തിരുവനന്തപുരം: കേരളത്തിന്റെ വികസന വിഷയങ്ങളില്‍ കേന്ദ്രവുമായി സഹകരിച്ചു നീങ്ങണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ താല്പര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വികസനത്തിന് തടസ്സമായ സമീപനങ്ങള്‍ എംപിമാര്‍ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. എംപിമാരുടെ സമ്മേളനത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രസര്‍ക്കാര്‍ രൂപം നല്കിയ നീതി ആയോഗ് ആസൂത്രണ കമ്മീഷന് പകരമാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദേശീയ ജലപാത നടപ്പാക്കുന്നതില്‍ കേന്ദ്രസഹായം ആവശ്യമാണ്. നിപാ വൈറസ് ബാധ ഉണ്ടായ സാഹചര്യം പരിഗണിച്ച് ആലപ്പുഴ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി സെന്ററിന്റെ വികസനത്തിന് കേന്ദ്ര സഹായം ആവശ്യമാണ്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഒരു ബയോസേഫ്റ്റി ലാബ് സ്ഥാപിക്കുന്നതിനും കേന്ദ്രസര്‍ക്കാരിന്റെ സഹായം ഉണ്ടാവണം.
ഹില്‍ ഹൈവേ പദ്ധതി പൂര്‍ത്തിയാക്കാന്‍ ഒന്‍പത് ജില്ലകളിലായി 66.20 ഹെക്ടര്‍ വനഭൂമി ആവശ്യമാണ്. ഇതില്‍ എറണാകുളം, മലപ്പുറം, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ വനഭൂമിയില്‍ നിര്‍മാണം നടത്തുന്നതിന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കേണ്ടതുണ്ട്. ചില കാര്യങ്ങളില്‍ സംസ്ഥാനത്തെ മറികടന്ന് കേന്ദ്രം നേരിട്ടുള്ള ഇടപെടല്‍ നടത്തുന്നു. ഗ്രാമസഭകളുടെ പ്രവര്‍ത്തനത്തില്‍ കേന്ദ്രം നേരിട്ട് ബന്ധപ്പെടുന്ന നിലവരുന്നു. ഇത് ഫെഡറല്‍ തത്വത്തിന് നിരക്കാത്തതാണ്. ഭരണഘടനാപരമായി കാര്യങ്ങള്‍ നടക്കാന്‍ എംപിമാര്‍ ഫലപ്രദമായി ഇടപെടണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: