കോട്ടയം: ട്രാക്ക് അറ്റകുറ്റപ്പണികള്‍ പകുതി പോലും കഴിയാത്തതിനാല്‍ പുതുവര്‍ഷത്തിലും ട്രെയിന്‍ യാത്രാ ദുരിതം തുടരും. മാര്‍ച്ച് 16ന് മുമ്പായി അറ്റകുറ്റപ്പണികള്‍ തീര്‍ക്കാനാണ് റെയില്‍വേ ലക്ഷ്യമിടുന്നത്. എന്നാല്‍ ഏപ്രില്‍ മാസത്തോട് കൂടി മാത്രമെ സാധാരണ രീതിയില്‍ ഗതാഗതം പുന:സ്ഥാപിക്കാന്‍ കഴിയുകയുള്ളു.
തിരുവനന്തപുരം ഡിവിഷന്റെ കീഴില്‍ 180 കിലോമീറ്റര്‍ റെയിലും 133 കിലോ മീറ്റര്‍ പാതയിലെ സ്ലീപ്പറുമാണ് മാറ്റി സ്ഥാപിക്കേണ്ടത്. ഇത് വളരെ ശ്രമകരമായ ജോലിയാണ്. കുറഞ്ഞത് 20 വര്‍ഷം കഴിയുമ്പോള്‍ പാളങ്ങള്‍ മാറ്റി സ്ഥാപിക്കേണ്ടതാണ്. എന്നാല്‍ കേരളത്തില്‍ ഇത് ഏറെ വൈകിയതിനാല്‍ സമയമെടത്ത് മാത്രമെ പണികള്‍ ചെയ്യാന്‍ കഴിയുകയുള്ളു. ശാസ്താംകോട്ടയ്‌ക്കും കരുനാഗപ്പള്ളിയ്‌ക്കും ഇടയിലാണ് ഇപ്പോള്‍ പണികള്‍ നടക്കുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യപ്പെട്ടതിന് അനുസരിച്ചാണ് റെയില്‍വേ പാളം അറ്റകുറ്റപ്പണികള്‍ തുടങ്ങിയത്. അടിക്കടിയുള്ള അപകടങ്ങള്‍ക്ക് കാരണം പാളത്തിന്റെ തേയ്‌മാനവും മറ്റുമാണെന്നാണ് റെയില്‍വേ എന്‍ജീനിയറിങ് വിഭാഗം പറയുന്നത്. ഇരട്ടപാത പൂര്‍ണ്ണമായും സാധ്യമായിട്ടില്ലാത്തതിനാല്‍ പാളത്തിന്റെ ശേഷിയേക്കാളും 40 ശതമാനത്തിലധികം ട്രെയിനുകളാണ് ഓടുന്നത്. ഇത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇട്ട പാളത്തില്‍ ഇക്കാരണത്താല്‍ നട്ടുകളും സ്ലീപ്പറുകളും ഇളകി പോകുന്നത് കൂടിയിരുന്നു. ട്രാക്ക് അറ്റകുറ്റപ്പണികള്‍ യഥാസമയം തീര്‍ക്കുമെന്നാണ് റെയില്‍വേ അധികൃതര്‍ പറയുന്നത്. ഇതിനായി ട്രാക്ക് റിലെയന്‍ ട്രെയിന്‍(ടിആര്‍ടി) ചെന്നൈയില്‍ നിന്ന് എത്തിച്ചിട്ടുണ്ട്. ഇതിന്റെ സഹായത്തോടെ ് മനുഷ്യദ്ധ്വാനത്തേക്കാളും വേഗത്തില്‍ സ്ലീപ്പറുകള്‍ മാറ്റിയിടാം. കൂടാതെ അറ്റകുറ്റപ്പണികള്‍ക്കായി ബാലസ്റ്റ് ക്ലീന്‍ മെഷീനുകളും ഉപയോഗിക്കുന്നുണ്ട്. ദിവസം ശരാശരി 600 മീറ്റര്‍ പാളത്തിലാണ് അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാകുന്നത്. അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ട്രെയിനുകള്‍ക്ക് വേഗ നിയന്ത്രണമുണ്ട്. ഇത് മൂലമാണ് ട്രെയിനുകള്‍ വൈകുന്നത്. ചങ്ങനാശ്ശേരി മുതല്‍ കുറുപ്പന്തറ വരെയുള്ള ഭാഗത്ത് ഇരട്ടപാതയില്ലാത്തതിനാല്‍ അറ്റകുറ്റപ്പണികള്‍ ദുഷ്‌കരമാകും. ഇതിന് ബദല്‍ സംവിധാനങ്ങള്‍ ഒരുക്കേണ്ടി വരുമെന്നാണ് റെയില്‍വേ അധികൃതര്‍ പറയുന്നത്. പ്രധാന അറ്റകുറ്റപ്പണികള്‍ രാത്രിയില്‍ മാത്രമായിരിക്കും ചെയ്യുന്നത്. സ്ലീപ്പറുകള്‍ നട്ടുകളിട്ട് മുറുക്കുന്ന ജോലികള്‍ മാത്രം പകലും ചെയ്യാനാണ് റെയില്‍വേ ഉദ്ദേശിക്കുന്നത്.
















