കൊച്ചി: നെയ്യാറ്റിന്‍കര കുളത്തൂര്‍ വെങ്കടമ്പ് പുതുവല്‍ പുത്തന്‍വീട്ടില്‍ ശ്രീജിവ് (27) പോലീസ് കസ്റ്റഡിയില്‍ മരിച്ച കേസില്‍ സിബിഐ അന്വേഷണമാവശ്യപ്പെട്ട് അമ്മ രമണി പ്രമീള നല്കിയ ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി സിബിഐയോട് നിലപാട് തേടി. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിവിന്റെ സഹോദരന് ശ്രീജിത്ത് സെക്രട്ടേറിയറ്റിനു മുന്നില്‍ തുടരുന്ന നിരാഹാരത്തിന് വന്‍ ജനപിന്തുണയാണ് കഴിഞ്ഞ ദിവസങ്ങളില്‍ കിട്ടിയത്.
നേരത്തെ അന്വേഷണം സിബിഐയ്ക്കു വിട്ടതാണെന്നും ഇതു നിരസിച്ച സാഹചര്യത്തില്‍ വീണ്ടും സിബിഐ അന്വേഷണത്തിന് നിര്‍ദേശിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. തുടര്‍ന്നാണ് ഹൈക്കോടതി സിബിഐയുടെ നിലപാട് തേടിയത്.
2014 മേയ് 19ന് രാത്രി പത്തരയോടെയാണ് പാറശാല സിഐയായിരുന്ന ഗോപകുമാര്‍, എസ്ഐയായിരുന്ന ബിജു കുമാര്‍, എഎസ്ഐയായിരുന്ന ഫിലിപ്പോസ് എന്നിവരടങ്ങുന്ന സംഘം ശ്രീജിവിനെ കസ്റ്റഡിയിലെടുത്തത്. പിന്നീട് രാത്രി ഒരുമണിക്ക് ഇയാളെ അത്യാസന്ന നിലയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിപ്പിച്ചെങ്കിലും അടുത്ത ദിവസം മരിച്ചു. പോലീസ് കസ്റ്റഡിയിലിരിക്കെ അടിവസ്ത്രത്തില്‍ ഒളിപ്പിച്ചു വച്ച വിഷം കഴിച്ച് ശ്രീജിവ് ആത്മഹത്യ ചെയ്തെന്നാണ് പോലീസ് പറയുന്നത്. ആത്മഹത്യാ കുറിപ്പു ലഭിച്ചെന്നും പോലീസ് വ്യക്തമാക്കിയിരുന്നു.
എന്നാല്‍ മകന് ആത്മഹത്യ ചെയ്യില്ലെന്ന് അമ്മയുടെ ഹര്‍ജിയില്‍ പറയുന്നു. എഎസ്ഐയായിരുന്ന ഫിലിപ്പോസിന്റെ ബന്ധുവായ പെണ്‍കുട്ടിയുമായി ശ്രീജിവ് അടുപ്പത്തിലായിരുന്നെന്നും ഈ കുട്ടിയുടെ കല്യാണ ദിവസം മകനെ അകറ്റി നിര്‍ത്താനാണ് പോലീസ് പിടികൂടിയതെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. ശ്രീജിവിന്റെ ശരീരത്തില്‍ ചതവുകളുണ്ടായിരുന്നെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും പറഞ്ഞിട്ടുണ്ട്. രണ്ട് റിപ്പോര്‍ട്ടുകളും ആത്മഹത്യയാണെന്ന പോലീസിന്റെ വാദം ശരിയാണെന്ന് പറയുന്നുണ്ടെങ്കിലും അതു കളവാണ്. പോലീസ് കംപ്ലയിന്റ് അതോറിറ്റിയുടെ റിപ്പോര്‍ട്ടില്‍ കസ്റ്റഡി മരണമാണെന്ന് പറയുന്നതും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: