ന്യൂദൽഹി: ഒരു നിര്‍ദ്ദിഷ്ട പരിശീലന പരിപാടി പൂര്‍ത്തിയാക്കുന്ന ആയൂര്‍വേദ, യോഗ, നാച്യുറോപ്പതി, യുനാനി, സിദ്ദ, ഹോമിയോപ്പതി ഡോക്ടര്‍മാരെ അലോപ്പതി ചികിത്സ നടത്താന്‍ അനുവദിക്കുന്ന ബില്ല് ലോക്സഭയിൽ അവതരിപ്പിച്ചു. ആരോഗ്യമന്ത്രി ജെപി നദ്ദയാണ് ലോക്‌സഭയില്‍ അവതരിപ്പിച്ചത്.
ആയുഷ് വിഭാഗങ്ങള്‍ എന്ന് വിളിക്കപ്പെടുന്ന ഈ ചികിത്സ ശാഖകളും ആധുനിക വൈദ്യശാസ്ത്രവും തമ്മിലുള്ള വിടവ് നികത്താന്‍ ഉതകുന്ന പരിശീലന പരിപാടിയാണ് കേന്ദ്ര സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. മെഡിക്കല്‍ എക്‌സിറ്റ് പരീക്ഷ നടത്താനും ഇന്ത്യന്‍ മെഡിക്കല്‍ കൗസിലിന്റെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാനും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു.
ഹോമിയോപ്പതി, ഇന്ത്യന്‍ ചികിത്സ സമ്പ്രദായങ്ങള്‍, ആധുനിക വൈദ്യശാസ്ത്രം എന്നിവ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുതിനായി വര്‍ഷത്തില്‍ ഒരിക്കലെങ്കിലും ദേശിയ മെഡിക്കല്‍ കമ്മീഷനും ഹോമിയോപ്പതി കേന്ദ്ര കൗണ്‍സിലും ഇന്ത്യന്‍ വൈദ്യശാസ്ത്ര ദേശീയ കൗണ്‍സിലും യോഗം ചേരണമെന്നും ബില്ലില്‍ നിര്‍ദ്ദേശമുണ്ട്. ഈ യോഗത്തിലാവും ഹോമിയോപ്പതി, ഇന്ത്യന്‍ ചികിത്സ സമ്പ്രദായങ്ങള്‍ എന്നിവയില്‍ ബിരുദം നേടുന്നവര്‍ക്ക് അലോപ്പതി ചികിത്സ നടത്താനുള്ള യോഗ്യത നിശ്ചയിക്കുന്ന പരീക്ഷയുടെ മാനദണ്ഡങ്ങള്‍ തീരുമാനിക്കുക.
പങ്കെടുക്കുന്ന അംഗങ്ങളുടെ വോട്ടുകളുടെ അടിസ്ഥാനത്തിലാവും അന്തിമ തീരുമാനം ഉണ്ടാവുക. കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി തലവനായുള്ള കമ്മിറ്റി തിരഞ്ഞെടുക്കുന്ന 25 അംഗങ്ങളുള്ള കമ്മീഷന്‍ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന് പകരം പ്രവര്‍ത്തിക്കുമെന്നും ബില്ലില്‍ വിഭാവന ചെയ്യുന്നു.
ബില്ല് പാര്‍ലമെന്റ് പാസാക്കി മൂന്ന് വര്‍ഷത്തിനുള്ളില്‍ മെഡിക്കല്‍ എക്‌സിറ്റ് പരീക്ഷ നിലവില്‍ വരും. ആരോഗ്യ ഉപദേശക കൗണ്‍സിലില്‍ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും നിന്നുള്ള ഓരോ അംഗങ്ങള്‍ പ്രതിനിധികളായി ഉണ്ടാവും. യുജിസി ചെയര്‍മാന്‍, നാഷണല്‍ അക്രഡിറ്റേഷന്‍ ആന്റ് അസസ്‌മെന്റ് കൗണ്‍സില്‍ ഡയറക്ടര്‍ എന്നിവര്‍ കൗണ്‍സിലിന്റെ ഉപദേശകരായി പ്രവര്‍ത്തിക്കും.
















