മുക്കം(കോഴിക്കോട്): മുക്കം കളന്‍തോടില്‍ പെട്രോള്‍ പമ്പ് ഉടമയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി പണം കവര്‍ന്നു. കളന്തോട് എ കെ ഫ്യൂവല്‍ സ്റ്റേഷനില്‍ നിന്നാണ് മുഖം മൂടി ധരിച്ചെത്തിയയാള്‍ 1,08,000 രൂപ കവര്‍ന്നത്.
ബുധനാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. ശക്തമായ മഴ യായിരുന്നതിനാല്‍ വൈദ്യുതി ഇല്ലായിരുന്നു.അതിനാല്‍ പമ്പ് അടയ്ക്കുമ്പോള്‍ മുഖം മൂടി ധരിച്ച ഒരാള്‍ ഓഫീസിലെത്തി തോക്കുചൂണ്ടി പണം ആവശ്യപ്പെട്ടു. ജീവനക്കാരന് അര്‍ഷിദിന് നേരെയാണ് തോക്ക് ചൂണ്ടിയത്. ഈ സമയം പമ്പിന്റെ ഉടമസ്ഥ അനീഷയും സ്ഥലത്തുണ്ടായിരുന്നു.
നോര്‍ത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ പൃഥ്വിരാജിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണമാരംഭിച്ചു. സമീപ ദിവസങ്ങളില്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയ സ്ഥിരം മോഷ്ടാക്കളെയും സമീപ പ്രദേശങ്ങളിലുള്ള കവര്‍ച്ചാ സംഘത്തേയും കേന്ദ്രീകരിച്ചാണ് അന്വേഷണം. കവര്‍ച്ച നടന്ന സമയത്തെ ഫോണ്‍ കോളുകളും പരിശോധിക്കുന്നുണ്ട്. ഇതിനായി സൈബര്‍ സെല്ലിന്റെ സഹായം തേടി. സമീപത്തെ വീടുകളിലും കടകളിലുമുളള സിസി ടിവി ദൃശ്യങ്ങളും പരിശോധിച്ച് വരികയാണ്. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. മോഷ്ടാവ് മലയാളം അല്ല സംസാരിച്ചതെന്ന പമ്പ് ഉടമയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: