പൊതുവിദ്യാഭ്യാസ ഡയറക്ടറും എഴുത്തുകാരനുമായ കെ.വി. മോഹന്‍കുമാറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് വലിയ പിന്തുണയൊന്നും ‘ഫെയ്‌സ്ബുക്ക് അടിമകളി’ല്‍ നിന്ന് ലഭിച്ചില്ലെങ്കിലും അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ പലരും അനുഭവിച്ചിട്ടുള്ള ദുരന്തമാണെന്നതില്‍ സംശയമില്ല. തിരുവനന്തപുരത്ത് അദ്ദേഹം താമസിക്കുന്ന വീടിനുമുന്നിലെ ക്ഷേത്രത്തില്‍ ഉത്സവത്തിന്റെ ഭാഗമായി സ്ഥാപിച്ച വലിയ ശബ്ദത്തിലുള്ള ബോക്‌സുകളെ കുറിച്ചായിരുന്നു പരാതി.
അതിങ്ങനെയാണ്: ”…കഴിഞ്ഞ മൂന്നു ദിവസമായി ഉച്ചഭാഷിണിയില്‍ നിന്ന് രക്ഷപ്പെടാന്‍ ഞങ്ങള്‍ സെക്കന്‍ഡ് ഷോ സിനിമയ്‌ക്ക്‌പോകുകയാണ്. ഇഷ്ടമില്ലാത്ത സിനിമ പോലും കാണേണ്ടിവന്നു. വൈകിട്ട് 5ന് വീട്ടില്‍ നിന്നിറങ്ങിയാല്‍ രാത്രി 12 കഴിഞ്ഞേ തിരിച്ചെത്താന്‍ നിവൃത്തിയുള്ളു. തിരുവനന്തപുരത്ത് എന്റെ ഓഫീസിലെ ഒരു ജീവനക്കാരന്റെ വൃദ്ധയായ അമ്മ ഈയിടെ വീടിനുസമീപം കുഴഞ്ഞുവീണു. അമ്മ സഹായത്തിനായി കരഞ്ഞുവിളിച്ചിട്ടും ആരും കേട്ടില്ല. സമീപത്തെ പള്ളിയില്‍ മൈക്കിലൂടെ പ്രാര്‍ത്ഥന എന്ന പേരില്‍ അലറി വിളിക്കുകയായിരുന്നു. വീടിനുമുന്നിലും സ്ഥാപിച്ചിരുന്നു, ഉച്ചഭാഷിണി….”
ശബ്ദ പ്രപഞ്ചത്തിന്റെ കാര്യത്തില്‍ ഹിന്ദു, കിസ്ത്യന്‍, മുസ്ലീം ആരാധനാലയങ്ങള്‍ മത്സരിക്കുകയാണിന്ന്. മതപ്രഭാഷണത്തിന്റെയും പ്രാര്‍ത്ഥനയുടെയും പെരുന്നാളിന്റെയും ചന്ദനക്കുടത്തിന്റെയും എല്ലാം പേരില്‍ ജനങ്ങളുടെ ചെവിയും നെഞ്ചും പൊട്ടിക്കുന്നു. കെ.വി. മോഹന്‍കുമാറിനെപ്പോലുള്ളൊരു ഐഎഎസ് ഓഫീസര്‍ക്ക്, ഒരു ചെറിയ ക്ഷേത്രത്തിലെ ഉച്ചഭാഷിണിയെ ഭയന്ന് വീടുവിട്ട് പോകേണ്ടിവരുന്ന തരത്തില്‍ ഭീകരമാണോ നമ്മുടെ നാട്? അദ്ദേഹത്തിന്റെ അവസ്ഥ അതാണെങ്കില്‍ സാധാരണക്കാരുടെ സ്ഥിതി എന്താകും? മോഹന്‍കുമാറിന്റെ ഫെയ്‌സ്ബുക്ക് പ്രതിഷേധത്തിലെ അവിശ്വസനീയമായ വാക്കുകള്‍ ഏതായാലും അതുതന്നെയാണ്. അതിനാല്‍ തന്നെയാകും ‘ഫെയ്‌സ്ബുക്ക് അടിമകള്‍’ അതിനത്ര പിന്തുണ നല്‍കാതിരുന്നതും. എങ്കിലും അദ്ദേഹം ഉന്നയിച്ച പ്രശ്‌നത്തെ കാണാതിരുന്നുകൂടാ.
ചേര്‍ത്തലയ്‌ക്കടുത്ത് മരുത്തോര്‍വട്ടം ധന്വന്തരമൂര്‍ത്തി ക്ഷേത്രം. ആരും കൊതിച്ചു പോകുന്നയിടം. ശാന്തസുന്ദരമായ അന്തരീക്ഷം. അവിടെയെത്തിയപ്പോഴാണറിഞ്ഞത് ഉത്സവക്കാലമാണെന്ന്. എന്നാല്‍ അതിന്റെ യാതൊരു പ്രതീതിയുമവിടെയില്ല. അലങ്കാരങ്ങളുടെ പളപളപ്പും വൈദ്യുത ദീപങ്ങളുടെ ധാരാളിത്തവും കാതടപ്പിക്കുന്ന ഉച്ചഭാഷിണിയുമൊന്നുമില്ല. ധന്വന്തരി ആരോഗ്യത്തിന്റെ ദേവനാണ്. സര്‍വ്വരോഗങ്ങളും ശമിപ്പിക്കുന്നവന്‍. ആ ക്ഷേത്രത്തിന് മുന്നിലെത്തിയാല്‍ ആരും അറിയാതെ തൊഴുതുനില്‍ക്കും. തൊഴുതുമാറിയപ്പോഴാണ് ചെറിയ ബോര്‍ഡ് കണ്ടത്. ഉത്സവകാലത്ത് 51 ദിവസം കഥകളി. എല്ലാം മേജര്‍സെറ്റ് വമ്പന്മാര്‍. അതൊന്നും വലിയ പണം ചെലവിട്ടല്ല നടത്തുന്നതും. കൂടുതലും വഴിപാടായി നടത്തപ്പെടുന്നത്. ക്ഷേത്രകലകളെ പരിപോഷിപ്പാക്കാനാണ് ഉത്സവം.
ക്ഷേത്രങ്ങള്‍ കലയുടെയും സംസ്‌കാരത്തിന്റെയും കേന്ദ്രങ്ങളായിരുന്നല്ലോ മുന്‍പ്. ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് കലാസാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ വളര്‍ന്നുവന്ന, വളര്‍ത്തിക്കൊണ്ടുവന്ന കാലമുണ്ടായിരുന്നു. ക്ഷേത്ര ഉത്സവങ്ങള്‍ നമ്മുടെ സാംസ്‌കാരിക ബോധത്തെ വളര്‍ത്താനുതകുന്ന പരിപാടികളാലും ചടങ്ങുകളാലും സമ്പന്നമായിരുന്നു. ധന്വന്തരീ മൂര്‍ത്തിക്കുമുന്നില്‍ അതാണ് നടക്കുന്നത്.
കേരളത്തില്‍ അടുത്തകാലത്തുണ്ടായിട്ടുള്ള ഹൈന്ദവമുന്നേറ്റങ്ങള്‍ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചുള്ളതാണ്. തകര്‍ന്നുകിടന്നതും പൂജയില്ലാതെ അവഗണിക്കപ്പെട്ടതുമായ ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കാന്‍ ജനങ്ങള്‍ മുന്നോട്ടു വന്നു. ജാതിവ്യവസ്ഥയ്‌ക്ക് അതീതമായി ക്ഷേത്രങ്ങളെ ഹൈന്ദവ സമൂഹത്തിന്റെയാകെ ഒത്തുചേരലിനുള്ള കേന്ദ്രങ്ങളായി കാണാന്‍ കഴിഞ്ഞു. അത്തരം കൂട്ടായ്‌മകളാണ് നാടെങ്ങും ക്ഷേത്രപുനരുദ്ധാരണത്തിന് നേതൃത്വം നല്‍കിയത്. ആ മുന്നേറ്റങ്ങളിലെ ജനപങ്കാളിത്തത്തെ രാഷ്‌ട്രീയമായി കണ്ട് ചിലര്‍ വളരെ പെട്ടന്ന് ക്ഷേത്ര വിശ്വാസികളും ക്ഷേത്ര ഭരണക്കാരുമൊക്കെയായതും കാണാനായി.
ഈ പരിവര്‍ത്തനമെല്ലാം സാധ്യമായത് കേരളത്തിലെ ഹിന്ദുസംഘടനകളുടെ നേതൃത്വത്തിലാണ്. രാമായണമാസവും ശ്രീകൃഷ്ണ ജയന്തിയുമടക്കമുള്ള ഹൈന്ദവാചാരങ്ങളിലൂടെ ഈ മുന്നേറ്റത്തിനു ശക്തിപകരാനായി. ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചുണ്ടായിട്ടുള്ള ഈ ഉണര്‍വ്വ് ഹൈന്ദവ സമൂഹത്തിന്റെ ആകെ വളര്‍ച്ചയ്‌ക്ക് ശക്തിപകരേണ്ടതായിരുന്നു. ആദ്യം സൂചിപ്പിച്ചതുപോലെ നമ്മുടെ കലകളെയും സംസ്‌കാരത്തെയും സംരക്ഷിക്കുന്നതിനും ഹൈന്ദവ സമൂഹത്തിലെ പാവപ്പെട്ടവരും അഗതികളുമായവരെ സംരക്ഷിക്കുന്നതിനും ആവശ്യമായ ഊര്‍ജ്ജവും ധനവും ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചുള്ള ഈ മുന്നേറ്റത്തിലൂടെ സാധ്യമാക്കുമ്പോഴല്ലേ യഥാര്‍ത്ഥ ലക്ഷ്യത്തിലേക്കെത്തുന്നത്?
ഉത്സവം നടത്തിയും കേസ് നടത്തിയും സര്‍വ്വാണിസദ്യയുണ്ടും ഹിന്ദുസമൂഹം അധഃപ്പതിക്കുകയാണെന്ന് പരിതപിച്ചത് മന്നത്തുപദ്മനാഭനാണ്. ചിലയിടങ്ങളില്‍ ആനയെഴുന്നെള്ളത്താണ് പ്രധാനം. രണ്ടു മൂന്നും ലക്ഷം വീതം നല്‍കിയാണ് ആനകളെ ക്ഷേത്രങ്ങളിലെത്തിക്കുന്നത്. പുറമെ വന്‍തുക ചെലവഴിച്ചുള്ള വെടിക്കെട്ടും. അതിനൊപ്പമുള്ള ‘ഉപദ്രവമാണ്’ ശബ്ദഘോഷങ്ങള്‍. ആരാധനാലയങ്ങളെ ദുരന്താലയങ്ങളാക്കുന്ന വെടിക്കെട്ട് ഒഴിവാക്കണമെന്നത് വിവിധ മേഖലകളില്‍നിന്ന് ഉയര്‍ന്നുവരുന്ന ആവശ്യമാണ്. ഗുണവശങ്ങളെക്കുറിച്ച് എത്ര പറഞ്ഞാലും, ജീവനും സ്വത്തിനും മാത്രമല്ല പ്രകൃതിയുടെ സന്തുലിതാവസ്ഥയ്‌ക്ക് പോലും കോട്ടമുണ്ടാക്കുന്നതത്രെ കരിമരുന്ന് പ്രയോഗം.
ഉത്സവങ്ങളുടെ പേരിലുള്ള ധൂര്‍ത്തിനെ കുറിച്ച് പ്രവചനസ്വഭാവത്തോടെ, ശ്രീനാരായണ ഗുരുദേവന്‍ ഉപദേശിച്ചിരുന്നു, ”കരിയും കരിമരുന്നും വേണ്ട…”എന്ന്. ആ യുഗപുരുഷനെത്തന്നെ ഏറെക്കുറെ വിസ്മരിച്ചു കഴിഞ്ഞ ഇക്കാലത്ത് അദ്ദേഹത്തിന്റെ പ്രവചനാത്മകമായ മുന്നറിയിപ്പ് ആര് ചെവിക്കൊള്ളാന്‍! ക്ഷേത്രങ്ങളിലെ ആചാരങ്ങളും ഉത്സവങ്ങളുമൊന്നും നമുക്കു ധൂര്‍ത്തിന്റെതായിരുന്നില്ലല്ലോ.
വിശ്വാസത്തേക്കാള്‍ വിസ്മയത്തിന് പ്രാധാന്യം നല്‍കുന്ന ഇന്നത്തെ പോക്ക് അപകടത്തിലേക്കാണ്. ഒന്നു മാറി ചിന്തിച്ചാലോ? ധൂര്‍ത്തിന് ഉപയോഗിക്കുന്ന ഈ പണം ചെലവിടുന്നത് ജനനന്മയ്‌ക്ക് ആയിക്കൂടെ? ക്ഷേത്രങ്ങളോടുചേര്‍ന്ന് അഗതി മന്ദിരങ്ങളാകാം, പാവപ്പെട്ടവര്‍ക്കായി സേവാകേന്ദ്രങ്ങള്‍ നിര്‍മ്മിക്കാം, അഗതികള്‍ക്ക് അന്നം നല്‍കാം. പണം സേവന പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുമ്പോഴല്ലേ ഈശ്വരന്‍ ശ്രീകോവിലില്‍നിന്ന് നമ്മളിലേക്ക് ഇറങ്ങിവരുന്നത്? ഹൈന്ദവസമൂഹത്തിന്റെ സക്രിയമായ നിലനില്‍പ്പിന്റെ അടിത്തറയാകുമത്.
കെ.വി. മോഹന്‍കുമാര്‍ ഒളിച്ചോടി സിനിമാശാലയില്‍ അഭയം പ്രാപിച്ചതിനും എത്രയോ മുന്‍പ് മഹാ കവയിത്രിയും ആറന്മുളയപ്പന്റെ ദാസിയുമായ സുഗതകുമാരി ഇതിനെതിരെ പരസ്യമായി പ്രതികരിച്ചു. അവരുടെ വാക്കുകള്‍ ശരിയാണെന്ന് പറയാന്‍ മുന്നില്‍ നിന്നത് ഹൈന്ദവനേതാക്കള്‍ തന്നെയാണ്.
ക്ഷേത്രച്ചുവരുകള്‍ പണ്ട് വികൃതിക്കുട്ടികള്‍ കരിക്കട്ടകൊണ്ട് ചിത്രങ്ങള്‍ വരച്ച് വൃത്തികേടാക്കിയപ്പോള്‍ മനംനൊന്താണ് മഹാകവി അക്കിത്തം തന്റെ ആദ്യ കവിതയെഴുതിയത്. ഉത്സവങ്ങളുടെ പേരില്‍ ധൂര്‍ത്ത് നടത്തുന്നവര്‍ക്കുള്ള താക്കീതായി ഇന്ന് ആ കവിത ഇങ്ങനെയുമാക്കാം…
”ഉത്സവങ്ങളിലീവണ്ണം തുമ്പില്ലാതെ ചെയ്യുകില്‍
വമ്പനാം ഈശന്‍വന്നിട്ടെമ്പാടും നാശമാക്കീടും…”
















