ന്യൂദല്‍ഹി: ഇരട്ടപ്പദവി വിഷയത്തില്‍ ഇരുപത് എംഎല്‍എമാരെ അയോഗ്യരാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശുപാര്‍ശ രാഷ്ട്രപതി അംഗീകരിച്ചു. രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പിട്ടതോടെ എംഎല്‍എമാര്‍ അയോഗ്യരായി. ഇത് സംബന്ധിച്ച വിജ്ഞാപനവും നിയമമന്ത്രാലയം പുറത്തിറക്കി. ആറ് മാസത്തിനുള്ളില്‍ ഈ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടക്കും.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശുപാര്‍ശക്കെതിരെ രാഷ്ട്രപതിയെ സമീപിക്കാന്‍ ആം ആദ്മി പാര്‍ട്ടി തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയുണ്ടായ തീരുമാനം ആപ്പിന് കനത്ത തിരിച്ചടിയായി. ഭരണവിരുദ്ധ വികാരവും ഉള്‍പ്പോരും നേരിടുന്ന സാഹചര്യത്തില്‍ ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കാനായിരുന്നു ആപ്പിന്റെ ശ്രമം. നേരത്തെ കമ്മീഷന്റെ നടപടി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.
സുപ്രീം കോടതിയില്‍ ഹര്‍ജി നല്കാന് നീക്കമുണ്ടെങ്കിലും അനുകൂല നടപടിയുണ്ടാകുമോ എന്ന കാര്യത്തില്‍ പാര്‍ട്ടിക്ക് ആശങ്കയുണ്ട്. തെരഞ്ഞെടുപ്പിന് തയ്യാറാകാന്‍ നേതാക്കള്‍ക്ക് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഒരു സീറ്റിലും ജയം ഉറപ്പില്ലെന്ന ആപ്പിന്റെ രഹസ്യ സര്‍വ്വെ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: