കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ പുസ്തക പ്രദര്‍ശന-വിപണന-സാഹിത്യ മേളയായിരുന്ന കൃതി -2018നെക്കുറിച്ച് സഹകരണവകുപ്പു മന്ത്രി കടംപള്ളി സുരേന്ദ്രന് നിയമസഭയില്‍ നടത്തിയത് നുണപ്രസ്താവനയോ? കൃതിയിലെ പുസ്തക വില്‍പ്പനയുടെ കണക്കുകള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞപ്പോള്‍ത്തന്നെ അതു തെറ്റെന്ന് ‘ജന്മഭൂമി’ ചൂണ്ടിക്കാണിച്ചിരുന്നതാണ്. ഇപ്പോള്‍ നാഷണല്‍ ബുക് ട്രസ്റ്റ് (എന്‍ബിടി) അസിസ്റ്റന്റ് എഡിറ്റര്‍ റൂബിന് ഡിക്രൂസ് പ്രസ്താവിക്കുന്നു, ”നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നത് കുറ്റകരമാണ്,” എന്ന്. കൃതിയില്‍ എന്‍ബിടിയും സ്റ്റാള്‍ നടത്തിയിരുന്നു. എന്‍ബിടി കേന്ദ്ര സര്‍ക്കാര്‍ സഹായത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണെങ്കിലും റൂബിന് ഡിക്രൂസ് സംഘപരിവാര്‍ അനുഭാവിയല്ല. ഇടതുപക്ഷച്ചായ്വുള്ളതുകൊണ്ടാവാം, ”മന്ത്രിമാരെക്കൊണ്ട് ഇങ്ങനെ പറയിക്കരുത്” എന്ന് ഒരു പഴുതും റൂബിന്റെ ഫേസ്ബുക് പോസ്റ്റിലുണ്ട്.
കൃതിയില്‍ 17 കോടി രൂപയുടെ പുസ്തകം വിറ്റെന്നും ഇന്ത്യയിലെ മൂന്നാമത്തെ ഏറ്റവും വലിയ പുസ്തകമേളയാണെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന് നിയമസഭയില്‍ പറഞ്ഞത് തെറ്റാണെന്ന് എന്‍ബിടി അസി. എഡിറ്റര്‍ സ്ഥാപിക്കുന്നു. ”നോര്‍ത്ത് ഈസ്റ്റ് പുസ്തകമേള, ചെന്നൈ പുസ്തകമേള എന്നിവയൊക്കെ പതിറ്റാണ്ടുകളായി നടക്കുന്നതും ലക്ഷക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്നതുമാണ്. ഡല്‍ഹി, കൊല്‍ക്കത്ത, ചെന്നൈ എന്നിവയുടെ അത്ര ജനസംഖ്യ കൊച്ചിയിലില്ല. അതിനാല്‍ തന്നെ അത്രയും ആളുകള്‍ വരാതിരിക്കുന്നതോ അത്രയും വില്പന നടക്കാതിരിക്കുന്നതോ ഒരു കുറവല്ല,” എന്നു പറയുന്ന റൂബിന് മന്ത്രിയോടു പറയുന്നു,”ഇങ്ങനെ തള്ളരുത്.”

റൂബിന്റെ ഫേസ്ബുക്പോസ്റ്റിനോട് വിവിധ സാംസ്കകാരിക പ്രവര്‍ത്തകരും പ്രസാധകരും പ്രതികരിക്കുന്നുണ്ട്. കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ ഏതിലും പിന്തുണയ്ക്കുന്ന എഴുത്തുകാരന് ഷാജി ജേക്കബ് പറയുന്നതിങ്ങനെ: ” .. സര്‍ക്കാരും പുലിമുരുകന് സംസ്കാരം പിന്തുടര്ന്ന് കള്ളവരുമാനക്കഥ പറയുന്നു.”
ഫെസ്റ്റിവല്‍ ക്യുറേറ്ററായിരുന്ന വി.സി. തോമസും ഈ കള്ളക്കണക്കില്‍ അതിശയം കൂറുന്നു. ”സ്റ്റാളൊന്നില് പ്രതിദിനം ഒരു ലക്ഷം രൂപയുടെ കച്ചവടം നടന്നാലേ” മന്ത്രിയുടെ കണക്കു ശരിയാകൂ എന്നാണ് തോമസിന്റെ വിശദീകരണം. ”കോഴിക്കോട്ടുനിന്നുള്ള പ്രസാധകന് മൂന്നു സ്റ്റാളുകളില്‍നിന്ന് ആകെ കിട്ടിയത് മൂന്നു ലക്ഷത്തില്‍താഴെ,”യാണെന്നും തോമസ് പറയുന്നു.

ഇടതുപക്ഷ സഹയാത്രികനായ പ്രസാധകന് സിഐസിസി ജയചന്ദ്രന് പ്രതികരിച്ചതിങ്ങനെ: ” നാല്പത് കൊല്ലമായി പുസ്തകം വില്ക്കുന്നവനാണ് ഞാന്‍. പതിനേഴു കോടി രൂപയുടെ പുസ്തകം വില്ക്കണമെങ്കില് നൂറു കോടി രൂപയുടെ പുസ്തകം സ്റ്റോക്ക് ചെയ്യണം ഡി. സി. , എന്‍. ബി. എസ്സ്, ചിന്ത, ഗ്രീന്‍, ഒലിവ്, പൂര്‍ണ,കറന്റ് തൃശൂര്‍, പ്രഭാത്, പ്രിസം മറ്റു ഇംഗ്ലീഷ് പ്രസാധകര്. ചോദിച്ചു നോക്കു 25 ലക്ഷം രൂപയുടെ പുസ്തകം ആരൊക്കെ വിറ്റുവെന്ന്. 1.75 കോടി രൂപ ഒരു ദിവസം വില്‍ക്കണം. അഞ്ചു ലക്ഷം രൂപയുടെ ബില്‍ അടക്കണമെങ്കില്‍ എത്ര നേരം വേണമെന്ന് ബില്‍ അടിക്കുന്നവര്‍ക്കും ഈ രംഗത്ത് ഉള്ളവര്‍ക്കും അറിയാം. ഇങ്കംടാക്സുകാര് മന്ത്രിയുടെ പ്രസ്താവന വായിച്ച് എല്ലാവര്ക്കും നോട്ടീസ് അയക്കാന്‍ സാധ്യത ഉണ്ട്. ആരോ മന്ത്രിയെ തെറ്റിദ്ധരിപ്പിച്ചു.”
സാഹിത്യോത്സവത്തിന്റെ സംഘാടകര്‍ക്കെതിരേ ഇതിനിടെ വക്കീല്‍ നോട്ടീസും അയച്ചുകഴിഞ്ഞു. തലശ്ശേരി ബ്രണ്ണന്‍ കോളെജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ദിലീപ് രാജ് എഴുതുന്നു: ”ഏഴാച്ചേരി, അജിത്ത് ശ്രീധര്‍, വൈശാഖന്, കടകംപള്ളി,
ഷാജി എന്‍ .കരുണ്‍, എസ്. രമേശന് എന്നിവര്‍ക്ക് ഞാന്‍ വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട് ,സാഹിത്യോത്സവം എന്ന പേരില്‍ വിളിച്ച് അപമാനിച്ചതിന് വിശദീകരണം ചോദിച്ച് ..ഇന്നാട്ടിലെ സാധാരണ മനുഷ്യര്‍ക്ക് ആത്മാഭിമാനത്തിനു അവകാശമുണ്ടോ എന്നറിയാനാണ് ..” മന്ത്രിയുടെ കണക്ക് പച്ചക്കള്ളമാണെന്നും ദിലീപ് രാജ് പറയുന്നു.
റൂബിന് ഡിക്രൂസ് നല്കുന്ന താക്കീതിങ്ങനെ: ”സര്ക്കാര്പ്പണം ധൂര്‍ത്തടിച്ച് നടത്തിയ ഈ ഫെസ്റ്റിവലിന്റെ പരാജയം അതിനെക്കുറിച്ചുള്ള സങ്കല്പത്തിലെ ഇടുങ്ങിയ വീക്ഷണമാണ്. അത് മനസ്സിലാക്കിയില്ലെങ്കില്‍ അടുത്ത വര്‍ഷവും സര്‍ക്കാരിന്റെ രണ്ടു കോടി ഗോപി!”
റൂബിന് ഡിക്രൂസിന്റെ ഫേസ്ബുക് പോസ്റ്റ്:
കൃതിയില്‍ വിറ്റത് 17 കോടി രൂപയുടെ പുസ്തകങ്ങള്‍. ഇന്ത്യയിലെ മൂന്നാമത്തെ ഏറ്റവും വലിയ പുസ്തകമേള.
മന്ത്രിമാരെക്കൊണ്ട് നിയമസഭയില്‍ ഇങ്ങനെ പറയിക്കരുത്.
ഇന്ത്യയിലെ വലിയ പുസ്തകമേള എന്നതൊക്കെ ഒരു സങ്കല്പമാണ്. വസ്തുതയായി നിയമസഭയില്‍ പറയേണ്ടതല്ല. ന്യൂദല്‍ഹി ലോകപുസ്തകമേള, കൊല്‍ക്കത്ത പുസ്തമേള, ഗുവാഹത്തിയിലെ നോര്‍ത്ത് ഈസ്റ്റ് പുസ്തകമേള, ചെന്നൈ പുസ്തകമേള എന്നിവയൊക്കെ പതിറ്റാണ്ടുകളായി നടക്കുന്നതും ലക്ഷക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്നതുമാണ്. ഡല്‍ഹി, കൊല്‍ക്കത്ത, ചെന്നൈ എന്നിവയുടെ അത്ര ജനസംഖ്യ കൊച്ചിയിലില്ല. അതിനാല്‍ തന്നെ അത്രയും ആളുകള്‍ വരാതിരിക്കുന്നതോ അത്രയും വില്പന നടക്കാതിരിക്കുന്നതോ ഒരു കുറവല്ല. പക്ഷേ, ഇങ്ങനെ തള്ളരുത്.
ഹൈദരാബാദില്‍ എന്‍ ബി ടി ഇടയ്ക്കിടക്ക് നടത്തുന്ന പുസ്തകമേള പോലും വളരെ വലുതാണ്. അതിന് കാരണം അതിന്റെ സംഘാടകരുടെ മേന്മയോ കൃതിയുടെ സംഘാടകരുടെ കുറവോ അല്ല. ഹൈദരാബാദ് വലിയ പട്ടണമാണ്. നാനൂറ് സ്റ്റാളാണ് കഴിഞ്ഞ തവണ ഉണ്ടായിരുന്നത്. വലിയ ജനസഞ്ചയവും.
പാഠപുസ്തകങ്ങള്‍ മാറ്റിയാല്‍ കേരളത്തിലെ വാര്‍ഷിക പുസ്തകവില്പന 50-60 കോടിയുടേതാണ്. അതില്‍ മൂന്നിലൊന്ന് പത്തു ദിവസം കൊണ്ട് കൊച്ചിയില്‍ നടന്നു എങ്കില്‍, ഇന്ത്യയിലെ ഏറ്റവും വലിയ പുസ്തകമേള എന്നു തന്നെ പറയണം. കൊല്‍ക്കത്തയിലും 1200 സ്റ്റാളുള്ള ഡല്‍ഹിയിലും പോലും ഇത്രയും വില്പന നടക്കുന്നില്ല.
ഇതാണ് വിലയിരുത്തലെങ്കില്‍, എല്ലാ ആശംസകളും. പക്ഷേ, നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നത് കുറ്റകരമാണ്.”
















