ന്യൂദല്‍ഹി: വിവാദ മതപ്രഭാഷകന്‍ സാക്കിര്‍ നായിക്കിനെ ഇന്ത്യയിലേക്ക് പറഞ്ഞ് വിടുന്നു. ഇന്ന് രാത്രി നായിക്കിനെ മലേഷ്യയില്‍ നിന്ന് ഇന്ത്യയിലെത്തിക്കും. 2016നാണ് സാക്കിര്‍ നായിക്ക് ഇന്ത്യയില്‍ നിന്നും മലേഷ്യയിലേക്ക് പോയത്. അതേസമയം സാക്കിര്‍ നായിക് ഇന്ത്യയില്‍ തിരിച്ചെത്തില്ലെന്ന് അഭിഭാഷകന്‍ അറിയിച്ചു.
പ്രമുഖ ദേശീയ ചാനലായ എന്‍ഡിടിവിയോട് മലേഷ്യന്‍ പോലീസ് ഓഫീസറാണ് ഇക്കാര്യം അറിയിച്ചത്. സാക്കീർ നായിക്കിനെ ഇന്ത്യയ്‌ക്ക് കൈമാറാമെന്ന് മലേഷ്യ ഉപപ്രധാനമന്ത്രി നേരത്തെ അറിയിച്ചിരുന്നു. ഭീകരവാദം, മതംമാറ്റം ഉള്‍പ്പെടെയുള്ള കേസുകളില്‍ ദേശീയ അന്വേഷണ ഏജന്‍സി കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ള സാക്കിര്‍ നായിക് മലേഷ്യയില്‍ സ്ഥിരതാമസത്തിനുള്ള അനുമതി ലഭിച്ച് കഴിയുകയായിരുന്നു.
കഴിഞ്ഞ ജൂണില്‍ സാക്കീര്‍ നായിക് സമര്‍പ്പിച്ച ഹര്‍ജികള്‍ ബോംബെ ഹൈക്കോടതി തള്ളിയിരുന്നു. തന്റെ മൗലീക അവകാശങ്ങള്‍ ലംഘിക്കുന്നുവെന്ന് കാണിച്ചാണ് സാക്കീര്‍ നായിക് കോടതിയില്‍ പരാതി നല്‍കിയത്. തനിക്കെതിരായ ക്രിമിനല്‍ കേസിന്റെ നിലവിലെ സ്റ്റാറ്റസും അദ്ദേഹം കോടതിയില്‍ നിന്നും ആവശ്യപ്പെട്ടിരുന്നു. കൂടാതെ തന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കിയ മുംബൈ റീജ്യണല്‍ പാസ്‌പോര്‍ട്ട് ഓഫീസിന്റെ നടപടിയേയും സാക്കീ നായിക്ക് ചോദ്യം ചെയ്തിരുന്നു.
ധാക്കയില്‍ കഴിഞ്ഞ വര്‍ഷമുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ 29 പേര്‍ കൊല്ലപ്പെട്ടതോടെയാണ് സാക്കീര്‍ നായിക്കിനെതിരെ എന്‍ഐഎ അന്വേഷണം ആരംഭിച്ചത്. ബോംബ് സ്‌ഫോടനകേസിലെ രണ്ട് പ്രതികള്‍ സാക്കീര്‍ നായിക്കിന്റെ അനുയായികളാണെന്ന് ബംഗ്ലാദേശ് പോലീസ് വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് എന്‍ഐഎ സാക്കീര്‍ നായിക്കിന്റെ പ്രസംഗങ്ങളും മറ്റും പരിശോധനയ്‌ക്ക് വിധേയമാക്കിയതും കേസെടുത്തതും.
ഇതിനിടെ സാക്കീര്‍ നായിക് ഇന്ത്യ വിടുകയും മലേഷ്യയില്‍ അഭയം തേടുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: