കണ്ണൂര്‍: കീഴാറ്റൂരില്‍ വീണ്ടും സമരത്തിനൊരുങ്ങുകയാണ് വയല്‍ക്കിളികള്‍. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നല്കിയ ഉറപ്പ് പാലിക്കപ്പെടാത്ത സാഹചര്യത്തിലാണ് വയല്‍ക്കിളികളുടെ നേതൃത്വത്തില്‍ സമരത്തിനൊരുങ്ങുന്നത്. ദേശീയപാത വികസനത്തിനായി കീഴാറ്റൂരിലെ ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച് ദേശീയപാത വിഭാഗം കഴിഞ്ഞ ദിവസം വിജ്ഞാപനം പുറപ്പെടുവിച്ചതോടെയാണ് സമരം ശക്തമാക്കാന്‍ വയല്‍ക്കിളി കൂട്ടായ്മ തയ്യാറെടുക്കുന്നത്.
തളിപ്പറമ്പ് താലൂക്ക് ഓഫീസിന് മുന്നില്‍ നിരാഹാര സമരം നടത്താനാണ് വയല്‍ക്കിളികളുടെ തീരുമാനം. അനിശ്ചിതകാല സമരത്തിലൂടെ തങ്ങളുടെ ആവശ്യങ്ങള്‍ അധികാരികള്‍ക്ക് മുന്നില്‍ എത്തിക്കുകയാണ് വയല്‍ക്കിളികളുടെ ലക്ഷ്യം. നേരത്തെ കീഴാറ്റൂരില്‍ വയല്‍ക്കിളികള്‍ അനിശ്ചിതകാല നിരാഹാര സത്യഗ്രഹം നടത്തിയിരുന്നു. ഒരുമാസത്തോളം നീണ്ട സമരത്തിന് ശേഷം തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത അനുരഞ്ജന ചര്‍ച്ചയില്‍ കീഴാറ്റൂരില്‍ വയലിന്റെ നടുവിലൂടെയുള്ള അലൈന്മെന്റ് മാറുന്നത് ഉള്‍പ്പെടെയുള്ള കാര്യം പരിശോധിക്കുമെന്നും സര്‍ക്കാര്‍ നല്കിയ ഉറപ്പ് പാലിക്കപ്പെടാതെ പോകുമെന്ന സാഹചര്യത്തിലാണ് വയല്‍ക്കിളികളുടെ തുടര്‍ സമരപരിപാടികള്‍. സമരത്തിനെതിരെ സിപിഎം നേതൃത്വം രംഗത്ത് വന്നിരുന്നു. പാര്‍ട്ടി ഗ്രാമത്തില്‍ സര്‍ക്കാറിനെ വെല്ലുവിളിച്ച് നടത്തിയ സമരം പാര്‍ട്ടി നേതൃത്വത്തിന് തിരിച്ചടിയായി മാറിയിരുന്നു. തുടര്‍ന്ന് സമരത്തില്‍ സജീവമായി ഇടപെട്ട പതിനൊന്ന് സിപിഎം അംഗങ്ങളെ പാര്‍ട്ടി ഏതാനും ദിവസം മുമ്പ് പുറത്താക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: