പിറവം: ഫേസ്ബുക്കിലെ വിവാദ പോസ്റ്റിനെക്കുറിച്ച് പ്രതികരിച്ചതിന് പട്ടികജാതി വിദ്യാര്‍ത്ഥിനിയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തിയ സിപിഎമ്മിനെതിരെ പ്രതിഷേധം വ്യാപകം. ജനരോഷമുയര്‍ന്നതോടെ വിവാദത്തില്‍ നിന്ന് തലയൂരാന്‍ സിപിഎം ശ്രമം തുടങ്ങി.
മണീട് പഞ്ചായത്തിലെ കരൂര്‍ കാവില്‍ വാടകയ്ക്ക് താമസിക്കുന്ന ബിരുദ വിദ്യാര്‍ത്ഥിനിയുടെ വീട്ടിലെത്തിയാണ് ഒരുസംഘം സിപിഎം പ്രവര്‍ത്തകര്‍ ഭീഷണി മുഴക്കിയത്. ഇതേ തുടര്‍ന്ന് വിദ്യാര്‍ത്ഥിനിക്ക് പരീക്ഷയ്ക്ക് പോകാനായില്ല. ഇത് വിവാദമായതോടെ, സംഭവത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് വ്യക്തമാക്കി സിപിഎം നേതാക്കള്‍ രംഗത്തെത്തി. വിദ്യാര്‍ത്ഥിനി നല്കിയ പരാതിയില്‍ പിറവം പോലീസ് അഞ്ചുപേര്‍ക്കെതിരെ കേസെടുത്തു.
സിപിഎം പ്രാദേശിക നേതാക്കളായ ബിജു, അനന്ദു പി., ഇന്ദു, ടി.എ. ജിത്തു എന്നിവര്‍ക്കെതിരേയും കണ്ടാലറിയാവുന്ന ഒരാള്ക്കുമെതിരേയുമാണ് കേസ്.
സിപിഎം അനുഭാവികളായ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പരാതിയില്‍ ആദ്യം അന്വേഷണം നടത്താന്‍ തയ്യാറായിരുന്നില്ല. സംഭവം മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ ഇന്നലെ രാവിലെ പോലീസ് വിദ്യാര്‍ത്ഥിനിയുടെ വീട്ടിലെത്തി മൊഴിയെടുത്തു.
ഹൈന്ദവരുടെ ആര്‍ത്തവ വിശ്വാസങ്ങള്‍ തെറ്റാണെന്നും ആര്‍ത്തവകാലത്ത് സ്ത്രീകള്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കാമെന്നുമുള്ള ഫേസ്ബുക്ക് പോസ്റ്റിനെതിരെ എബിവിപി പ്രവര്‍ത്തകയായ വിദ്യാര്‍ത്ഥിനി പ്രതികരിച്ചു. ഇതേ തുടര്‍ന്ന് ഇരുപതോളം വരുന്ന സിപിഎം- ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കഴിഞ്ഞ ഞായറാഴ്ച രാത്രി വീട്ടില്‍ കയറി അസഭ്യം വിളിക്കുകയും സഹോദരനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് പരാതി.
കൂത്താട്ടുകളം മണിമലക്കുന്ന് കോളേജില്‍ ബിഎ (മലയാളം) രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിക്ക് 27,28 തീയതികളില്‍ നടന്ന ഇന്റേണല്‍ പരീക്ഷയ്ക്കാണ് സിപിഎമ്മുകാര്‍ കാരണം പോകാന്‍ പറ്റാതിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: