ജബല്‍പ്പൂര്‍: അധ്യാപകര്‍ ശാസിച്ചെന്ന കാരണം പറഞ്ഞ് കുട്ടികള്‍ ആത്മഹത്യ ചെയ്താല്‍ അതിന് അധ്യാപകരുടെ പേരില്‍ ആത്മഹത്യ പ്രേരണ കുറ്റം ചുമത്താനാവില്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി. അധ്യാപകര്‍ കുട്ടികള്‍ ശാസിക്കുന്നത് ക്രിമിനല്‍ കുറ്റമല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
മധ്യപ്രദേശിലെ അനുപൂരില്‍ അധ്യാപിക അടിച്ചതിനെ തുടര്‍ന്നു വിദ്യാര്‍ഥിനി ജീവനൊടുക്കിയ കേസില്‍ കുട്ടിയുടെ ബന്ധു നല്കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. അധ്യാപികയ്ക്കെതിരെ ആത്മഹത്യാപ്രേരണകുറ്റം ചുമത്തണമെന്ന് ഹര്ജിക്കാരന് ആവശ്യപ്പെട്ടിരുന്നു. കുട്ടികള്‍ വീടുവിട്ട് സ്കൂളിലേയ്ക്ക് പോകുന്നത് വിദ്യയ്ക്കൊപ്പം നല്ല സ്വഭാവവും ശീലങ്ങളും ലഭിക്കാന്‍ കൂടിയാണ്. അനുസരണക്കേട് കാണിച്ചാല്‍ ഗുരു തിരുത്തും. സ്വന്തം മക്കളെപ്പോലെ കണ്ട് ചിലപ്പോള്‍ ശാസിക്കും. അതിന് ആത്മഹത്യ ചെയ്യാന്‍ നിന്നാല്‍ എങ്ങനെ ശരിയാകും. അധ്യാപകര്‍ ക്രൂരരാണെങ്കില്‍ അതിനെതിരെ പരാതി നല്കാന് ഇപ്പോള്‍ സംവിധാനങ്ങളുമുണ്ട് – കോടതി പറഞ്ഞു.
കുട്ടികളെ ഭയന്ന് അധ്യാപകര്‍ക്ക് ഒന്നും പറയാന്‍ പറ്റാത്ത അവസ്ഥയുണ്ടാക്കരുത്. വിദ്യാര്‍ഥികളുടെ സ്കൂളിലെ രക്ഷിതാക്കള്‍ എന്നു പറയുന്നത് അധ്യാപകരാണ്. ശിക്ഷണവും തിരുത്തലും വേണ്ടയിടത്ത് നമ്മുടെ കുട്ടികള്‍ക്ക് അതു ലഭിക്കണമെന്നും കോടതി വ്യക്തമാക്കി.
2017 നവംബര്‍ 14ന് പ്രിന്‍സിപ്പല്‍ ആര്.കെ. മിശ്ര അടിച്ചതിന് അനുപൂരിലുള്ള വിദ്യാര്‍ഥിനിയാണ് ജീവനൊടുക്കിയത്. സംഭവത്തില്‍ മിശ്രയ്ക്കെതിരെ ഐപിസി 306 പ്രകാരം കേസെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: