ന്യൂദല്‍ഹി: വായില്‍ തോന്നുന്നതെല്ലാം തട്ടിവിടുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ മകന് ജയ്ഷായുമായി ബന്ധപ്പെട്ട മാനനഷ്ടക്കേസില്‍ വാദം കേള്‍ക്കവെയാണ് കോടതി രൂക്ഷവിമര്‍ശനം ഉന്നയിച്ചത്. കേസില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരായ വിചാരണക്കോടതി നടപടി ഏപ്രില്‍ 12 വരെ സ്റ്റേ ചെയ്ത സുപ്രീം കോടതി മാധ്യമപ്രവര്‍ത്തകരെ, പ്രത്യേകിച്ച് ടിവി ചാനലുകാരെ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്.
വസ്തുത നിഷ്ഠമല്ലാതെ, മനസ്സില്‍ തോന്നുന്നതെല്ലാം എഴുതിവിടുന്നതല്ല മാധ്യമപ്രവര്‍ത്തനമെന്ന് കോടതി പറഞ്ഞു. ഔദ്യോഗികമായി വല്ലതും എഴുതിയിട്ട് അതില്‍ അപകീര്‍ത്തികരമായ വല്ലതും ചേര്‍ക്കാന്‍ ആര്‍ക്കെങ്കിലും കഴിയുമോ? പരോക്ഷമായ പരാമര്‍ശങ്ങള്‍ പത്രസ്വാതന്ത്ര്യത്തില്‍ വരുന്നതാണോ? ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. ടിവി മാധ്യമപ്രവര്‍ത്തകര്‍ കുറച്ചു കൂടി ഉത്തരവാദിത്തമുള്ളവരാകണം. ഞങ്ങള്‍ ചാനലുകളെ പരാമര്‍ശിക്കാന്‍ ആഗ്രഹിക്കുന്നില്ല. വേദിയിലിരിക്കുന്ന മാര്‍പ്പാപ്പമാരാണ് തങ്ങളെന്നും തങ്ങള്‍ക്ക് വിധി പുറപ്പെടുവിക്കാനും ഗിരിപ്രസംഗം നടത്താനും അധികാരമുണ്ടെന്നുമാണ് ഇവര്‍ കരുതുന്നത്. ഇത് പത്രപ്രവര്‍ത്തനമല്ല, കോടതി പറഞ്ഞു.
18 ലക്ഷം രൂപയുടെ വിറ്റുവരവ് എങ്ങനെ 80 കോടിയായി എന്ന് ചോദിച്ചതിന് മാധ്യമപ്രവര്ത്തകന് നിയമ നടപടി നേരിടുകയാണെന്നാണ് മാധ്യമപ്രവര്‍ത്തകര്‍ക്കു വേണ്ടി ഹാജരായ കപില്‍ സിബല്‍ പറഞ്ഞു. അങ്ങനെയെങ്കില്‍ ഇത് മാധ്യമപ്രവര്‍ത്തനത്തിന്റെ അന്ത്യമാണ്, സിബല്‍ തുടര്‍ന്നു.
ചില സംഖ്യകള്‍ തെരഞ്ഞുപിടിച്ച് ഉദ്ധരിക്കാനും രാഷ്ട്രീയ നേതാവുമായി ബന്ധമുണ്ടെന്ന പേരില്‍ ഒരു വ്യക്തിയെ ലക്ഷ്യമിട്ട് പരോക്ഷ പരാമര്‍ശങ്ങള്‍ നടത്താനും ഒരു മാധ്യമപ്രവര്‍ത്തകനും അനുമതിയില്ല, ഇത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരികയുമില്ല. ജെയ്ഷാക്കു വേണ്ടി ഹാജരായ നീരജ് കിഷന് കൗള്‍ കോടതിയില്‍ പറഞ്ഞു.
ജെയ്ഷാ ഭരണ സ്വാധീനം ഉപയോഗിച്ച് കമ്പനി വിപുലപ്പെടുത്തിയെന്നും കോടികള്‍ ഉണ്ടാക്കിയെന്നും ദ വയര്‍ എന്ന ഓണ്‍ലൈന്‍ മാധ്യമം എഴുതിയിരുന്നു. ഇതിനെതിരെ ഷാ നല്കിയ മാനനഷ്ടക്കേസില്‍ വയറിനെതിരെ വിചാരണക്കോടതി നടപടി തുടങ്ങിയിരുന്നു. ഇത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് വയര്‍ ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി വയറിന്റെ ഹര്‍ജി തള്ളി. ഇത് ചോദ്യം ചെയ്ത് ദ വയര്‍ സുപ്രീം കോടതിയെ സമീപിച്ചു. ഈ ഹര്‍ജിയിലാണ് മാധ്യമപ്രവര്‍ത്തനത്തിന്റെ പേരില്‍ തോന്നുന്നതെന്തും എഴുതിപ്പിടിപ്പിക്കുന്നതിനെ സുപ്രീം കോടതി കടന്നാക്രമിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: