ന്യൂദല്‍ഹി: ഇറാഖിലെ മൊസൂളില്‍ കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ ആശ്രിതര്‍ക്ക് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിനുപുറമെ പഞ്ചാവ് സര്‍ക്കാര്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് അഞ്ചു ലക്ഷം രൂപ വീതം നഷ്ടപരിഹാരവും,ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലിയും നല്‍കുമെന്നും പഞ്ചാബ് കാബിനറ്റ് മന്ത്രി നവ്ജോത് സിങ് സിദ്ദു അറിയിച്ചിട്ടുണ്ട്.
ഐഎസ് വധിച്ച 39 പൗരന്മാരില് 38 പേരുടെ മൃതദേഹങ്ങള്‍ തിങ്കളാഴ്ചയാണ് വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലെത്തിച്ചത്. കൊല്ലപ്പെട്ടവരില്‍ 27 പേര് പഞ്ചാബ് സ്വദേശികളും നാലുപേര്‍ ഹിമാചല്‍ പ്രദേശുകാരുമാണ്. ഇവരുടെ മൃതദേഹങ്ങള്‍ അമൃത്സര്‍ വിമാനത്താവളത്തില്‍ വെച്ച് ബന്ധുക്കള്‍ ഏറ്റുവാങ്ങി. ശേഷിക്കുന്നവരുടെ മൃതദേഹങ്ങള്‍ പട്ന, കൊല്‍ക്കത്ത എന്നിവിടങ്ങളിലെത്തിച്ചു.
ഡി.എന്‍.എ പരിശോധനയില്‍ തീര്‍പ്പാകാത്തതിനാലാണ് ഒരാളുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ സാധിക്കാതിരുന്നത്. ഇതിന് കൂടുതല്‍ സമയം ആവശ്യമായി വരും. 2015ല്‍ ഇറാഖില്‍ ഐ.എസ് തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി ഇക്കഴിഞ്ഞ മാര്‍ച്ച് 20നാണ് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പാര്‍ലമെന്റിനെ അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: