ചെന്നൈ: ആള്‍ദൈവം നിത്യാനന്ദയെ അറസ്റ്റ് ചെയ്ത് നാളെ ഹാജരാക്കാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. നിത്യാനന്ദ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞിരിക്കുന്നതെല്ലാം നുണകളും തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകളുമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ജസ്റ്റിസ് ആര്. മഹാദേവന് അറസ്റ്റിന് ഉത്തരവിട്ടത്. അറസ്റ്റ് വാറണ്ട് കോടതി രജിസ്റ്ററില്‍ രേഖപ്പെടുത്തണമെന്നും കോടതി വ്യക്തമാക്കി.
കോടതി നടപടികള്‍ റെക്കോഡ് ചെയ്ത നിത്യാനന്ദയുടെ അനുയായിയുടെ ഫോണ്‍ കോടതി പിടിച്ചെടുത്തു. കോടതി നടപടികള്‍ റെക്കോഡ് ചെയ്യാന്‍ ആരാണ് അധികാരം തന്നതെന്നും ഇത് കളിസ്ഥലമല്ലെന്നും കോടതി ശാസിച്ചു. റെക്കോഡ് ചെയ്ത കോടതിനടപടികള്‍ ആര്‍ക്കാണ് അയച്ചു കൊടുത്തതെന്ന് അന്വേഷിച്ച് നടപടിയെടുക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കൂടാതെ നൂറിലധികം പരാതികള്‍ ആശ്രമത്തെക്കുറിച്ച് കെട്ടിക്കിടക്കുന്നുണ്ടെന്ന് ഓര്‍ക്കണമെന്നും കോടതി പറഞ്ഞു.
നേരത്തെ നിത്യാനന്ദ മധുരയിലെ ആശ്രമധിപതിയാണെന്ന് കോടതിയെ തെറ്റിദ്ധരിപ്പിച്ചിരുന്നു. ഇതിനെതിരെ എം. ജഗദലപ്രതാപന്‍ എന്നയാള്‍ മധുര ആശ്രമത്തില്‍ നിത്യാനന്ദയെ പ്രവേശിക്കാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഈ കാലയളവിലും നിത്യാനന്ദ സമര്‍പ്പിച്ച സത്യവാങ്മൂലം കള്ളത്തരമാണെന്ന് കോടതി കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: