കാസര്‍കോട്: പതിനഞ്ച് മലയാളി യുവാക്കളെ അന്താരാഷ്ട്ര ഭീകരസംഘടനയായ ഐഎസില്‍ ചേര്‍ത്തതുമായി ബന്ധപ്പെട്ട കേസ് കേരളത്തിലെ ആദ്യ ഐഎസ് കേസാണ്. എന്‍ഐഎ അന്വേഷിച്ച സുപ്രധാന കേസുകളില്‍ ഒന്നും. സമാധാന തുരുത്തെന്ന് വിളിക്കുന്ന കേരളം ഭീകരരുടെ ഹബ്ബാണെന്ന് തെളിയിച്ച സംഭവങ്ങളില്‍ ഒന്നായിരുന്നു യുവാക്കളുടെ തിരോധാനം. കേസില്‍ പ്രത്യേക എന്‍ഐഎ കോടതി ഇന്നലെ ബീഹാര്‍ സ്വദേശിനി യാസ്മിന് ഏഴു വര്‍ഷം തടവ് വിധിച്ചിരുന്നു.
കാസര്‍കോട് പോലീസ് റജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് എന്‍ഐഎയ്ക്കു കൈമാറുകയായിരുന്നു. കാബൂളിലെ ഐഎസ് ക്യാമ്പിലുള്ള തൃക്കരിപ്പൂര്‍ ഉടുമ്പുന്തല സ്വദേശി അബ്ദുള്ള റാഷിദിന്റെ രണ്ടാം ഭാര്യയാണ് യാസ്മിന്. കാസര്‍കോട് സ്വദേശികളായ 15 യുവാക്കളെ ഭീകരസംഘടനയില്‍ അംഗങ്ങളാക്കാന്‍ വിദേശത്തേക്കു കടത്തിയെന്നാണ് യാസ്മിനെതിരായ കേസ്. റാഷിദ് ഒന്നാം പ്രതിയും യാസ്മിനെ രണ്ടാംപ്രതിയുമായാണ് കേസെടുത്തിരുന്നത്.
കാസര്‍കോട് തൃക്കരിപ്പൂരിലെ അബ്ദുള്‍ റഷീദ് അബ്ദുള്ള, ഭാര്യ ആയിഷ, പടന്നയിലെ ഡോ.ഇജാസ്, ഭാര്യ റിഫൈല, രണ്ട് വയസുള്ള കുഞ്ഞ്, ഇജാസിന്റെ സഹോദരനും എഞ്ചിനീയറുമായ ഷിഹാബ്, ഭാര്യ അജ്മല, ഹഫീസുദ്ദീന്‍, മര്‍വാര്‍ ഇസ്മായില്‍, അഷ്ഫാഖ്, മജീദ്, ഫിറോസ് എന്നിവരും പാലക്കാട്ടെ ഈസ, ഇയാളുടെ ഭാര്യ യഹ്യ, തിരുവനന്തപുരം സ്വദേശി കാസര്‍കോട് സെഞ്ച്വറി ഡെന്റല്‍ കോളേജിലെ ബിഡിഎസ് വിദ്യാര്‍ത്ഥിനി നിമിഷ തുടങ്ങിയവരെയുമാണ് ദുരൂഹസാഹചര്യത്തില്‍ കാണാതായത്. ഇവര്‍ അഫ്ഗാനിസ്ഥാനിലെ ഐഎസ് ക്യാമ്പുകളിലെത്തിയതായി ദേശീയ അന്വേഷണ ഏന്‍സികള്‍ സ്ഥിതീകരിച്ചിരുന്നു.
ഐഎസ് ക്യാമ്പിന് നേരെ നടന്ന സൈനിക നീക്കത്തില്‍ ഹഫീസുദ്ദീന്‍, മര്വാന് ഇസ്മയില്‍, ടി.കെ. മുര്‍ഷിദ് മുഹമ്മദ്, കോഴിക്കോട് സ്വദേശി സ്വദേശി അബ്ദുള്ളയുടെ മകന് സജീര്‍ അബ്ദുള്ള, പാലക്കാട് സ്വദേശിയായ ജസ്റ്റിന് വിന്‍സെന്റ് തുടങ്ങിയവരാണ് കൊല്ലപ്പെട്ടത്.
2016 ജൂലൈ 30നു മകനൊപ്പം വിദേശത്തേക്കു കടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ദല്‍ഹി വിമാനത്താവളത്തില്‍ കേരളാ പോലീസാണു യാസ്മിനെ അറസ്റ്റു ചെയ്തത്. കാബൂളിലുള്ള ഭര്‍ത്താവ് അബ്ദുള്ള റഷീദിനടുത്തേക്കു പോകാന്‍ ശ്രമിക്കുന്നതിനിടെയാണു പിടിയിലായത്. യാസ്മിന് എതിരെ ഭീകര പ്രവര്‍ത്തന നിരോധന നിയമം (യുഎപിഎ) അനുസരിച്ചുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. ദുരൂഹസാഹചര്യത്തില്‍ കാസര്‍കോട് തൃക്കരിപ്പൂരില്‍ നിന്നു കാണാതായവരില്‍ ഉള്‍പ്പെട്ട അബ്ദുല്‍ റാഷിദ് അബ്ദുള്ളയുമായി യാസ്മിന് അടുത്ത ബന്ധമുണ്ടായിരുന്നതായി അന്വേഷണസംഘം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: