കൊച്ചി: സ്വകാര്യ വ്യക്തികള്‍ക്ക് വനഭൂമി ലേലം ചെയ്ത് നല്കി സീറോ മലബാര്‍ സഭയുടെ അധീനതയിലുള്ള മലയാറ്റൂര്‍ കുരിശുമുടി സെന്റ് തോമസ് പള്ളി കൊള്ളയടിക്കുന്നത് കോടികളെന്ന് പരാതി. ഇതേ തുടര്‍ന്ന് വനംവകുപ്പ് അധികൃതര്‍ ഈ വര്‍ഷത്തെ തിരുന്നാളിനോട് അനുബന്ധിച്ച് പള്ളി നടത്താനിരുന്ന ലേലം തടഞ്ഞു.
42 വര്‍ഷമായി പാട്ടക്കരാര്‍ പുതുക്കാതെ 25 ഏക്കര്‍ വനഭൂമിയാണ് പള്ളി അധികൃതര്‍ നിയമവിരുദ്ധമായി കൈവശപ്പെടുത്തിയത്. കൂടാതെ വനം വകുപ്പിന്റെ അനുമതിയില്ലാതെ വനത്തിലൂടെയുള്ള റോഡ് ടാറിംഗ് നടത്തി. ഏപ്രില്‍ 8നാണ് മലയാറ്റൂര്‍ തിരുന്നാള്‍. തിരുന്നാളിനോട് അനുബന്ധിച്ച് അടിവാരം പള്ളിയില്‍ നിന്ന് കുരിശുമുടി പള്ളിവരെയുള്ള സ്ഥലമാണ് കച്ചവടത്തിനായി ലേലം ചെയ്യാന്‍ നീക്കം നടത്തിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയ വനംവകുപ്പ് അധികൃതര്‍ ലേലം തടഞ്ഞു. തുടര്‍ന്ന് ഇവിടെ വനം വകുപ്പ ഉദ്യോഗസ്ഥര്‍ ക്യാമ്പും തുടങ്ങി.
1969ലാണ് കുരിശുമുടിപ്പള്ളിയിലേക്ക് തീര്‍ത്ഥാടകര്‍ക്ക് സഞ്ചരിക്കാനും വാഹന പാര്‍ക്കിംഗിനുമായി 9.19 ഹെക്ടര്‍ സ്ഥലം മൂന്ന് വര്‍ഷത്തേക്ക് സര്‍ക്കാര്‍ പള്ളിക്ക് പാട്ടത്തിന് നല്‍കിയത്. സ്ഥലത്ത് സ്ഥിരം നിര്‍മ്മാണത്തിന് അനുമതിയില്ല. കൂടാതെ താത്കാലിക നിര്‍മ്മാണ പ്രവര്‍ത്തനത്തിന് മുന്‍കൂട്ടി അനുമതി വാങ്ങണമെന്നും സ്ഥലത്തിന് രൂപമാറ്റം പാടില്ലെന്നുമുള്ള നിബന്ധനയോടെയാണ് സര്‍ക്കാര്‍ ഭൂമി നല്‍കിയത്.
എന്നാല്‍ ഒരുപ്രാവശ്യം മാത്രമാണ് പള്ളി അധികൃതര്‍ പാട്ടക്കരാര്‍ പുതിക്കിയത്.
42 വര്‍ഷമായി പാട്ടക്കരാര്‍ പുതുക്കുകയോ, സര്‍ക്കാരിലേക്ക് പാട്ട തുക അടക്കുകയോ ചെയ്യാതെ സഭയും പള്ളിയും വനഭൂമി യഥേഷ്ടം ഉപയോഗിക്കുകയായിരുന്നു. ഫോറസ്റ്റ് കണ്‍സര്‍വേഷന്‍ ആക്ട്് പ്രകാരം വനഭൂമി ഉപയോഗിക്കുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി വാങ്ങണം. എന്നാല്‍ സംസ്ഥാനസര്‍ക്കാരും വനം വകുപ്പും ഈ നിയമ ലംഘനം കണ്ടില്ലെന്ന് നടിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: