കൊച്ചി: സംസ്ഥാനത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയും അത് മറച്ചുവെച്ചുള്ള ധനമന്ത്രിയുടെ പ്രചാരണവും പാർട്ടിയിൽ ചർച്ചയാകുന്നു. ധനമന്ത്രി തോമസ് ഐസക്കിന്റെ ഫേസ്ബുക്കിലെ കുമ്പസാരവും വിശദീകരണവും പാർട്ടിയെ കൂടുതൽ പ്രതിസന്ധിയിലാക്കി. മന്ത്രിയുടെ രാജി ആവശ്യം പോലും ഉയർത്താൻ ചിലർ ആലോചിക്കുന്നു. മുഖ്യമന്ത്രിയേയും പാർട്ടി നേതൃത്വത്തേയും ഐസക് വിഡ്ഢികളാക്കിയെന്നാണ് ചിലരുടെ രോഷം.
ജി എസ് ടി, നോട്ടു റദ്ദാക്കൽ, മോദി സർക്കാരിന്റെ തെറ്റായ സാമ്പത്തിക നയം തുടങ്ങിയവയാണ് സംസ്ഥാനത്തെ കടുത്ത സാമ്പത്തിക ക്കുഴപ്പങ്ങൾക്കും സ്തംഭനത്തിനും കാരണമായി ഐസക് പറഞ്ഞിരുന്നത്. സാമ്പത്തിക വിദഗ്ധനായി ചമഞ്ഞ് നടത്തിയതാത്ത്വിക വിശദീകരണങ്ങളും വിശകലനങ്ങളും വഴി നാട്ടുകാരെ ചതിക്കുകയായിരുന്നെന്ന് ഐസക് സമ്മതിക്കുന്നു.
ഐസക്കിന്റെ ഫേസ്ബുക് പോസ്റ്റ്:
സംസ്ഥാന ഖജനാവിനെ ബാധിച്ചിരുന്ന രൂക്ഷമായ സാമ്പത്തിക ഞെരുക്കത്തിന് വിരാമമായി. ജനുവരി രണ്ടാംവാരത്തിൽ സ്ഥിതിഗതികൾ വീണ്ടും സാധാരണനിലയിലാകും. വളരെ അസാധാരണമായ ഒരു സാഹചര്യത്തിലൂടെയാണ് സംസ്ഥാന ഖജനാവ് കഴിഞ്ഞ മൂന്നു മാസമായി കടന്നുപോകുന്നത്. ഈ മൂന്നു മാസക്കാലം സംസ്ഥാന സർക്കാരിന് കമ്പോളവായ്‌പ ഒന്നുമെടുക്കാൻ കഴിഞ്ഞില്ല.
നികുതിയും മറ്റുമായി കിട്ടുന്ന വരുമാനം ഒന്നു മാത്രമായിരുന്നു ആശ്രയം. കമ്പോളവായ്‌പയെടുക്കാനുള്ള അവകാശത്തിന് കേന്ദ്രസർക്കാർ കടിഞ്ഞാണിട്ടു. കഴിഞ്ഞ വർഷം ട്രഷറി സേവിംഗ്സ് ബാങ്കു വഴി ആറായിരം കോടി രൂപ അധികമായി വായ്‌പയെടുത്തു എന്നാണ് കേന്ദ്രസർക്കാരിന്റെ നിലപാട്.
അതുകൊണ്ട് ഈ വർഷം വായ്‌പയെടുക്കാൻ അനുവദിച്ചിട്ടുള്ള ഇരുപതിനായിരം കോടി രൂപയിൽ നിന്ന് ആറായിരം കോടി രൂപ അവർ കുറവുചെയ്തു. ഓണം കഴിഞ്ഞപ്പോഴേയ്‌ക്കും നാം പതിനാലായിരം കോടി വായ്‌പയെടുത്തു കഴിഞ്ഞിരുന്നു. എന്നുവെച്ചാൽ ഈ ധനകാര്യവർഷം ഇനി വായ്‌പയേ എടുക്കാൻ കഴിയില്ല. നാട്ടിൽ അരക്ഷിതാവസ്ഥയുണ്ടാക്കരുത് എന്നു കരുതി ഇതു സംബന്ധിച്ച് അധികം പരസ്യമായി പറയാൻ തയ്യാറായില്ല.
സാമ്പത്തിക ഞെരുക്കത്തിന്റെ കാരണം അധികമാർക്കും മനസിലായതുമില്ല.
