നഗരവത്കരണത്തിന്റെയും അശാസ്ത്രീയമായ ആസൂത്രണത്തിന്റെയും ഫലമായി ആഗോളതലത്തില്‍ തണ്ണീര്‍ത്തടങ്ങള്‍ നശിച്ചുകൊണ്ടിരിക്കുകയാണ്. ഓരോ സംസ്ഥാനത്തിന്റെയും മൊത്തം വിസ്തീര്‍ണവും തണ്ണീര്‍ത്തടങ്ങളുടെ വിസ്തീര്‍ണവുമായി താരതമ്യംചെയ്യുമ്പോള്‍ നമ്മുടെ സംസ്ഥാനത്താണ് ഏറ്റവും കൂടുതല്‍ തണ്ണീര്‍ത്തട വിസ്തൃതിയുള്ളത്. എന്നാലിപ്പോള്‍ കായലുകളും ശുദ്ധജലതടാകങ്ങളും ഇന്ന് ഗുരുതരമായ പാരിസ്ഥിതിക ഭീഷണിയാണ് നേരിടുന്നത്.
നദികളിലെ അശാസ്ത്രീയമായ മണല്‍വാരലും കൈയേറ്റവും തടയാനാണ് 2001-ല്‍ നദീസംരക്ഷണനിയമം പ്രാബല്യത്തില്‍വന്നത്. എന്നാല്‍ നദികളിലെ മണല്‍വാരല്‍ നിയന്ത്രണവിധേയമായപ്പോള്‍ നെല്‍വയലുകളിലെ അടിത്തട്ടിലെ മണല്‍പ്പരപ്പ് ഡീസല്‍ എഞ്ചിന് ഉപയോഗിച്ച് ഊറ്റിയെടുക്കാന്‍ തുടങ്ങി. ഇവയ്ക്കെതിരെ നടപെടിയെടുക്കാന്‍ ഭരണ വര്‍ഗ്ഗങ്ങള്‍ യാതൊന്നും തന്നെ ചെയ്യുന്നില്ല.
തണ്ണീര്‍ത്തടങ്ങളും നെല്‍വയലുകളും പരിവര്‍ത്തനപ്പെടുത്തുന്നത് നിയന്ത്രിക്കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് 2008-ലെ കേരള തണ്ണീര്‍ത്തട-നെല്‍വയല്‍ സംരക്ഷണനിയമം. എന്നാല്‍ ഈ നിയമങ്ങളെയെല്ലാം കാറ്റില്‍ പറത്തിയാണ് മണ്ണിട്ടു നികത്തിയും മറ്റും തണ്ണീര്‍തടങ്ങളെ ഇല്ലായ്മ ചെയ്യുന്നത്. നമ്മുടെ കായലുകള്‍ കയ്യേറ്റം ചെയ്യപ്പെട്ടതും വയലുകള്‍ നികത്തപ്പെട്ടതുമെല്ലാം തണ്ണീര്‍തടങ്ങള്‍ നശിക്കുവാന്‍ പ്രധാന കാരണമാണ്. എന്നാല്‍ ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്ന ഉന്നതര്‍ക്ക് ഒത്താശ ചെയ്യുന്ന നിലപാടാണ് ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്നത്. ആവാസ വ്യവസ്ഥതിയെ നിലനിര്‍ത്തുവാന്‍ ജീവനാഡികളായ തണ്ണീര്‍തടങ്ങളെ സംരക്ഷിക്കുവാനുള്ള ചുമതല നമുക്കെല്ലാവര്‍ക്കുമുണ്ട്.
വിജയന് പിള്ള
കോഴിക്കോട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: