ന്യൂദല്‍ഹി: കോടതി ഉത്തരവ് നടപ്പാക്കുന്നവരെ കൊല്ലുകയാണെങ്കില്‍ വിധി പുറപ്പെടുവിക്കുന്നത് നിര്‍ത്തേണ്ടി വരുമെന്ന് സുപ്രീംകോടതി. ഹിമാചല്‍ പ്രദേശിലെ കസൗലിയില്‍ അനധികൃത കെട്ടിടം പൊളിച്ചു നീക്കുന്നതിനെത്തിയ ഉദ്യോഗസ്ഥയെ വെടിവെച്ചു കൊന്ന സംഭവത്തിലാണ് കോടതിയുടെ രൂക്ഷ വിമര്‍ശനം.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കോടതി തീരുമാനം നടപ്പാക്കുന്നതിനായാണ് എത്തിയത്. ഇവരെ കൊലപ്പെടുത്തിയ സംഭവം ഗൗരവവും നാണക്കേടുണ്ടാക്കുന്നതുമാണെന്ന് ജസ്റ്റിസുമാരായ മദന്‍ ബി. ലോകൂര്‍, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ച് വിലയിരുത്തി. സംഭവം ചീഫ് ജസ്റ്റിന്റെ ശ്രദ്ധയില്‍പ്പെടുത്തിയ സുപ്രീംകോടതി സ്വമേധയാ കേസെടുത്തു. ഉത്തരവ് നടപ്പാക്കാനെത്തുന്ന ഉദ്യോഗസ്ഥരെ കൊല്ലുന്നതു കൊണ്ട് ഇവര്‍ക്ക് എന്താണ് നേട്ടമെന്നും കോടതി ആരാഞ്ഞു. നിരവധി പേര്‍ കോടതി ഉത്തരവുകള്‍ ലംഘിക്കുന്നുണ്ട്. ഇവര്‍ക്കൊപ്പം പോയ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഈ സമയം എന്തുചെയ്യുകയായിരുന്നെന്നും കോടതി ചോദിച്ചു. കസൗലിയില്‍ 13 ഹോട്ടലുകളാണ് അനധികൃത നിര്‍മ്മാണം നടത്തിയിരിക്കുന്നത്.
ഹിമാചലില്‍ അനധികൃത കൈയേറ്റം പൊളിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാനാണ് അസിസ്റ്റന്റ് ടൗണ്‍ പ്ലാനര്‍ ആന്‍ഡ് കണ്‍ട്രി പ്ലാനറായ ഷൈല്‍ ബാല (51)യുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം എത്തിയത്. ഹിമാചലിലെ കസൗലിയിലെ സ്ഥിതി ചെയ്യുന്ന നാരായണി ഗസ്റ്റ്ഹൗസ് പൊളിക്കാന്‍ നടപടികള്‍ ആരംഭിക്കുന്നതിനിടെ വിജയ്‌കുമാര്‍ സിങ് തടഞ്ഞു. എന്നാല്‍, എതിര്‍പ്പ് മറികടന്ന് സംഘം ഒഴിപ്പിക്കലുമായി മുന്നോട്ട് പോയതോടെ ക്ഷുഭിതനായ വിജയ് സിങ് തന്റെ കൈവശമുണ്ടായിരുന്ന തോക്കെടുത്ത് ബാലയ്‌ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. മുഖത്തും തലയ്‌ക്ക് പിന്‍ഭാഗത്തും വെടിയേറ്റ ബാല തത്ക്ഷണം മരിച്ചു. വെടിയേറ്റ, തൊഴിലാളിയായ ഗുലാബ് സിങ് രക്ഷപ്പെട്ടു.
പ്രതിയെ കണ്ടെത്താന്‍ ഊര്‍ജ്ജിത അന്വേഷണം നടത്തുകയാണെന്ന് സൊലാന്‍ എസ്പി മോഹിത് ചൗള അറിയിച്ചു. കൂടാതെ ഇയാളെക്കുറിച്ച് വിവരങ്ങള്‍ അറിയിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. ഏപ്രില്‍ 17ന് 15 ദിവസത്തിനുള്ളില്‍ അനധികൃത നിര്‍മ്മാണം പൊളിച്ചു നീക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് അയച്ചിരുന്നു. ഇവര്‍ പിഴയിനത്തില്‍ 15 ലക്ഷം രൂപ പിഴയൊടുക്കേണ്ടിയും വരും. കൗസലിയിലെ അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചു നീക്കണമെന്ന് ദേശീയ ഹരിത ട്രബ്യൂണല്‍ ഉത്തരവിട്ടിരുന്നു. ഈ വിഷയം കോടതിയുടെ പരിഗണനയില്‍ എത്തിയപ്പോള്‍ ട്രബ്യൂണലിന്റെ വിധി ശരിവയ്‌ക്കുകയായിരുന്നു.
