കഴിഞ്ഞ മൂന്നു മാസമായി കേന്ദ്രസർക്കാരുമായി ഇക്കാര്യം ചർച്ച ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. കഴിഞ്ഞ വർഷം അയ്യായിരത്തിൽപ്പരം കോടി രൂപ വിവിധ വകുപ്പുകൾ ചെലവാക്കാതെ അവരുടെ ട്രഷറി അക്കൗണ്ടുകളിൽ ഇട്ടിരുന്നു. അധികവായ്‌പയെടുത്തുവെന്ന് ആരോപിക്കപ്പെടുന്ന പണം ഡിപ്പാർട്ടുമെന്റുകളുടെ പണമാണ്. അതുകൊണ്ട് വായ്‌പാപരിധി വെട്ടിക്കുറയ്‌ക്കരുത് എന്നായിരുന്നു നാം വാദിച്ചുകൊണ്ടിരുന്നത്. രണ്ടാഴ്ചയ്‌ക്കു മുമ്പ് ഒരു അറ്റകൈ പ്രയോഗം നടത്തി.
ട്രഷറി അക്കൗണ്ടുകൾ മുഴുവൻ വിശദമായി പരിശോധിച്ചപ്പോൾ കണ്ടത് വിസ്മയകരമായ ഒരു കാഴ്ചയായിരുന്നു. വിവിധ വകുപ്പുകളുടെ അക്കൗണ്ടുകളിൽ പതിമൂവായിരത്തിൽപ്പരം കോടി രൂപ കിടപ്പുണ്ട്. അതുപോലെ അതുപോലെ അവരുടെ ബാങ്ക് അക്കൗണ്ടുകളിൽ മറ്റൊരു മൂവായിരം കോടിയും. ഒരു പഞ്ചവത്സരപദ്ധതിയ്‌ക്കുള്ള പണം കെട്ടിക്കിടക്കുകയാണ്.
ഈ പണത്തിന്റെ പകുതി തൽക്കാലം ഉത്തരവു വഴി അക്കൗണ്ടുകളിൽ നിന്നു നീക്കി, അഥവാ റദ്ദാക്കി. മറ്റൊരു രീതിയിൽ പറഞ്ഞാൽ അനധികൃതമായി നാം വായ്‌പയെടുത്തു എന്ന് ആരോപിക്കപ്പെടുന്നതിന് തുല്യമായ തുക ഉത്തരവു വഴി റദ്ദാക്കി കേന്ദ്രത്തിനു റിപ്പോർട്ടു ചെയ്തു. ഇതിന്റെ പശ്ചാത്തലത്തിൽ 6100 കോടി രൂപ വായ്‌പയെടുക്കാൻ അനുവദിച്ചുകൊണ്ട് ഇന്ന് കേന്ദ്രസർക്കാരിന്റെ ഉത്തരവു കിട്ടി.
ഇതിന്റെ അടിസ്ഥാനത്തിൽ ശമ്പളദിവസങ്ങൾ കഴിഞ്ഞാൽ ഇതുവരെ പിടിച്ചുവെച്ചിട്ടുള്ള എല്ലാ ബില്ലുകളും പാസാക്കുന്നതിനുള്ള നടപടി സ്വീകരിക്കും. ഈ പറഞ്ഞതിനർത്ഥം സാമ്പത്തികപ്രയാസങ്ങൾ ഇല്ലാതായി എന്നല്ല. നമ്മുടെ നികുതി വരുമാനം പത്തു ശതമാനം നിരക്കിലേ വളരുന്നുള്ളൂ.
എന്നാൽ ചെലവ് 16-17 ശതമാനം വളർന്നുകൊണ്ടിരിക്കുകയാണ്. വരവും ചെലവും തമ്മിലുള്ള ഈ വിടവു നികത്താൻ മുൻകാലങ്ങളിൽ ചെയ്തിരുന്നതുപോലെ ട്രഷറി വഴി വായ്‌പയെടുക്കാൻ ഇനി കഴിയില്ല. വരവിന് അനുസരിച്ച് ചെലവ് നിയന്ത്രിച്ചേ പറ്റൂ. കർശനമായ സാമ്പത്തിക അച്ചടക്കം കൂടിയേ തീരൂ. ഈ കാർക്കശ്യം വരാൻ പോകുന്ന ബജറ്റിനുമുണ്ടാകും.
















