കാസര്‍കോട്: കാസര്‍കോട്ടെ രണ്ട് കുടുംബത്തില്‍ നിന്ന് കാണാതായ 11 പേര്‍ യെമനില്‍ എത്തിയെന്ന് സന്ദേശം. ദുബായിയിലേക്കെന്ന് പറഞ്ഞ് പോയ കുടുംബം ഐഎസില്‍ ചേര്‍ന്നതായി സംശയമുണ്ടെന്ന് ബന്ധുക്കള്‍ പരാതിയില്‍ പറയുന്നു. തങ്ങള്‍ യെമനിലെ ഹളര്‍മൗതില്‍ മതപഠന കേന്ദ്രത്തിലുണ്ടെന്ന് പറയുന്നതായുള്ള, കാണാതായ സവാദിന്റെ ശബ്ദസന്ദേശം പുറത്ത് വന്നിട്ടുണ്ട്. മൊഗ്രാലിലെ സവാദിന്റെ സുഹൃത്തുമായി ഫോണില്‍ ബന്ധപ്പെടുന്ന ശബ്ദരേഖയാണിത്.
ചമ്മനാട് മുണ്ടാംങ്കുലത്തെ കുന്നില്‍ ഹൗസില്‍ അബ്ദുള്‍ഹമീദ് നല്‍കിയ പരാതിയില്‍ പിഞ്ചു കുഞ്ഞടക്കം ആറ് പേരെ കാണാതായതിനാണ് പോലീസ് ആദ്യകേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അബ്ദുള്‍ ഹമീദിന്റെ മകള്‍ നസീറ (25), ഭര്‍ത്താവ് മൊഗ്രാലിലെ സവാദ് (35), മക്കളായ മുസബ് (ആറ്), മര്‍ജാന (മൂന്ന്), മുഹമ്മില്‍ (പതിനൊന്ന് മാസം), സവാദിന്റെ രണ്ടാം ഭാര്യ ചെമ്മനാട്ടെ റഹാനത്ത് (25) എന്നിവരെ കാണാതായ സംഭവത്തിലാണ് കേസ് എടുത്തത്. അണങ്കൂരിലെ മറ്റൊരു കുടുംബത്തിലെ അഞ്ച് പേരെ കൂടി കാണാതായിട്ടുണ്ടെന്ന് ഹമീദ് നല്‍കിയ മൊഴിയിലാണുള്ളത്. അണങ്കൂരിലെ അന്‍വര്‍ കൊല്ലമ്പാടി, ഭാര്യ സീനത്ത്, ഇവരുടെ മൂന്ന് മക്കള്‍ എന്നിവരെയാണ് കാണാതായത്. ഇവരും സവാദിനും കുടുംബത്തിനുമൊപ്പം ഉണ്ടെന്നാണ് വിവരം. ദുബായിയില്‍ മൊബൈല്‍ കടയിലെ വ്യാപാരിയാണ് സവാദ്. ഇയാള്‍ ദുബായിയില്‍ അത്തര്‍ കട നടത്തിയിരുന്നു. ഈ കട പൂട്ടിയിട്ട് യെമനില്‍ മതപഠനത്തിനു പോയത് ദുരൂഹത വര്‍ധിപ്പിക്കുന്നു.
കാണാതായവര്‍ ദുബായിയില്‍ എത്തിയിട്ടില്ലെന്ന് ബന്ധുക്കള്‍ പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. 2018 ജൂണ്‍ 15 നാണ് ഇവരെ കാണാതായത്. എന്നാല്‍ മാസങ്ങള്‍ക്ക് മുമ്പേ ഇവരെ കാണാതായിട്ടുണ്ടെന്നാണ് വിവരം. ഭാര്യാപിതാവ് പരാതി നല്‍കിയത് ശത്രുത കാരണമെന്നാണ് സവാദിന്റെ ശബ്ദസന്ദേശം. മതപഠനത്തിനാണ് യെമനില്‍ എത്തിയതെന്നും പത്ത് ദിവസം മുമ്പ് വരെ ഭാര്യാപിതാവിനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്നും സവാദ് പറയുന്നു. തങ്ങള്‍ യെമനിലുള്ള കാര്യം വീട്ടുകാര്‍ക്കെല്ലാം അറിയാമെന്നും സവാദ് പറഞ്ഞു.
ഷെയ്ഖ് അബൂബിലാല്‍ അബ്ദുല്ല എന്ന പണ്ഡിതന്റെ മര്‍ക്കസിലാണ് ഉള്ളതെന്നും തന്റെ ഭാര്യയെ ഭാര്യാ സഹോദരന്‍ തന്നെയാണ് ദുബൈയില്‍ തന്റെ അടുത്ത് കൊണ്ടുവിട്ടതെന്നും സവാദ് പറയുന്നു. രണ്ടാം ഭാര്യ ചെമ്മനാട് സ്വദേശിയല്ലെന്നും പാലക്കാട് എടത്തിനാട്ടുകര സ്വദേശിയാണെന്നുമാണ് ശബ്ദസന്ദേശത്തില്‍ പറയുന്നത്.
കാസര്‍കോട്ടെ പടന്ന, തൃക്കരിപ്പൂര്‍ ഭാഗങ്ങളില്‍ നിന്നും മറ്റുമായി കഴിഞ്ഞ വര്‍ഷം നിരവധി കുടുംബങ്ങളെ കാണാതാവുകയും ഇവര്‍ ഐഎസ് ഭീകര ക്യാമ്പിലെത്തുകയും നിരവധി പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
സ്വന്തം ലേഖകന്‍
















