രുദ്രാപൂര്‍: മതപരമായ വേര്‍തിരിവുകളോ ചിന്തകളോ ഒന്നുമില്ലാതെ സംസ്‌കൃതം പഠന വിഷയമാക്കാന്‍ തയാറെടുക്കുകയാണ് ഉത്തരാഖണ്ഡിലെ മദ്രസകള്‍.അടുത്ത അധ്യയന വര്‍ഷം മുതല്‍ മുസ്ലീം സ്‌കൂളുകള്‍ മറ്റ് മതപഠന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ സംസ്‌കൃതം പഠിപ്പിച്ചു തുടങ്ങും. വിദഗ്ധരായവരെ വിളിച്ച് ആയുര്‍വേദം, യോഗ തുടങ്ങിയവയും പഠിപ്പിക്കും. മദ്രസ ക്ഷേമ സൊസൈറ്റിയുടെ കീഴില്‍ 207 മദ്രസകളാണ് ഉത്തരാഖണ്ഡിലെ വിവിധ ജില്ലകളിലുള്ളത്. ഡെറാഡൂണ്‍, ഹരിദ്വാര്‍, നൈനിറ്റാല്‍, ഉദ്ധം സിങ് നഗര്‍ എന്നിവിടങ്ങളിലെ മദ്രസകളിലായി 25,000 വിദ്യാര്‍ഥികളാണ് പേര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
മദ്രസകളിലെ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയര്‍ത്താനുള്ള പദ്ധതിയുടെ ഭാഗമാണിത്. സംസ്‌കൃത അധ്യാപകരെ നിയമിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സൊസൈറ്റി മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്തിന് കത്ത് നല്‍കിയിട്ടുണ്ട്.
മദ്രസകള്‍ക്ക് കാലാനുസൃതമായ മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. ഹിന്ദി, ഇംഗ്ലീഷ്, ശാസ്ത്രം, ഗണിതം തുടങ്ങിയ വിഷയങ്ങളെല്ലാം മതപഠനത്തോടൊപ്പം കുട്ടികളെ പഠിപ്പിക്കുന്നുണ്ട്.വിദേശ ഭാഷയായ ഇംഗ്ലീഷ് ഞങ്ങള്‍ പഠിപ്പിക്കുന്നുണ്ട്. എന്നാല്‍ എന്തുകൊണ്ട് ഒരു പ്രാചീന ഇന്ത്യന്‍ ഭാഷ പാഠ്യ വിഷയമാക്കികൂടാ എന്ന ചിന്തയില്‍ നിന്നാണ് പുതിയ തീരുമാനമുണ്ടായതെന്ന് സൊസൈറ്റി അദ്ധ്യക്ഷന്‍ സിബ്‌തെ നബി പറഞ്ഞു.
മുസ്ലീമുകള്‍ക്ക് സംസ്‌കൃത ഭാഷ അപരിചിതമല്ല. ധാരാളം ഭാഷാ പണ്ഡിതര്‍ മുസ്ലീങ്ങള്‍ക്കിടയില്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉത്തരാഖണ്ഡിലെ രണ്ടാമത്തെ ഔദ്യോഗിക ഭാഷയാണ് സംസ്‌കൃതം. 2011ലെ സര്‍വ്വേ അനുസരിച്ച് 82.97 ശതമാനം ഹിന്ദുക്കളും 13.95 ശതമാനം മുസ്ലീം ജനസംഖ്യയുമാണ് ഉള്ളത്.
















