കൊച്ചി: മലയാള സിനിമ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യില്‍ ദിലീപിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് വിമെന്‍ ഇന്‍ കളക്ടീവ് രംഗത്ത്. ദിലീപിനെ തിരിച്ചെടുത്തത് സംബന്ധിച്ച് മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത ശരിയാണെങ്കില്‍ തങ്ങള്‍ക്ക് ചില ചോദ്യങ്ങള്‍ ചോദിക്കുന്നുണ്ടെന്ന് വിമെന്‍ ഇന്‍ കളക്ടീവിന്റെ ഫെയ്സ് ബുക്ക് പേജില്‍ കുറിച്ചു. ദിലീപിനെ സംഘടനയിലേയ്ക്ക് തിരിച്ചെടുക്കാനുള്ള തീരുമാനം തികച്ചും സ്ത്രീവിരുദ്ധമാണെന്ന് കുറുപ്പില്‍ വ്യക്തമാക്കുന്നുണ്ട്.
‘അമ്മ’ സംഘടന എന്തിനായിരുന്നു ദിലീപിനെ പുറത്താക്കിയത്, സംഘടനയിലേക്ക് ഇപ്പോള്‍ തിരിച്ചെടുക്കാന്‍ തീരുമാനിക്കുമ്പോള്‍ നേരത്തേ ഉണ്ടായിരുന്നതില്‍ നിന്ന് വ്യത്യസ്തമായി എന്തു പുതിയ സാഹചര്യമാണ് ഉണ്ടായിട്ടുള്ളത്, ബലാത്സംഗം പോലുള്ള ഒരു കുറ്റകൃത്യത്തില്‍ ആരോപിതനായ വ്യക്തിയെയാണ് വിചാരണ പോലും പൂര്‍ത്തിയാവുന്നതിനു മുമ്പാണ് നിങ്ങള്‍ തിരിച്ചെടുക്കുന്നത്. അതില്‍ നിങ്ങള്‍ക്ക് യാതൊരു അപാകതയും തോന്നുന്നില്ലെന്നും ചോദിക്കുന്നുണ്ട്.
അതിക്രമത്തെ അതിജീവിച്ച ആളും ഈ സംഘടനയുടെ തന്നെ അംഗമല്ലെ, ഇപ്പോള്‍ എടുത്ത ഈ തീരുമാനം വഴി അതിക്രമത്തെ അതിജീവിച്ചവളെ വീണ്ടും അപമാനിക്കുകയല്ലെ നിങ്ങള്‍ ചെയ്യുന്നതെന്ന് ഡബ്ല്യൂസിസി ആരോപിക്കുന്നു. ഒരു ജനാധിപത്യ സംഘടന എന്ന നിലയില്‍ ഇപ്പോള്‍ എടുത്ത തീരുമാനം ഏതു തരത്തിലുള്ള സന്ദേശമാണ് കേരള സമൂഹത്തിനു നല്‍കുക. വിചാരണാ ഘട്ടത്തിലുള്ള ഒരു കേസില്‍ ഉള്‍പ്പെട്ട വ്യക്തിയെ സംബന്ധിച്ചുള്ള ഇത്തരം തീരുമാനങ്ങള്‍ ഈ നാട്ടിലെ നിയമ നീതിന്യായ സംവിധാനങ്ങളോടുള്ള വെല്ലുവിളില്ലെ എന്നതാണ് അവസാനത്തെ ചോദ്യം.
കഴിഞ്ഞദിവസം നടന്ന അമ്മ യോഗത്തില്‍ നിന്നും ഡബ്ല്യൂസിസി അംഗങ്ങള്‍ വിട്ടുനിന്നിരുന്നു. ഡബ്ല്യൂസിസിക്ക് പിന്തുണയറിയിച്ച പൃഥ്വിരാജും രമ്യാ നമ്പീശനും യോഗത്തില്‍ പങ്കെടുക്കാതിരുന്നതും ശ്രദ്ധിക്കപ്പെട്ടു. സംഘടനയില്‍ വനിതാ പ്രതിനിധ്യം കൂട്ടണമെന്നാണു ഡബ്ല്യൂസിസിയുടെ നിലാപാട്. അമ്മയുടെ പ്രധാന സ്ഥാനങ്ങളിലൊന്നും സ്ത്രീകളെ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ആരോപണമുണ്ട്. നിര്‍വ്വാഹക സമിതിയില്‍ മുമ്പ് രണ്ട് വനിതാഅംഗങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഇക്കുറി മൂന്ന് ആക്കിയിട്ടുണ്ട്. ഇതിലും ഡബ്ല്യൂസിസി അംഗങ്ങള്‍ ഇല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: