കൊച്ചി: യുജിസി ഇല്ലാതാവുമെന്നും ഉന്നത വിദ്യാഭ്യാസ മേഖല തകരുമെന്നും മുറവിളി കൂട്ടിയവരുടെ വിവരക്കുറവ് വെളിവാകുന്നു. വിദ്യാഭ്യാസ നിരീക്ഷകനും ഉപരിപഠന മാര്‍ഗ നിര്‍ദേശകനുമായ രാജേന്ദ്രന്‍ പുതിയേടത്ത് വിമര്‍ശകരെ തിരുത്തുന്നു. പത്രപ്രവര്‍ത്തകനായിരുന്ന രാജേന്ദ്രന്‍ ഈ വിഷയത്തില്‍ മാധ്യമങ്ങളെ രൂക്ഷ ഭാഷയില്‍ വിമര്‍ശിക്കുന്നുമുണ്ട്.
രാജേന്ദ്രന്‍ എഴുതിയതില്‍ നിന്ന്:
”കഴിഞ്ഞ ദിവസത്തെ മലയാള പത്രങ്ങളുടെ മെയിന്‍ സ്റ്റോറി യാതൊരു കഴമ്പും ഇല്ലാത്തതാണ് . യു ജി സി ഇല്ലാതാവുന്നു എന്നത് എത്രയോ തവണ ഞാന്‍ തന്നെ മാതൃഭൂമിയില്‍ എഴുതിയിട്ടുണ്ടെന്നോ ? 2008 ജനുവരിയിലാണ് അതിന്റെ തുടക്കം. സാം പിട്രോഡയുടെ നേതൃത്വത്തില്‍ നാഷണല്‍ നോളേജ് കമ്മീഷന്‍ ആണ് ഇരാഹി എന്ന പേരില്‍ ഒരു സമഗ്ര സമിതി രൂപീകരിക്കാന്‍ ശുപാര്‍ശ ചെയ്തത്.
പിന്നീട് 2009 സെപ്റ്റംബര്‍ ഏഴിന് മറ്റൊരു എട്ടങ്ക സമിതിയെ ഇത് സംബന്ധിച്ച് പഠിക്കാന്‍ നിയോഗിക്കുകയും അവര്‍ എന്‍സി എച്ച് ഇത്തര്‍ എന്ന പേരില്‍ എല്ലാ റെഗുലേറ്ററി സമിതിയെയും ഒഴിവാക്കി പുതിയ സമിതി രൂപീകരിക്കാന്‍ 2010 ല്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. ഇത് നടപ്പാവുമെന്നു തന്നെ പ്രതീക്ഷിച്ചു. ലോക്‌സഭ പാസാക്കി. രാജ്യസഭ പാസാക്കിയില്ല.
പിന്നീട് 2013 ല്‍ അഖിലേന്ത്യ സാങ്കേതിക വിദ്യാഭ്യാസ സമിതി റദ്ദാക്കി ആ ചുമതല യു ജി സി ഏറ്റെടുക്കാന്‍ തീരുമാനിച്ചു. അതും നടപ്പായില്ല. കാലാകാലങ്ങളില്‍ ഇത്തരം നടപടികള്‍ ഞാന്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇത്രയും ആയിട്ടും ഒന്നും സംഭവിച്ചിട്ടില്ല.
എന്നിട്ടും മിക്ക മലയാള പത്രങ്ങളും അത് മുഖ്യ വാര്‍ത്ത ആക്കിയതില്‍ അത്ഭുതം തോന്നി. പുതിയ സമിതിയുടെ പേര് ഹെസി എന്നാണ്. (ഹയര്‍ എജുക്കേഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ) .ഇതും നടക്കുമോ എന്നറിയാന്‍ കുറെ കാത്തിരിക്കണം. പത്രങ്ങളുടെ മെയിന്‍ വാര്‍ത്തക്കു വലിയ പ്രാധാന്യം കൊടുക്കേണ്ട എന്ന് ഞാന്‍ മുന്‍പ് എഴുതിയിരുന്നു.”
മോദി സര്‍ക്കാരിനെതിരെ എഴുതാനുള്ള ആവേശത്തില്‍ യുക്തിയും ഓര്‍മയും പോയവര്‍ക്കുള്ള കടുത്ത വിമര്‍ശനമാണ് കുറിപ്പ്.
















