കൊച്ചി: എറണാകുളം- അങ്കമാലി അതിരൂപതയുടെ വിവാദ ഭൂമി വില്‍പ്പനയില്‍ കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി കുറ്റക്കാരനാണെന്ന് സമ്മതിച്ച് അതിരൂപതാ വക്താവ്. ഭൂമി ഇടപാടില്‍ അതിരൂപതയ്‌ക്കും ആര്‍ച്ച് ബിഷപ്പിനും ജാഗ്രതക്കുറവ് സംഭവിച്ചതായി വക്താവ് ഫാ. പോള്‍ കരേടന്‍ പറഞ്ഞു. ഭൂമി ഇടപാടിലെ വീഴ്ചകള്‍ സമ്മതിച്ച് വൈദികര്‍ക്ക് ഔദ്യോഗികമായി സര്‍ക്കുലറയച്ചതിനു പിന്നാലെയാണ് കുറ്റസമ്മതം നടത്തി ഔദ്യോഗിക വക്താവ് തന്നെ രംഗത്തെത്തിയിരിക്കുന്നത്.
ചരിത്രത്തിലില്ലാത്ത പ്രതിസന്ധിയിലൂടെയാണ് സഭ കടന്നുപോകുന്നതെന്നു സമ്മതിച്ച വക്താവ് സഭയിലെ പൊതുധാരണകളെ മറികടന്ന് ഭൂമി മുറിച്ചു വിറ്റത് അബദ്ധം പറ്റിയതാണെന്നാണ് പറയുന്നത്. കാനോനിക നിയമങ്ങള്‍ തെറ്റിച്ചു. സഭയ്‌ക്ക് വലിയ പിഴ സംഭവിച്ചെന്നും 34 കോടിയോളം രൂപയുടെ നഷ്ടമുണ്ടായെന്നും അദ്ദേഹം പറഞ്ഞു.
കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെയാണ് ആരോപണങ്ങള്‍ എന്നതിനാല്‍ റോമില്‍ നിന്ന് അന്വേഷണം ഉണ്ടാകുമെന്നും ഫാ. പോള്‍ കരേടന്‍ പറഞ്ഞു. ഭൂമി ഇടപാടില്‍ ഇടനിലക്കാരനെ കര്‍ദ്ദിനാള്‍ അന്ധമായി വിശ്വസിച്ചതാണ് പ്രതിസന്ധിയുണ്ടാകാന്‍ ഇടയാക്കിയതെന്നാണ് അതിരൂപതയുടെ വിലയിരുത്തല്‍. ഇയാളുടെ നീക്കങ്ങളും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും തിരിച്ചറിയാന്‍ കഴിഞ്ഞില്ല. ചാരിറ്റി എന്നു പറഞ്ഞാണ് ഇടനിലക്കാരന്‍ കര്‍ദ്ദിനാളിനൊപ്പം കൂടിയത്. ഇയാളുമായി ബന്ധപ്പെട്ട് കൂടുതല്‍ ഇടപാടുകള്‍ ഉണ്ടായിട്ടുണ്ടോ എന്നതും അതിരൂപത നിയോഗിച്ച അന്വേഷണ കമ്മീഷന്‍ പരിശോധിക്കും. കമ്മീഷന്റെ റിപ്പോര്‍ട്ട് ജനുവരി 31ന് നല്‍കും. വക്താവ് പറഞ്ഞു.
എറണാകുളം- അങ്കമാലി അതിരൂപതയുടെ കടബാധ്യത വീട്ടാന്‍ നടത്തിയ ഭൂമി വില്‍പ്പനയിലൂടെ കോടികളുടെ നഷ്ടമുണ്ടാകുകയും കടബാധ്യത വര്‍ധിക്കുകയും ചെയ്ത വിവാദ സാഹചര്യത്തിനു പിന്നാലെ സീറോ മലബാര്‍ സഭയിലെ മറ്റ് രൂപതകളിലും സമാനസംഭവങ്ങള്‍ ഉണ്ടായെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നു. സമാന ആരോപണം തൃശൂര്‍, പാലക്കാട് രൂപതകളിലാണ് ഉയരുന്നത്. പ്രതിസന്ധി മറികടക്കാനുള്ള വഴികളാലോചിക്കാന്‍ സഭയുടെ സ്ഥിരം സിനഡിന്റെ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.
















