മോസ്കോ: ജീവന്മരണ പോരാട്ടത്തില്‍ പോളണ്ടിനെതിരേ ഏകപക്ഷീയമായ മൂന്ന് ഗോളിന്റെ ആവേശ്വോജ്ജല വിജയം നേടിയ കൊളംബിയ പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ സജീവമാക്കി. ഗ്രൂപ്പ് മത്സരത്തിലെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയോടെ പോളണ്ട് ഇത്തവണത്തെ ലോകകപ്പില്‍ നിന്നും പുറത്തായി.
ആദ്യ പകുതിയില്‍ മുന്നിലെത്തിയ കൊളംബിയ, രണ്ടാം പകുതിയില്‍ രണ്ടുഗോള്‍ കൂടി നേടിയാണ് ആധികാരിക വിജയം സ്വന്തമാക്കിയത്. മിന, ഫാല്‍ക്കോ, ക്യുവഡ്രാഡോയുമാണ് കൊളംബിയക്കായി സ്കോര്‍ ചെയ്ത്. മൂന്ന് ഗോളിനും വഴിയൊരുക്കിയ മുന്നേറ്റതാരം റോഡ്രിഗസിന്റെ മികച്ച പ്രകടനവും കൊളംബിയക്ക് തുണയേകി. അതേസമയം, സൂപ്പര്‍താരം ലെവന്‍ഡോവ്സ്കിയുടെ ഒറ്റയാള്‍ പോരാട്ടമായിരുന്നു പോളണ്ട് നിരയില്‍ കണ്ടത്. മധ്യനിരയില്‍ നിന്നും മികച്ച പിന്തുണ ലഭിക്കാത്തതിനാല്‍ ലെവന്‍ഡോവിസ്കിക്ക് പോളണ്ടിനായി ആശ്വാസ ഗോള്‍ പോലും നേടാനായില്ല.
രണ്ടാം പകുതിയില്‍ അഞ്ചു മിനിറ്റിനിടെ രണ്ടു ഗോളുകള്‍ കൂടി നേടിയാണ് കൊളംബിയ പോളണ്ടിനെതിരേ ആധിപത്യം ഉറപ്പിച്ചത്. 70ാം മിനിറ്റില്‍ റഡമെല്‍ ഫാല്‍ക്കോയും 75ാം മിനിറ്റില്‍ യുവാന്‍ ക്യുവഡ്രാഡോയുമാണ് കൊളംബിയയുടെ ലീഡ് വര്‍ധിപ്പിച്ചത്. തോല്‍ക്കുന്നവര്‍ക്ക് ലോകകപ്പില്‍ നിന്നും പുറത്തേക്കുള്ള വഴിതെളിയുന്ന മത്സരത്തില്‍ പോളണ്ടിന്റെ പ്രകടനം തീര്‍ത്തും നിരാശജനകമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: