ന്യൂദല്‍ഹി: ഏഴു സംസ്ഥാനങ്ങളില്‍ പാലും പഴങ്ങളും നശിപ്പിച്ച് കര്‍ഷകര്‍ 10 ദിവസ സമരം തുടങ്ങി. നഗരങ്ങളിൽ കാർഷിക ഉൽപന്നങ്ങളും മറ്റ് അവശ്യസാധനങ്ങളും വിതരണം ചെയ്യുന്നത് കർഷകർ നിർത്തിവെച്ചു. രാജ്യത്തെ നഗരപ്രദേശങ്ങളില്‍ ഉള്ളവരെ പട്ടിണിക്കിടുമെന്നാണ് സമരം ചെയ്യുന്ന കര്‍ഷകരുടെ ഭീഷണി.
പലയിടങ്ങളിലും പച്ചക്കറികളുമായി പോയ വാഹനങ്ങള്‍ സമരക്കാര്‍ തടയുകയും പച്ചക്കറികളും മറ്റും വാഹനങ്ങളില്‍ നിന്ന് റോഡിലേക്ക് വലിച്ചെറിയുകയും ചെയ്തു. കാർഷിക ഉത്പന്നങ്ങൾക്ക് കൂടുതൽ വില നൽകണം, സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടുള്ള വിളകള്‍ക്കുള്ള കുറഞ്ഞ താങ്ങുവില നല്‍കണം, സ്വാമിനാഥാന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. 130 കർഷക സംഘടനകളുടെ ഫെഡറേഷനായ രാഷ്‌ട്രീയ കിസാൻ മഹാസംഘ് (ആർ.കെ.എം) ആണ് പ്രതിഷേധത്തിന് നേതൃത്വം നൽകുന്നത്. മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഹരിയാന, രാജസ്ഥാൻ, ജമ്മുകശ്മീർ, മഹാരാഷ്‌ട്ര, കർണാടക, എന്നീ സംസ്ഥാനങ്ങളിലെ കര്‍ഷകരാണ് സമരരംഗത്തുള്ളത്.
ഇത് ഇപ്പോൾ രാജ്യവ്യാപകമായ പ്രക്ഷോഭമായി മാറിയിരിക്കുന്നു. ഞങ്ങൾ പട്ടണങ്ങളിലേക്ക് പോകില്ല, പക്ഷേ നഗരവാസികൾക്ക് സാധങ്ങൾ വാങ്ങാൻ ഗ്രാമങ്ങളിലേക്ക് വരാം രാഷ്‌ട്രീയ കിസാൻ മഹാസംഘിന്റെ പ്രസിഡന്റ് ശിവ് കുമാർ ശർമ മാധ്യമങ്ങളോട് പറഞ്ഞു. സമരം അവസാനിക്കുന്ന ജൂണ്‍ പത്തിന് രാജ്യവ്യാപകമായി ഉച്ചയ്‌ക്ക് രണ്ടു മണി വരെ ഭാരത് ബന്ദ് നടത്തും. അന്ന് രണ്ടു മണിവരെ കടകള്‍ അടച്ചിടണമെന്ന് വ്യാപാരികളോട് അഭ്യര്‍ത്ഥിക്കുമെന്ന് ശിവകുമാര്‍ ശര്‍മ്മ പറഞ്ഞു.
പഞ്ചാബിൽ ഫരീദ്കോട്ടിലുള്ള കർഷകർ പച്ചക്കറികൾ, പഴങ്ങൾ, പാൽ എന്നിവയുടെ വിതരണം നിർത്തിവച്ചു. പഞ്ചാബിൽ പച്ചക്കറി വില 50 ശതമാനം വർധിച്ചു. ഹരിയാനയിൽ പച്ചക്കറികൾ, പഴങ്ങൾ, പാൽ എന്നിവയുടെ വിതരണം 40-50 ശതമാനം കുറച്ചു. രാജസ്ഥാനിലെ ഗംഗാനഗർ, ഹനുമങ്കർ, ജുൻജുനു എന്നിവിടങ്ങളിൽ പാൽ വിതരണം പൂർണ്ണമായും നിര്‍ത്തിവച്ചു. ഇൻഡോറില്‍ പച്ചക്കറി വില 400 ശതമാനവും ഭോപാൽ വിലയിൽ 70-80 ശതമാനവും വർദ്ധിച്ചു. “വിപണിയിലേക്ക് ഉൽപന്നങ്ങൾ വിതരണം ചെയ്യുന്നത് നിർത്താനാണ് ഞങ്ങൾ തീരുമാനിച്ചിരിക്കുന്നതെന്ന് അമൃത്‌സറില്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്ന സുരേന്ദര്‍ സിംഗ് പറഞ്ഞു.
കര്‍ഷകരുമായി സംസാരിക്കാന്‍ തയാറാണെന്ന് കേന്ദ്ര കൃഷി മന്ത്രി രാധാ മോഹന്‍ സിംഗ് പറഞ്ഞു.
















