കോട്ടയം: കടുത്ത സാമ്പത്തിക പ്രതിസന്ധിമൂലം തെരഞ്ഞെടുപ്പില്‍ വാഗ്ദാനം ചെയ്ത പദ്ധതികള്‍ നടപ്പാക്കാന്‍ പറ്റാത്ത അവസ്ഥയിലാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. സിപിഎം ജില്ലാ സമ്മേളനത്തിന്റെ ഉദ്ഘാടനത്തിലാണ് കോടിയേരിയുടെ ഏറ്റുപറച്ചില്‍.
പദ്ധതികള്‍ വെട്ടിച്ചുരുക്കേണ്ട അവസ്ഥയാണ്. സംസ്ഥാനം ഗുരുതരമായ അവസ്ഥയിലാണ്. സര്‍ക്കാര്‍ നടപ്പാക്കാന്‍ ഉദ്ദേശിച്ച കാര്യങ്ങള്‍ പോലും നടത്താന്‍ സാധിക്കുന്നില്ല. അനിയന്ത്രിതമായ കടമെടുപ്പ് മൂലമുണ്ടായ പ്രതിസന്ധിയുടെ ഉത്തരവാദിത്വം ബിജെപിയുടെയും ജിഎസ്ടിയുടെയും തലയില്‍ കെട്ടിവയ്ക്കാനാണ് പ്രസംഗത്തില്‍ കോടിയേരി ശ്രമിച്ചത്.
രാജ്യത്ത് ബിജെപി ശക്തിയാര്‍ജ്ജിച്ചെന്ന് സമ്മതിച്ച കോടിയേരി രാഷ്ടപതി, ഉപരാഷ്ടപതി സ്ഥാനങ്ങളില്‍ ആര്‍എസ്എസുകാരെ അവര്‍ക്ക് എത്തിക്കാനായെന്നും പറഞ്ഞു. 19 സംസ്ഥാനങ്ങളില്‍ ബിജെപി അധികാരത്തിലുമുണ്ട്. ബിജെപിക്ക് ബദലാകാന്‍ കോണ്‍ഗ്രസിന് കഴിയില്ല. ബിജെപിക്കെതിരെ യോജിച്ച പോരാട്ടത്തിന് വിശാലമായ സഖ്യത്തിനാണ് സിപിഎം ശ്രമിക്കുന്നത്.
പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കുന്ന കരട് രാഷ്ടീയ പ്രമേയത്തിന് കൊല്‍ക്കത്തയില്‍ 19 മുതല്‍ നടക്കുന്ന കേന്ദ്ര കമ്മിറ്റി യോഗം രൂപം കൊടുക്കുമെന്നും കോടിയേരി പറഞ്ഞു. സമ്മേളനത്തില്‍ ജില്ലസെക്രട്ടറി വി.എന്‍. വാസവന് അധ്യക്ഷനായി.
തുടര്‍ന്ന് പാര്‍ട്ടി പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സിപിഎമ്മിന്റെ ഉറച്ച കേന്ദ്രങ്ങളില്‍ പോലും ബിജെപിയുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുന്നതായി റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്നു. ബിജെപിയെ മുന്‍നിര്‍ത്തി പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തരപ്രശ്നങ്ങള്‍ മയപ്പെടുത്താനുള്ള ശ്രമങ്ങളും റിപ്പോര്‍ട്ടില്‍ നടത്തുന്നുണ്ട്. റിപ്പോര്ട്ടിന്മേലുള്ള ചര്‍ച്ച ഇന്നലെ ഉച്ചയ്ക്ക്ശേഷം ആരംഭിച്ചു. ഇന്നും തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: