തൃശൂര്‍: പഞ്ചവാദ്യത്തിന്റെ പെരുമഴയില്‍ നനഞ്ഞ് ഉന്മാദത്തിരകളില്‍ മുങ്ങി ആയിരക്കണക്കിന് പൂരപ്രേമികള്‍ മഠത്തില്‍ വരവിന്റെ ആവേശത്തിലലിഞ്ഞു ചേര്‍ന്നു. താളക്രമങ്ങളെല്ലാം ഇടംനെഞ്ചില്‍ ചേര്‍ത്തുവച്ച് പുരുഷാരം കൈകള്‍ ആകാശത്തേക്കുയര്‍ത്തി താളബോധവും, ആവേശവും ഒരുപോലെ പങ്കുവച്ചപ്പോള്‍ മഠത്തില്‍ വരവിന്റെ വാദ്യസമ്മേളനം പൂര്‍ണം.
രാവിലെ 11.30ന് തന്നെ മഠത്തില്‍ വരവ് പഞ്ചവാദ്യത്തിന് തുടക്കമായി. 10.15ന് മൂന്ന് ആനകളുമായി തിരുവമ്പാടി ഭഗവതിയുടെ എഴുന്നള്ളിപ്പ് നടുവില്‍ മഠത്തിലെത്തിയപ്പോള്‍ മുതല്‍ അക്ഷമരായി കാത്തുനിന്ന ജനസാഗരത്തിനിടയിലേക്ക് പഞ്ചവാദ്യത്തിന് പ്രമാണം വഹിക്കുന്ന കോങ്ങാട് മധുവും സംഘവും എത്തിയതോടെആവേശം തിരയടിച്ചു. അല്‍പ്പ സമയത്തിനു ശേഷം വലത്തേ കൂട്ടായ കുട്ടംകുളങ്ങര അര്‍ജ്ജുനന്റെയും ഇടത്തേ കൂട്ടായ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ശിവകുമാറിന്റെയും മധ്യത്തിലേക്ക് തിടമ്പേറ്റി തിരുവമ്പാടി ചന്ദ്രശേഖരന്‍ കടന്നു വന്നതോടെ തിരയടിച്ചു നിന്ന ആവേശം അണപ്പൊട്ടി ഒഴുകാന്‍ തുടങ്ങി. പിന്നെ മണിക്കൂറോളം പഞ്ചവാദ്യത്തിന്റെ പെരുമഴ. കോങ്ങോട് മധുവിനൊപ്പം മദ്ദളത്തില്‍ കല്ലേക്കുളങ്ങര കൃഷ്ണ വാര്യര്‍, കൊമ്പില്‍ മഠത്തിലാത്ത് മണികണ്ഠന്‍, ഇലത്താളത്തില്‍ ചേലക്കര സൂര്യനാരായണന്‍ എന്നിവര്‍ വിശ്വപ്രസിദ്ധമായ വാദ്യവിസ്മയത്തിന് നേതൃത്വമേകി. ഇടയ്‌ക്കയില്‍ നാദം വിരിയിച്ചത് തിച്ചൂര്‍ മോഹനന്‍.
പന്ത്രണ്ടരയോടെ നടുവില്‍ മഠം നടയ്‌ക്കലെ മേളം അവസാനിപ്പിച്ച് എഴുന്നള്ളിപ്പ് 1.15ന് സ്വരാജ് റൗണ്ടിലെത്തി. അവിടെ ഗജവീരന്മാരായ ഗുരുവായൂര്‍ ദേവസ്വം സിദ്ധാര്‍ത്ഥന്‍, അന്നമനട ഉമാമഹേശ്വരന്‍, പാമ്പാടി സുന്ദരന്‍, കുന്നത്തൂര്‍ രാമു എന്നീ ആനകള്‍ തയാറായി നിന്നിരുന്നു. പിന്നീട് ഏഴ് ആനകളുമായി നീങ്ങി 2.30ന് നായ്‌ക്കനാല്‍ പരിസരത്തെത്തി. ഇവിടെ പഞ്ചവാദ്യം അവസാനിച്ചു. പിന്നെ രണ്ടര മണിക്കൂറിലധികം സമയം കിഴക്കൂട്ട് അനിയന്‍ മാരാരുടെ പ്രമാണത്തില്‍ പാണ്ടിമേളത്തിന്റെ ആവേശത്തിരമാലകള്‍.
അതിനു ശേഷം തെച്ചിക്കോട്ടുക്കാവ് ദേവീദാസന്‍, ചെര്‍പ്പുളശ്ശേരി വലിയ അയ്യപ്പന്‍, കുറുപ്പത്ത് ശിവശങ്കരന്‍, പനങ്കുളത്തുകാരന്‍ ജഗന്നാഥന്‍, മച്ചാട് ഗോപാലന്‍, വേമ്പനാട്ട് അര്‍ജ്ജുനന്‍, തടത്താവിള രാജശേഖരന്‍, മംഗലാംകുന്ന് ഗജേന്ദ്രന്‍ എന്നീ ഗജവീരന്മാരടക്കം 15 ആനകളുമായി വടക്കുന്നാഥന്‍ ക്ഷേത്ര മൈതാനത്തേക്ക് കയറിയ മഠത്തില്‍ വരവ് എഴുന്നള്ളിപ്പ് 4.45 ന് ശ്രീമൂലസ്ഥാനത്ത് സമാപിച്ചു. തുടര്‍ന്ന് തെക്കോട്ടിറക്കത്തിന്റെ മനോഹാരിത. രാത്രിയും രാവിലത്തെ ചടങ്ങുകള്‍ ആവര്‍ത്തിച്ചു.
















