ള മാര്‍ഗമായി അധഃപതിച്ചു. സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയുടെ ഭൂമി ഇടപാടാണ് സഭയെ നാണം കെടുത്തിയ മറ്റൊന്ന്.
















