ന്യൂദല്‍ഹി: രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പുതുവര്‍ഷം തെരഞ്ഞെടുപ്പ് വര്‍ഷം കൂടി. എട്ടു സംസ്ഥാനങ്ങളിലാണ് 2018ല്‍ നിയമസഭാ തെരഞ്ഞെടുപ്പുകള്‍. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഭരണ-പ്രതിപക്ഷ കക്ഷികള്‍ക്ക് നിര്‍ണ്ണായകമാണ്. എല്ലാ സംസ്ഥാനങ്ങളിലും വന്‍വിജയമാണ് ബിജെപിയുടെ ലക്ഷ്യം.
കര്‍ണ്ണാടക, രാജസ്ഥാന്, മധ്യപ്രദേശ്, ഛത്തീസ്ഗഡ് നാഗാലാന്‍ഡ്, മേഘാലയ, ത്രിപുര, മിസോറാം എന്നിവിടങ്ങളിലാണ് ഈ വര്‍ഷം തെരഞ്ഞെടുപ്പുകള്‍. രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഡിലും ബിജെപിയാണ് ഭരിക്കുന്നത്. കര്‍ണ്ണാടകത്തിലും മേഘാലയയിലും മിസോറാമിലും കോണ്‍ഗ്രസ്. ത്രിപുരയില്‍ സിപിഎമ്മും നാഗാലാന്‍ഡില്‍ നാഗാ പീപ്പീള്‍സ് ഫ്രണ്ടും.
ബിജെപിയും കോണ്‍ഗ്രസും ഭരിക്കുന്ന മൂന്നുവീതം സര്‍ക്കാരുകള്‍ തെരഞ്ഞെടുപ്പിനെ നേരിടുന്ന വര്‍ഷത്തെ വിജയം വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായ അന്തരീക്ഷം സംജാതമാക്കുമെന്നാണ് വിലയിപുത്തല്. സിദ്ധരാമയ്യ സര്‍ക്കാര്‍ ഭരിക്കുന്ന കര്‍ണ്ണാടകത്തില്‍ ഏപ്രില്‍ അവസാനത്തോടെ തെരഞ്ഞെടുപ്പ് നടത്താനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആലോചന. മെയ് 28വരെയാണ് നിലവിലെ സര്‍ക്കാരിന്റെ കാലാവധി. ത്രിപുരയില്‍ മാര്‍ച്ച് 11 വരെയും നാഗാലാന്‍ഡില്‍ മാര്‍ച്ച് 13വരെയും സര്‍ക്കാരുകള്‍ക്ക് കാലാവധിയുണ്ട്. മേഘാലയയിലെ സര്‍ക്കാരിന്റെ കാലാവധി ഫെബ്രുവരിയില്‍ അവസാനിക്കും.
മിസോറാം, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാന് തെരഞ്ഞെടുപ്പുകള്‍ ഡിസംബറിലാവും. മധ്യപ്രദേശ് സര്‍ക്കാറിന് 2019 ജനുവരി ഏഴു വരെയും ഛത്തീസ്ഗഡില്‍ ജനുവരി അഞ്ചു വരെയും കാലാവധിയുണ്ട്. ജനുവരി 20നാണ് രാജസ്ഥാനിലെ നിയമസഭയുടെ കാലാവധി തീരുന്നത്. മിസോറാം നിയമസഭയുടെ കാലാവധി ഡിസംബര്‍ 15ന് അവസാനിക്കും.
2017ന് സമാനമായി 2018ലെ തെരഞ്ഞെടുപ്പുകളും ബിജെപിക്ക് വലിയ രാഷ്ട്രീയ നേട്ടങ്ങള്‍ നല്‍കുമെന്നാണ് ബിജെപി ദേശീയ നേതൃത്വത്തിന്റെ പ്രതീക്ഷ. ഉത്തര്‍പ്രദേശിലെയും ഉത്തരാഖണ്ഡിലെയും ഹിമാചല്‍ പ്രദേശിലെയും വലിയ വിജയങ്ങളും ഗുജറാത്തില്‍ തുടര്‍ച്ചയായ ആറാമതും അധികാരത്തിലെത്തിയതും ഗോവ, മണിപ്പൂര്‍ വിജയങ്ങളും ബിജെപിയുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നു. പഞ്ചാബ് ഭരണം നഷ്ടമായത് മാത്രമാണ് 2017ലെ ഏക തിരിച്ചടി.
മേഘാലയയിലും കരുത്താര്‍ജ്ജിച്ച് ബിജെപി; നാല് കോണ്‍ഗ്രസ് എംഎല്‍എമാര്‍
ബിജെപിയിലേക്ക്
ഷില്ലോങ്: തെരഞ്ഞെടുപ്പിന് ഒരുമാസം മാത്രം ശേഷിക്കേ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ അതൃപ്തി രൂക്ഷമാക്കി നാല് എംഎല്‍എമാര്‍ രാജിവെച്ചു. മുന്‍മന്ത്രിയും മുതിര്‍ന്ന നേതാവുമായ അലക്സാണ്ടര്‍ ഹെക്ക് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ബിജെപിയില്‍ ചേരുന്നതായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നാല് എംഎല്‍എമാര്‍ രാജിവെച്ചത്.
ഇന്ന് ഗവര്‍ണ്ണര്‍ക്ക് രാജിക്കത്ത് നല്‍കും. മേഘാലയയുടെ ചുമതലയുള്ള കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ എന്‍ഡിഎ കണ്‍വീനര്‍ ഹിമാന്ത ബിശ്വ ശര്‍മ്മ എന്നിവരുടെ സാന്നിധ്യത്തില്‍ എംഎല്‍എമാരും അലക്സാണ്ടര്‍ ഹെക്കും ബിജെപി അംഗത്വം സ്വീകരിക്കും. കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലെത്തുമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ഷിബുന് ലിങ്ദോ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: