ചെന്നൈ: ലേറ്റാ വന്താലും ലേറ്റസ്റ്റാ വരുവേ….എന്ന് അഭ്രപാളിയില്‍ പറഞ്ഞ സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് രാഷ്‌ട്രീയ പ്രവേശം പ്രഖ്യാപിച്ചതോടെ തമിഴക രാഷ്‌ട്രീയം പുതിയ വഴിത്തിരിവില്‍. ഇന്നലെ ചെന്നൈ ശ്രീ രാഘവേന്ദ്ര കല്യാണമണ്ഡപത്തില്‍ ആരാധകരെ അഭിസംബോധന ചെയ്യുമ്പോള്‍, താന്‍ രാഷ്‌ട്രീയപാര്‍ട്ടി രൂപീകരിക്കുമെന്നും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടിലെ 234 മണ്ഡലങ്ങളിലും മത്സരിക്കുമെന്നും രജനി പ്രഖ്യാപിച്ചു.
ആരാധകരുമായുള്ള പതിവു വാര്‍ഷിക സംവാദത്തില്‍ പുതുവര്‍ഷത്തലേന്ന് രാഷ്‌ട്രീയ നിലപാടു പ്രഖ്യാപിക്കുമെന്ന് രജനി പറഞ്ഞിരുന്നു. സൂപ്പര്‍സ്റ്റാര്‍ വാക്കുപാലിച്ചു. ചന്ദനനിറത്തിലുള്ള നീളന്‍ കുര്‍ത്ത ധരിച്ച്, നരച്ച താടിക്കു മുകളില്‍ പതിവു ചിരിയുമായെത്തിയ രജനി പാര്‍ട്ടി രൂപീകരണം ഉറപ്പിച്ചു പറഞ്ഞു. അരശിയലില്‍ വരുവേ…എന്ന വാക്കുകള്‍ നിറഞ്ഞ കരഘോഷത്തോടെ ആരാധകര്‍ സ്വീകരിച്ചു.
രാഷ്‌ട്രീയ പ്രവേശം സംബന്ധിച്ചുള്ള വര്‍ഷങ്ങളുടെ അനിശ്ചിതത്വത്തിന് അറുപത്തെട്ടാം വയസില്‍ രജനി വിരാമമിടുമ്പോള്‍ ഇനിയങ്ങോട്ട് തമിഴകത്ത് ചലച്ചിത്രങ്ങളെ വെല്ലുന്ന മുഹൂര്‍ത്തങ്ങള്‍ പ്രതീക്ഷിക്കാം.
ഭഗവത്ഗീതയിലെ ശ്‌ളോകം ഉദ്ധരിച്ച്, ചോ രാമസ്വാമിയെ ഓര്‍മിച്ച് രജനി പ്രസംഗം ആരംഭിച്ചു. ഞാന്‍ രാഷ്‌ട്രീയത്തില്‍ വരും ഉറപ്പ്. അധികാരമോഹമില്ല. അതുണ്ടായിരുന്നെങ്കില്‍ 1996ല്‍ ആവാമായിരുന്നു. രാജ്യം ഇപ്പോള്‍ തമിഴ്‌നാടിനെ പരിഹസിക്കുകയാണ്. അതവസാനിപ്പിക്കാനാണ് എന്റെ ശ്രമം. ജനാധിപത്യത്തിന്റെ പേരില്‍ രാഷ്‌ട്രീയക്കാര്‍ ഇപ്പോള്‍ നമ്മുടെ നാടിനെയും നമ്മുടെ പണത്തേയും കൊള്ളയടിക്കുകയാണ്. അഴിമതിക്കെതിരായ പോരാട്ടത്തിലൂടെ ഈ സംവിധാനത്തെ മാറ്റിമറിക്കണം, അദ്ദഹം ആവശ്യപ്പെട്ടു.
പാര്‍ട്ടിയില്‍ തന്റെ അണികളാവുകയല്ല, അഴിമതിക്കെതിരായ പോരാട്ടത്തില്‍ തന്റെ സൈനികരാവുകയാണ് വേണ്ടത്, ആരാധകരോട് രജനി ആവശ്യപ്പെട്ടു. തമിഴ്‌നാട്ടിലെ ഓരോ ഗ്രാമവും ഓരോ തെരുവും താന്‍ സന്ദര്‍ശിക്കുമെന്നും ആരാധകരുടെ തലൈവര്‍ പ്രഖ്യാപിച്ചു. ഇതൊരു നിര്‍ണായക ഘട്ടമാണ്. ഇപ്പോഴെങ്കിലും പാര്‍ട്ടി രൂപീകരിച്ചു പ്രവര്‍ത്തിച്ചില്ലെങ്കില്‍ ഇത്രയും കാലം ജനങ്ങളുടെ ആഴത്തിലുള്ള സ്‌നേഹം അനുഭവിച്ച ഞാന്‍ എന്നെത്തന്നെ ലജ്ജിപ്പിക്കുന്നതിനു തുല്യമാവും, രജനി പറഞ്ഞു.
സത്യസന്ധതയും ആത്മാര്‍ഥതയും കഠിനാധ്വാനവുമായിരിക്കും തന്റെ രാഷ്‌ട്രീയ യാത്രയുടെ അടിസ്ഥാനങ്ങളെന്ന് രജനി പറഞ്ഞു. നല്ലതു മാത്രം സംസാരിക്കൂ, നല്ലതു മാത്രം സംഭവിക്കും എന്നതായിരിക്കും തന്റെ മുദ്രാവാക്യമെന്നും രജനി പറഞ്ഞു.
















