കണ്ണൂര്‍: ഇസ്‌ളാമിക് ബാങ്ക് മാതൃകയില്‍ സഹ. സംഘം രൂപീകരിക്കുക വഴി സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിട്ടത് ഗള്‍ഫ് പണം. മത വിരുദ്ധമായി സാമ്പത്തിക ഇടപാടു നടത്താന്‍ തയ്യാറാവാത്ത ഒരു പ്രബല വിഭാഗം മുസ്ലീം സമുദായത്തിനുളളിലുണ്ട്. ഇവരുടെ പണം മുന്നില്‍ കണ്ടും കേരളത്തില്‍ നിന്നും ഗള്‍ഫ് നാടുകളില്‍ ജോലി ചെയ്യുന്നവരില്‍ നാല്‍പ്പത് ശതമാനം വരുന്ന മുസ്ലീം സമുദായത്തില്‍പ്പെട്ടവരുടെ പണവും കണക്കിലെടുത്താണ് ന്യൂനപക്ഷത്തിന്റെ പേരില്‍ ബാങ്കിന് തുടക്കമിട്ടത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇസ്ലാമിക് ബാങ്കെന്ന ആശയം മുന്നോട്ടുവെച്ച മന്ത്രി തോമസ് ഐസക് ഇത്തരത്തിലുളള വിദേശികളുടെ പണം ലക്ഷ്യംവെച്ചാണ് ശേഷം സംസ്ഥാനത്തെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി പണം കണ്ടെത്താന്‍ കിഫ്ബി നടപ്പിലാക്കിയത്. നിയമ വിരുദ്ധമായാണ് ബാങ്കിന്റെ പ്രവര്‍ത്തനം. രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ബാങ്കിംഗ്, ധനകാര്യ സേവനങ്ങള്‍ നല്‍കുക എന്ന നിലവിലുളള ബാങ്കിംഗ് നിയമങ്ങള്‍ക്ക് വിരുദ്ധമാണ്. ഏതെങ്കിലും ഒരു സമുദായത്തിന് മാത്രം ഉപയോഗപ്രദമായ രീതിയില്‍ ധനകാര്യ ഇടപാടുകള്‍ നടത്തുകയെന്നത് നിയമ വിരുദ്ധമാണെന്ന് ഏതാനും നാളുകള്‍ക്ക് മുമ്പ് ആര്‍ബിഐ വ്യക്തമാക്കിയിരുന്നു.
കേന്ദ്ര ബാങ്ക് നിയമങ്ങളെ അനുസരിക്കാതെ ശരിയത്ത് നിയമങ്ങളെ അടിസ്ഥാനമാക്കി പ്രാഥമിക സഹകരണ മേഖലയില്‍ ബാങ്ക് ആരംഭിച്ച് റിസര്‍വ്വ് ബാങ്ക് നിയമങ്ങളെ മറികടക്കാനുളള നീക്കമാണ് സിപിഎം നടത്തുന്നത്. പല സഹകരണ സംഘങ്ങളും ബാങ്കിംഗ് നിയമത്തിന് വിരുദ്ധമായി കാലങ്ങളായി കേരളത്തില്‍ നിക്ഷേപ സ്വീകരണവും വായ്‌പ നല്‍കലും നടത്തി വരുന്നുണ്ട്. നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് ഇത്തരം സഹകരണ സംഘങ്ങളെ ആര്‍ബിഐയും ആദായ നികുതി വകുപ്പും നിരീക്ഷിച്ചു വരികയാണ്. ഇത്തരം നീക്കങ്ങളെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്തിരുന്നു.
നോട്ട് അസാധുവാക്കലിനുശേഷം കണക്കില്‍പ്പെടാതെ കിടക്കുന്ന പണം ഇത്തരം ബാങ്കുകളിലൂടെ വെളുപ്പിക്കാനും ഹവാലപണം ഉള്‍പ്പെടെ കേരളത്തിലെത്തിക്കാനുമുളള മാര്‍ഗ്ഗമായി ഇസ്ലാമിക് ബാങ്കിനെ മാറ്റുമെന്ന ആശങ്കയുമുണ്ട്. ഇതിന്റെ മറവില്‍ മാംസ സംസ്‌ക്കരണം ഉള്‍പ്പെടെ സഹകരണ ചട്ടങ്ങള്‍ക്ക് വിരുദ്ധമായ പല പദ്ധതികളും ആരംഭിക്കുമെന്നുളളതും പാര്‍ട്ടി അണികള്‍ക്കിടയിലും നേതാക്കള്‍ക്കിടയിലും ഭൂരിപക്ഷ സമുദായത്തിനകത്തും സജീവ ചര്‍ച്ചയയായി കഴിഞ്ഞിട്ടുണ്ട്.
















