കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ കുറ്റം തെളിയിക്കാന്‍ ദൃശ്യങ്ങള്‍ ആവശ്യമില്ലെന്നും ഇത്തരം തെളിവുകള്‍ പ്രതിക്ക് നല്‍കരുതെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. നടിയെ ആക്രമിച്ച കേസിലെ നിര്‍ണായ തെളിവായ ദൃശ്യങ്ങളുടെ പകര്‍പ്പ് നല്‍കണമെന്നാവശ്യപ്പെട്ട് നടന് ദിലീപ് നല്കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം ബോധിപ്പിച്ചത്. പ്രതിക്കെതിരായ കുറ്റം തെളിയിക്കാന്‍ ഇര നല്കിയ തെളിവുകള്‍ മതിയെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞൂ.
ഇന്നലെ ഹൈക്കോടതി ഹര്‍ജി പരിഗണിക്കവെ ദിലീപിനെന്തിനാണെന്ന് ദൃശങ്ങളെന്ന് കോടതി ആരാഞ്ഞു. ദൃശ്യങ്ങളിലെ സ്ത്രീ പുരുഷ ശബ്ദങ്ങളുടെ തീവ്രത വ്യത്യസ്തമാണെന്നും ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തതാണെന്ന് സംശയമുണ്ടെന്നുമായിരുന്നു ദിലീപിന്റെ അഭിഭാഷകന് പറഞ്ഞത്. ഇതു തെളിയിക്കാന്‍ പരിശോധന അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ശബ്ദം പരിശോധിക്കേണ്ടത് പ്രോസിക്യൂഷനല്ലേയെന്ന് കോടതി വാക്കാല്‍ ചോദിച്ചു.
എന്നാല്‍ ദിലീപിന്റെ ആവശ്യത്തെ സര്‍ക്കാര്‍ എതിര്‍ത്തു. പ്രതിക്ക് ദൃശ്യങ്ങള്‍ കാണാന്‍ അവസരം നല്‍കിയിരുന്നു. പകര്‍പ്പ് നല്‍കാനാവില്ല. ഇത് ഭരണഘടന ഉറപ്പു നല്കുന്ന വ്യക്തി സ്വാതന്ത്ര്യത്തിനെതിരാണ്. ദൃശ്യങ്ങള്‍ നല്കിയാല് അവ പുറത്തു വരും. ഇത്തരം കേസുകളിലെ ഇരകളുടെ സംരക്ഷണത്തിന് നിയമങ്ങളും കൊണ്ടു വന്നിട്ടുണ്ട്. നടിയെ ആക്രമിച്ച സംഭവം വേറിട്ടൊരു കേസാണ്. ഇതില്‍ ദൃശ്യങ്ങള്‍ തൊണ്ടിമുതലാണ്. ദൃശ്യങ്ങള്‍ക്കു വേണ്ടിയാണ് ദിലീപ് ക്വട്ടേഷന്‍ നല്‍കിയതെന്നും സര്‍ക്കാര്‍ അഭിഭാഷകന് വാദിച്ചു. ഇരയുടെ സ്വകാര്യതയ്ക്ക് വിധേയമായാണ് കേസിലെ വിചാരണ വേണ്ടതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. തുടര്‍ന്ന് ഹര്‍ജി മാര്‍ച്ച് 28 ന് പരിഗണിക്കാന്‍ മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: