കൊച്ചി: സീറോ മലബാര്‍ സഭയ്ക്ക് കീഴിലുള്ള എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭൂമി ഇടപാട് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വത്തിക്കാന്‍ നേരിട്ട് ഇടപെട്ടിട്ടും വിവാദമൊഴിയുന്നില്ല. ഭൂമി ഇടപാടില്‍ ആരോപണവിധേയനായ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഇറക്കിയ ഇടയലേഖനം ഭൂരിഭാഗം പള്ളികളിലെയും പുരോഹിതര്‍ തള്ളി. ആലഞ്ചേരിയോടുള്ള വിയോജിപ്പ് പരസ്യമായി പ്രകടിപ്പിക്കുകയായിരുന്നു പുരോഹിതര്‍. വത്തിക്കാന്‍ നിയോഗിച്ച അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റര്‍ ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്തിന്റെ ഇടയലേഖനം ഇന്നലെ എല്ലാ പള്ളികളിലും വായിക്കുകയും ചെയ്തു.
ഭൂമി ഇടപാടുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കാന്‍ വിശ്വാസികളുടെ സഹകരണം തേടുന്നതായിരുന്നു മനത്തോടത്തിന്റെ ഇടയലേഖനം. എന്നാല്‍ അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്ററെ വിശ്വാസികള്‍ക്ക് പരിചയപ്പെടുത്തിക്കൊണ്ടുള്ളതായിരുന്നു ആലഞ്ചേരിയുടെ ഇടയലേഖനം. ഇതില്‍ ആലഞ്ചേരി നടത്തിയ ചില പരാമര്‍ശങ്ങളില്‍ പുരോഹിതര്‍ അതൃപ്തരായിരുന്നു. ഇതാണ് ഇടയലേഖനം വായിക്കാതിരുന്നതിന് കാരണം. നമ്മുടെ അതിരൂപതയുടെ ഭരണപരമായ കാര്യങ്ങള്‍ ഇനി അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്ററായിരിക്കും നിര്‍വഹിക്കുകയെന്നും ആര്‍ച്ച് ബിഷപ്പിനോട് ആലോചിക്കുകയും തീരുമാനം അറിയിക്കുകയും ചെയ്യുമെന്നാണ് ആലഞ്ചേരി ഇടയലേഖനത്തില്‍ പറഞ്ഞിരുന്നത്. ഈ പരാമര്‍ശമാണ് പുരോഹിതരെ ചൊടിപ്പിച്ചത്.
സഭയുടെ ഔദ്യോഗിക രേഖയില്‍ ആദ്യത്തെ ഇടയലേഖനം ആലഞ്ചേരിയുടേതായിരുന്നു. രണ്ടാമതാണ് ജേക്കബ് മനത്തോടത്തിന്റേത്. എന്നാല്‍ ആദ്യത്തേത് വായിക്കാതെ മാറ്റിവെച്ചാണ് മനത്തോടത്തിന്റെ ഇടയലേഖനം വായിച്ചത്. ആലഞ്ചേരിയുടെ ഇടയലേഖനം വായിക്കുന്നതില്‍ പുരോഹിതര്‍ക്ക് പുറമെ വിശ്വാസികളില്‍ ചിലര്‍ക്കും എതിര്‍പ്പുണ്ടായിരുന്നതായാണ് സൂചന. ഭൂമി പ്രശ്നവുമായി ബന്ധപ്പെട്ട് അനാവശ്യ ചര്‍ച്ചകളും സംസാരങ്ങളും പാടില്ലെന്ന് മനത്തോടത്തിന്റെ ഇടയലേഖനത്തിലുണ്ടായിരുന്നു. ഇതിനിടെ ആലഞ്ചേരിയുടെ ഇടയലേഖനം വായിക്കാതിരുന്നത് വീണ്ടും പ്രശ്നങ്ങള്‍ വഷളാക്കി.
വത്തിക്കാന്‍ അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്ററെ നിയമിച്ചത് അതിരൂപതയുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താന്‍ കൂടിയാണ്. അതുകൊണ്ടുതന്നെ ഭൂമി ഇടപാടിലുണ്ടായ വീഴ്ചകള്‍ മനസ്സിലാക്കി പരിഹാരമാര്‍ഗങ്ങള്‍ തേടും. ഇതിനായുള്ള സ്വതന്ത്ര ഓഡിറ്റിലാണ് ഇനി പ്രതീക്ഷ.
അതേസമയം, കര്‍ദിനാളിനെ പ്രതിചേര്‍ത്ത് കേസെടുക്കണമെന്നാവശ്യപ്പെട്ട് ചേര്‍ത്തല സ്വദേശി നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെ അപ്പീല്‍ പോകാന്‍ ചില സഭാ നവീകരണ പ്രസ്ഥാനങ്ങള്‍ ആലോചിക്കുന്നുണ്ട്. എന്നാല്‍, അപ്പോസ്തലിക് അഡ്മിനിസ്്ട്രേറ്ററുമായി ചര്‍ച്ച ചെയ്തശേഷമേ അവര്‍ ഇക്കാര്യത്തെക്കുറിച്ച് ആലോചിക്കൂ.
മനത്തോടത്ത് ഇന്ന് റോമിലേക്ക്
കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയുടെ അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്ററായി മാര്‍പാപ്പ നിയോഗിച്ച ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്ത് ഇന്ന് റോമിലേക്ക് പുറപ്പെടും.
ഭൂമി ഇടപാടുമായി ബന്ധപ്പെട്ട അതിരൂപതയിലെ നിലവിലുള്ള അവസ്ഥകള്‍ മാര്‍പ്പാപ്പയെ ധരിപ്പിക്കുമെന്നാണ് സൂചന. 10 ദിവസത്തിനുശേഷം മാത്രമേ അദ്ദേഹം മടങ്ങി എത്തൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: