ഹൈദരാബാദ്: ആന്ധ്രപ്രദേശിലെ കഡപ്പ ജില്ലയിലെ കേസലിംഗയപ്പള്ളി എന്ന ഗ്രാമം കഴിഞ്ഞ രാം നവമി മുതൽ ഹിന്ദുക്കൾ വസിക്കുന്ന പ്രദേശം മാത്രമാണ്. ഈ ഗ്രാമത്തിൽ ക്ര്യിസ്ത്യൻ മുസ്ലിം മതവിഭാഗങ്ങളിൽപ്പെട്ടവർ കഴിയുന്നില്ല, അതു മാത്രമല്ല മറ്റ് മതത്തിൽപ്പെട്ട മതപണ്ഡിതർക്ക് മതപ്രചാരണം നടത്തുവാനോ മത പരിവർത്തനം നടത്തുവാനോ ഈ പ്രദേശത്ത് സാധിക്കുകയില്ല. കഴിഞ്ഞ രാം നവമി മുതലാണ് ഗ്രാമം മുഴുവനായും ഒരു ഹിന്ദുപ്രദേശമായി പരിരണമിച്ചത്.
ഗ്രാമത്തിലേക്ക് പ്രവേശിക്കുന്ന റോഡിന്റെ വശത്തായി ഹിന്ദുക്കൾക്ക് വേണ്ടി മാത്രമുള്ള ഗ്രാമം എന്ന് ആലേഖനം ചെയ്ത സൂചന ബോർഡ് കാണാനാകും. മതപ്രചാരണത്തിനോ സുവിശേഷങ്ങൾക്കോ മറ്റുമായി ഈ ഗ്രാമത്തിലേക്ക് മറ്റ് മതസ്ഥർ പ്രവേശിക്കല്ലെന്നും അത്തരത്തിൽ പ്രവേശിക്കുന്നവർക്ക് തക്കതായ ശിക്ഷ ലഭിക്കുമെന്നും ബോർഡിൽ വ്യക്തമാക്കിയിട്ടുണ്ട്. ജയ് ശ്രീറാം എന്ന എഴുതിയ ബോർഡിൽ മതം മാറുന്നത് സ്വന്തം അമ്മയെ മാറുന്നതിന് തുല്യമാണെന്നും പറയുന്നു.
കടപ്പ നഗരത്തിൽ നിന്നും 35 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് കേസലിംഗയപ്പള്ളി. 1,500ഓളം പേരാണ് ഈ ഗ്രാമത്തിൽ വസിക്കുന്നത്. ഹിന്ദുക്കൾ മാത്രം വസിക്കുന്ന ഇവിടെ കാപൂസ് സമുദായക്കാരും ,പട്ടിക ജാതി, പിന്നോക്ക വിഭാഗത്തിൽപ്പെട്ടവരും ഉൾപ്പെടുന്നു.
ഈ ഗ്രാമം ഇത്തരത്തിൽ ഹിന്ദു പ്രദേശമായതിന്റെ പിന്നിൽ ഒരു കാര്യമുണ്ട്. ഒരു വർഷം മുൻപ് ക്ര്യിസ്ത്യൻ ഇവാഞ്ചലിക്കൽ വിഭാഗത്തിൽപ്പെട്ട മതപണ്ഡിതർ ഗ്രാമത്തിൽ വന്ന് മതപ്രഭാഷണം നടത്തി. ഗ്രാമത്തിലെ ജനങ്ങളുടെ ദീനങ്ങൾ മാറാൻ ക്ര്യിസ്ത്യൻ മതത്തെ വിശ്വസിക്കണമെന്നും യേശുവിന് മാത്രമെ രോഗവ്യാധികൾ മാറ്റുവാൻ സാധിക്കുകയുള്ളുവെന്നും ഇവർ പ്രചരിപ്പിക്കുകയുണ്ടായി. ഈ സംഭവം ഗ്രാമവാസികൾ കാര്യമായി പരിഗണിക്കുകയും രാമാ നവമി ദിനത്തിൽ ഗ്രാമത്തിലേക്ക് പ്രവേശിക്കുന്ന റോഡിന്റെ വശത്ത് ഹിന്ദു ഗ്രാമം എന്ന് അറിയിപ്പുള്ള ബോർഡ് വയ്‌ക്കാൻ തീരുമാനിക്കുകയായിരുന്നു.
ക്ര്യിസ്ത്യൻ ആശയങ്ങളിലേക്ക് വഴുതി വീണ ഹിന്ദുക്കളെ നഗരത്തിലെ സ്വാമി അചാലനന്ദ നയിക്കുന്ന ആശ്രമത്തിലെത്തിക്കുകയും അവർക്ക് ഹിന്ദുത്വ ആശയങ്ങളിൽ അടിയുറച്ച് നിൽക്കേണ്ടതിന്റെ പ്രധാന്യത്തെക്കുറിച്ച് മനസിലാക്കിക്കൊടുക്കുകയും ചെയ്തുവെന്ന് ഗ്രാമത്തിലെ മുതിർന്ന ആംഗവും കർഷകനുമായ രമണ പറഞ്ഞു. സൂചന ബോർഡ് അവഗണിച്ച് പ്രവേശിക്കുന്നവരെ എല്ലാവരുടെയും കാൺകെ ജയ് ശ്രീറാം വിളിപ്പിക്കുകയും മത വാദപ്രതിവാദങ്ങളിൽ ഏർപ്പെടാനും ആവശ്യപ്പെടും, ഇതിനുശേഷം ഇവരെ ഗ്രാമത്തിൽ നിന്ന് പുറത്താക്കുകയുമാണ് ചെയ്യുന്നത്- രമണ പറഞ്ഞു.
ആർഎസ്എസിന് ഏറെ സ്വാധീനമുള്ള ഗ്രാമമാണ് കേസലിംഗയപ്പള്ളി. മതത്തെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കാൻ സംഘടന പ്രത്യേക ക്ലാസുകൾ നടത്തുകയും നല്ല രീതിയിൽ ശാഖപ്രവർത്തനം കാഴ്ചവെയ്‌ക്കുകയും ചെയ്യുന്നുണ്ട്.
















