ന്യൂദല്‍ഹി: സാമ്പത്തിക വര്‍ഷത്തിന്റ മൂന്നാം പാദത്തില്‍ ജിയോയ്ക്ക് 504 കോടിയുടെ ലാഭം. 271 കോടി നഷ്ടത്തിലോടിയ ജിയോ മാസങ്ങള്‍ കൊണ്ടാണ് ലാഭം കൊയ്തത്. ജിയോ ആരംഭിച്ച് 15 മാസങ്ങള്‍ പിന്നിടുമ്പോഴാണ് റിലയന്‍സ് ജിയോ ലാഭത്തിന്റെ കണക്കെഴുതുന്നത്. ജിയോ സൗജന്യങ്ങള്‍ നല്കി ടെലികോം വിപണി പിടിച്ചെടുത്തതോടെ എയര്‍ടെല്ലും ഐഡിയയും ഉള്‍പ്പെടെയുള്ള മൊബൈല്‍ കമ്പനികള്‍ നഷ്ടത്തിലോടുകയാണ്.
നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന കമ്പനികള്‍ തൊഴിലാളികളെ പിരിച്ചുവിട്ടു കൊണ്ടിരിക്കുകയാണെന്ന് സ്വകാര്യ എച്ച്.ആര് ഏജന്‍സി വെളിപ്പെടുത്തുന്നു. റിലയന്‍സ് ജിയോ വന്നതോടെ 2017ല്‍ ടെലികോം മേഖലയില്‍ ജോലി നഷ്ടപ്പെട്ടത് 40,000 പേര്‍ക്കാണ്. എന്നാല്‍ അടുത്ത ഒന്‍പത് മാസത്തിനിടെ ജോലി നഷ്ടപ്പെടാനിരിക്കുന്നത് 90,000 പേര്‍ക്കാണെന്ന് എച്ച്ആര്‍ ഏജന്‍സി വ്യക്തമാക്കുന്നു.
അവിശ്വസനീയമായ ഓഫറുകള്‍ നല്കി റിലയന്‍സ് ജിയോ വിപണി പിടിച്ചെടുത്തതോടെയാണ് മറ്റു കമ്പനികള്‍ തകര്‍ന്നത്. നടപ്പു സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദത്തില്‍ ജിയോ ലാഭ കണക്ക് അവതരിപ്പിച്ചപ്പോള്‍ മറ്റുള്ളവര്‍ക്കെല്ലാം പ്രതിസന്ധിയുടെ കണക്കുകളാണ്.
ഇന്ത്യയിലെ ടെലികോം മേഖല അഞ്ച് ലക്ഷം കോടി രൂപ കടത്തിലാണ് ഓടിക്കൊണ്ടിരിക്കുന്നത്. അതിനാല്‍ ടെലികോം മേഖല മുങ്ങുന്ന കപ്പലാണെന്ന മുന്നറിയിപ്പുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: