കൊല്ലം: സിപിഐ ദേശീയ ജനറല്‍ സെക്രട്ടറിയായി എസ്.സുധാകര്‍ റെഡ്ഡിയെ വീണ്ടും തെരഞ്ഞെടുത്തു. കൊല്ലത്തു നടക്കുന്ന സിപിഐ 23ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ അവസാന ദിനത്തിലാണ് സുധാകര്‍ റെഡ്ഡിയെ വീണ്ടും ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. ഇതോടെ, ജനറല്‍ സെക്രട്ടറി പദത്തില്‍ മൂന്നാമൂഴത്തിനാണ് റെഡ്ഡിക്ക് അവസരമൊരുങ്ങുന്നത്.
31 അംഗ ദേശീയ നിര്‍വാഹക സമിതിയില്‍ എട്ടു പേര് പുതുമുഖങ്ങളാണ്. 11 അംഗ സെക്രട്ടേറിയറ്റില്‍ നാലു പുതുമുഖങ്ങളുണ്ട്. കേരളത്തില്‍നിന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്, ബിനോയ് വിശ്വം എന്നിവര്‍ കേന്ദ്ര സെക്രട്ടേറിയറ്റില്‍ ഇടംപിടിച്ചു. സെക്രട്ടേറിയറ്റില്‍നിന്ന് ഒഴിവായ പന്ന്യന്‍ രവീന്ദ്രനെ കേന്ദ്ര കണ്ട്രോള് കമ്മിഷന് ചെയര്‍മാനായി തിരഞ്ഞെടുത്തു.
അതേസമയം, ദേശീയ കൗണ്‍സിലില്‍നിന്ന് ഒഴിവാക്കിയവരില്‍ രണ്ടുപേര്‍ ഇസ്മായില്‍ പക്ഷക്കാരാണ്. പുതിയതായി ഉള്‍പ്പെടുത്തിയവര്‍ എല്ലാം കാനം പക്ഷക്കാരുമാണ്. കൗണ്‍സിലില്‍നിന്നു പുറത്താക്കിയതിനു പിന്നാലെ അതൃപ്തി പ്രകടമാക്കി ദിവാകരന് രംഗത്തെത്തി. ദേശീയ കൗണ്‍സിലില്‍ നിലനിര്‍ത്തിയാലും പുറത്താക്കിയാലും ഒന്നുമില്ലെന്നു ദിവാകരന് പ്രതികരിച്ചു. തനിക്കു ഗോഡ്ഫാദറില്ല, ആരുടെയും സഹായത്തോടെ തുടരാനില്ലന്നും സി. ദിവാകരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: