കണ്ണൂര്‍: സിഐമാരെ അവര്‍ ജോലിചെയ്യുന്ന സ്റ്റേഷനുകളിലെ എസ്എച്ച്ഒമാരായി നിയമിച്ച സര്‍ക്കാര്‍ നടപടി പോലീസ് സേനയില്‍ പ്രതിഷേധത്തിന് കാരണമാകുന്നു. സംസ്ഥാനത്തെ 196 സിഐമാരെയാണ് ഗസറ്റ് പദവി നല്‍കി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരായി നിയമിച്ചത്.
ഗ്രേഡ് എസ്‌ഐമാരെ എസ്എച്ച്ഒമാരായി നിയമിക്കാനുള്ള നീക്കമാണ് ഇതിനു പിന്നിലെന്നും ഇത് തങ്ങളുടെ പ്രൊമോഷനെ ബാധിക്കുമെന്നും ഡയരക്ട് എസ്‌ഐമാര്‍ ആരോപിക്കുന്നു. ഭരണകക്ഷിയില്‍പ്പെട്ട പോലീസ് ഉദ്യോഗസ്ഥരെ ഇത്തരത്തില്‍ എസ്എച്ച്ഒമാരായി നിയമിക്കുന്നത് വഴി സംസ്ഥാനത്തെ ക്രമസമാധാന നില വഷളാകാനും കാരണമാകുമെന്നും സംശയിക്കുന്നു.
പോലീസ് സേനയില്‍ എസ്‌ഐമാര്‍ മുതല്‍ ഡിവൈഎസ്പി മാര്‍ വരെയുള്ള ഭൂരിഭാഗം ഉദ്യോഗസ്ഥരും ഭരണകക്ഷിയുടെ ഇംഗീതത്തിനനുസരിച്ച് പ്രവര്‍ത്തിക്കുന്നവരാണ്. ഗ്രേഡ് എസ്‌ഐമാരെ പ്രൊമോട്ട് ചെയ്ത് സിഐമാരാക്കി ഇവരെ എസ്എച്ച്ഒമാരാക്കുന്നതുവഴി ഭരണകക്ഷിക്ക് പൂര്‍ണ്ണ സ്വാധീനം പോലീസ് സ്റ്റേഷനുകളില്‍ ഉണ്ടാകുന്നതും ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.
ഇനിമുതല്‍ സ്റ്റേഷനുകളില്‍ ക്രമസമാധന പാലനവും കുറ്റാന്വേഷണവും രണ്ട് ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലാണുണ്ടാവുക. ഡിവൈഎസ്പി, അസിസ്റ്റന്റ് കമ്മീഷണര്‍മാര്‍ എന്നിവര്‍ക്കാകും സ്റ്റേഷനുകളുടെ നേരിട്ടുള്ള നിയന്ത്രണം. നിലവില്‍ സിഐമാര്‍മുതല്‍ മുകളിലോട്ടുള്ള ഉദ്യോഗസ്ഥരാണ് ഗസറ്റഡ് റാങ്കിലുള്ളവര്‍.
സിഐമാര്‍ ചാര്‍ജ്ജിലുള്ള സ്റ്റേഷനുകള്‍ ഇന്നലെ മുതല്‍ ഗസറ്റഡായി മാറിയിട്ടുണ്ട്. ഒക്‌ടോബര്‍ 10ലെ മന്ത്രിസഭായോഗമാണ് സിഐമാരെ എസ്എച്ച്ഒ ആക്കാന്‍ തീരുമാനമെടുത്തത്. ക്രമസമാധാനവും കുറ്റാന്വേഷണവും രണ്ടുവിഭാഗമാക്കിയതോടെ ക്രമസമാധാനത്തിന്റെ ചുമതല സീനിയര്‍ എസ്‌ഐക്കും കുറ്റാന്വേഷണ വിഭാഗത്തിന്റെ ചുമതല തൊട്ടടുത്തുള്ള എസ്‌ഐക്കും ആകും.
കുറ്റാന്വേഷണത്തിന് പ്രത്യേകവിങ്ങും ആരംഭിക്കാനുള്ള നീക്കമുണ്ട്. ഗുരുതരമായ ക്രമസമാധാന പ്രശ്‌നവും കുറ്റകൃത്യവും എസ്എച്ച്ഒ നേരിട്ട് അന്വേഷിക്കും. എസ്‌ഐമാര്‍ തന്നെ എസ്എച്ച്ഒമാരായി തുടരുന്ന പോലീസ് സ്റ്റേഷനുകളില്‍ പ്രമാദമായ കേസുകള്‍ ഡിവൈഎസ്പി, അസി.കമ്മീഷണര്‍മാരാകും അന്വേഷിക്കുക.
പോലീസിലെ ഈ മാറ്റം ഏറെ ആശങ്കകള്‍ക്ക് കാരണമായിട്ടുണ്ട്. എന്നിരുന്നാലും ജില്ലയിലെ പതിമൂന്ന് സിഐമാര്‍ അവരവരുടെ സ്റ്റേഷനുകളില്‍ ഇന്നലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരായി ചുമതലയേറ്റു. ടി.കെ.രത്‌നകുമാര്‍ (കണ്ണൂര്‍ ടൗണ്‍) കെ.വി.പ്രമോദന്‍ (കണ്ണൂര്‍ സിറ്റി), എം.കൃഷ്ണന്‍ (വളപട്ടണം), എം.ആര്‍.ബിജു (ഇരിട്ടി), എ.കുട്ടികൃഷ്ണന്‍ (പേരാവൂര്‍), എ.വി.ജോണ്‍ (മട്ടന്നൂര്‍), കെ.ഇ.പ്രേമചന്ദ്രന്‍ (തലശ്ശേരി), ജോഷി ജോസ് (കൂത്തുപറമ്പ്), വി.വി.ബെന്നി (പാനൂര്‍), പി.കെ.സുധാകരന്‍ (തളിപ്പറമ്പ്), എം.ആസാദ് (പയ്യന്നൂര്‍), പി.പി.സുരേശന്‍ (ആലക്കോട്), വി.വി.ലതീഷ് (ശ്രീകണ്ഠപുരം) എന്നിവരാണ് ജില്ലയില്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരായി ചാര്‍ജ്ജെടുത്ത സിഐമാര്‍.
സിഐമാരുടെയും എസ്‌ഐമാരുടെയും അധികാരങ്ങള്‍ വെട്ടിച്ചരുക്കിയ നടപടി ഉദ്യോഗസ്ഥരിലും അപ്രിതിക്ക് കാരണമായിട്ടുണ്ട്. സിഐമാര്‍ക്ക് രണ്ട്-മൂന്ന് സ്റ്റേഷനുകളുടെ ചുമതലയുണ്ടായിരുന്നു. എസ്‌ഐമാര്‍ അതാതു സ്റ്റേഷനുകളിലെ മേലുദ്യോഗസ്ഥനായിരുന്നു. എന്നാല്‍ ഇന്നലെ മുതല്‍ സിഐമാര്‍ ഒരു സ്റ്റഷില്‍ എസ്എച്ചഒ ആയും ഈ സ്റ്റേഷനിലെ എസ്‌ഐമാര്‍ അതേസ്റ്റേഷനില്‍ എസ്എച്ച്ഒമാരായ സിഐയുടെ കീഴില്‍ രണ്ടാമനോ മൂന്നാമനോ ആയി ജോലിചെയ്യേണ്ട അവസ്ഥയാണുള്ളത്.
കണ്ണൂര്‍പോലുള്ള ജില്ലകളില്‍ വ്യാപകമായ അക്രമങ്ങളും കൊലപതാകങ്ങളും നടക്കുക പതിവാണ്. പോലീസിലെ പുനര്‍വിന്യാസം ഇത് വര്‍ദ്ധിപ്പിക്കാനേ കാരണമാകുകയുള്ളൂ. കുറ്റാന്വേഷണവും ക്രമസമാധാനവും വെവ്വേറെ ആക്കണമെന്ന സുപ്രീംകോടതിവിധിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ഇത് വ്യത്യസ്ത വിഭാഗമായി മാറ്റാന്‍ കാരണമായത്.
















